പൃഥ്വിരാജ് ചിത്രം വീണ്ടും വിവാദത്തില്‍; പൂപ്പലുള്ള ചപ്പാത്തി, പൈസ തന്നില്ല: ജൂനിയര്‍ ആര്‍ട്ടിസ്റ്റ്
തിരുവനന്തപുരം: പ്രഖ്യാപനം മുതല്‍ വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന സിനിമയാണ് പൃഥ്വിരാജ് നായകനാവുന്ന കടുവ. സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കടുവാക്കുന്നേൽ കുറുവാച്ചൻ തന്‍റെ ജീവചരിത്രമാണെന്ന് അവകാശപ്പെട്ട് പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേൽ രംഗത്ത് എത്തിയതോടെയായിരുന്നു ചിത്രം ആദ്യം വിവാദങ്ങളില്‍ ഇടം പിടിച്ചത്.
അദ്ദേഹത്തിന്റെ പരാതിയില്‍ ചിത്രം റിലീസ് ചെയ്യുന്നതിന് കോടതി കഴിഞ്ഞ ദിവസം താല്‍ക്കാലിക സ്റ്റേ അനുവദിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചിത്രത്തിനെതിരെ മറ്റൊരു ആരോപണം ഉണ്ടായിരിക്കുന്നത്. സിനിമ ചിത്രീകരണത്തിനിടെ സെറ്റില്‍ വിതരണം ചെയ്ത ഭക്ഷണം ഗുണനിലവാരം ഉള്ളതായിരുന്നില്ലെന്നാണ് ജൂനിയർ ആർട്ടിസ്റ്റുകള്‍ ആരോപിക്കുന്നത്. ജോലിയെടുത്തവർക്ക് കൃത്യമായ വേതനം തന്നില്ലെനും ഇവർ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്

സെറ്റിലെ മോശം ഭക്ഷണം കാരണം ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് ജൂനിയർ ആർട്ടിസ്റ്റുകള്‍ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് അവർ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന 35ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.
അരണമലയില്‍ ആഹ്ളാദ തിമിർപ്പില്‍ ഗായന്ത്രി സുരേഷ്; വൈറായി പുതിയ ചിത്രങ്ങള്‍

കടുവയുടെ ചിത്രീകരണത്തിനായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ എത്തിച്ച കോഡിനേറ്റര്‍ രഞ്ജിത്ത് ചിറ്റിലപ്പള്ളിക്കെതിരെയാണ് ആരോപണം. നേരത്തെ പറഞ്ഞുറപ്പിച്ച വേതനമല്ല ലഭിച്ചതെന്നും ലഭിച്ചതെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പൊലീസില്‍ കൊടുത്ത പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.

വേതനം കൃത്യമായി ലഭിക്കാത്തതിനാല്‍ ഒരുപാട് പേര്‍ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാതെ തിരിച്ച് പോയിട്ടുണ്ട്. ദിവസം 500ഉം 350ഉം രൂപയാണ് വേതനം പറഞ്ഞിരിക്കുന്നത്. കഴിക്കാന്‍ വളരെ മോശം അവസ്ഥയിലുള്ള ചപ്പാത്തിയും ഉള്ളിക്കറിയുമാണ് നല്‍കിയതെന്നും പരാതി നല്‍കിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ആരോപണങ്ങള്‍ തള്ളി കോഡിനേറ്റര്‍ രഞ്ജിത്ത് ചിറ്റിലപ്പള്ളി രംഗത്ത് എത്തി. ജൂനിയർ ആർട്ടിസ്റ്റുകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നാണ് ഇവർ പറയുന്നത്. ചപ്പാത്തിയല്ല ബിരിയാണിയാണ് എല്ലാവര്‍ക്കും ഭക്ഷണമായി കൊടുത്തത്. ഇത് തന്നെ അപകീർത്തിപ്പെടുത്താന്‍ മനപ്പൂർവ്വം ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തന്റെ ജീവിതം പറയുന്ന സിനിമയായതിനാല്‍ അത് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന കുറുവച്ചന്റെ ഹർജി പരിഗണിച്ചായിരുന്നു കോടതി ചിത്രത്തിന്റെ റിലീസിന് സ്റ്റേ അനുവദിച്ചത്. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ സിനിമ പ്രദര്‍ശിപ്പിക്കരുതെന്നാണ് എറണാകുളം സബ് കോടതി പുറത്ത് വിട്ട ഉത്തരവില്‍ പറയുന്നത്.

കൂടാതെ സിനിമ മുഴുവനായോ ഭാഗികമായോ പ്രദര്‍ശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതും വിലക്കിയിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോം, സമൂഹമാധ്യമങ്ങള്‍ എന്നിവയിലും സിനിമയ്ക്ക് വിലക്കുണ്ട്. സിനിമ പ്രക്ഷേപണം ചെയ്താൽ തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാകുമെന്നും ജോസ് കുരുവിനാക്കുന്നേല്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. സംവിധായകന്‍ ഷാജി കൈലാസ്, തിരക്കഥാകൃത്ത് ജിനു വി എബ്രഹാം എന്നിവരടക്കം നാലുപേരും ഹര്‍ജിയില്‍ എതിര്‍ കക്ഷികളാണ്. കേസ് വീണ്ടും ഈ മാസം 14 നു പരിഗണിക്കും. എട്ട് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ.












Click it and Unblock the Notifications