മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ ഗര്‍ഭിണികള്‍ ദുരിതത്തില്‍
മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന ആശുപത്രികളിലൊന്നായ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രസവ വാര്‍ഡ് രോഗികള്‍ക്ക് ദുരിതക്കയമാകുന്നു. മഞ്ചേരി ജില്ലാ ആശുപത്രി പിന്നീട് ജനറല്‍ ആശുപത്രിയും മെഡിക്കല്‍ കോളേജും ആയി വികസിച്ചുവെങ്കിലും പ്രസവ വാര്‍ഡിന് പൂരോഗതിയുണ്ടായില്ല. 60 ഗര്‍ഭിണികളെ കിടിത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇന്നും ഈ അവസ്ഥക്ക് മാറ്റം വന്നിട്ടില്ല. എന്നാല്‍ പലപ്പോഴും ഇതിന്റെ മൂന്നിരട്ടിയോളം ഗര്‍ഭിണികള്‍ ഇവിടെ പ്രവേശിപ്പിക്കപ്പെടുന്നു. കട്ടില്‍ ലഭിച്ചവര്‍ മഹാഭാഗ്യവതികളും തറയില്‍ പായ വിരിച്ച് കിടക്കാന്‍ സൗകര്യം ലഭിച്ചവര്‍ ഭാഗ്യവതികളുമാണ്. കാരണം ഇത് രണ്ടും ലഭിക്കാതെ ഒരു കൂട്ടം ഗര്‍ഭിണികളും പ്രസവിച്ചുകിടക്കുന്ന അമ്മമാരും വരാന്തയെയാണ് ആശ്രയിക്കുന്നത്. വരാന്തയും നിറഞ്ഞ് കവിഞ്ഞ് ചികിത്സ തേടിയെത്തിയവര്‍ മനോരോഗ വാര്‍ഡിന്റെ വരാന്തയില്‍ വരെ പായ വിരിച്ച് കിടക്കുന്നു. \'മാനസിക രോഗ വാര്‍ഡിനുമുമ്പില്‍ പ്രസവിച്ച സ്ത്രീകള്‍ കിടക്കാന്‍ പാടുള്ളതല്ല\' എന്ന് ഹെഡ്‌നേഴ്‌സിന്റെ മുന്നറിയിപ്പ് ബോര്‍ഡിന് താഴെ പോലും ഗര്‍ഭിണികളും പ്രസവിച്ച സ്ത്രീകളും കിടക്കുന്നു.
മഞ്ചേരിക്കനുവദിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെഡിക്കല്‍ കോളേജിനായി ബലിയര്‍പ്പിച്ചതാണ് ഗര്‍ഭിണികളുടെ ദുരവസ്ഥക്ക് ഒരു കാരണം. 300 കിടക്കകളാണ് ഇതോടെ മഞ്ചേരിക്ക് നഷ്ടമായത്. പഴയ ആശുപത്രി കെട്ടിടത്തിലെ പല വാര്‍ഡുകളും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ലക്ചറര്‍ ഹാളുകളാക്കി മാറ്റിയതാണ് മറ്റൊരു കാരണം. നിലവിലെ ഒ പി കെട്ടിടത്തിന് മുകളിലെ നാലും അഞ്ചും നിലകള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ താമസത്തിനായി വിട്ടു നല്‍കിയതും സ്ഥലപരിമിതിക്ക് കാരണമായി.
മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രഥമ എം ബി ബി എസ് ബാച്ച് പുറത്തിറങ്ങിയതോടെ 85 ഡോക്ടര്‍മാര്‍ ഹൗസ് സര്‍ജന്‍സിക്കായി ഈ തിരക്കിനിടയില്‍ സേവനമനുഷ്ഠിക്കുന്നു.