പ്രതിഫലം 25ലക്ഷം കൂട്ടി ടൊവിനോ,5 ലക്ഷം കൂട്ടി ജോജു;സിനിമകൾക്ക് അംഗീകാരം നൽകില്ലെന്ന് നിർമ്മാതാക്കള്‍
കൊച്ചി; കൊവിഡിന്റെ പശ്ചാത്തലത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു സിനിമാ മേഖലയിൽ ഉടലെടുത്തത്. ഇതോടെയാണ് മേഖലയെ രക്ഷപ്പെടുത്താൻ താരങ്ങൾ പ്രതിഫലം കുറക്കണമെന്ന ആവശ്യം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുന്നോട്ട് വെച്ചത്. ഇതിന് പിന്നാലെ പ്രതിഫലം കുറയ്ക്കാൻ ഒരുക്കമാണെന്ന് താരസംഘടനയായ എഐഎംഎംഎ വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാൽ പല താരങ്ങളും പ്രതിഫലം കുറയ്ക്കാൻ യ്യാറാകാത്ത സാഹചര്യത്തിൽ കടുത്ത നടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.

പ്രതിഫലം കുറയ്ക്കാൻ
കൊവിഡ് മൂലമുളള പ്രതിസന്ധി കണക്കിലെടുത്ത് സൂപ്പർ താരങ്ങൾ ഉൾപ്പെടെയുളളവർ പ്രതിഫലം പകുതിയെങ്കിലും കുറയ്ക്കണമെന്നായിരുന്നു നിർമ്മാതാക്കൾ ആവശ്യപ്പെട്ടത്. അന്ന് ചലച്ചിത്ര സംഘടനകളുമായി ചർച്ച ചെയ്യാതെ ഇത്തരമൊരു ആവശ്യം നിർമ്മാതാക്കൾ ഉന്നയിച്ചതിനെതിരെ താരസംഘടന അതൃപ്തി പ്രകടിപ്പിച്ചെങ്കിലും പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.

എഐഎംഎംഎ യോഗം
തുടർന്ന് ചേർന്ന താരസംഘടനയുടെ യോഗത്തിൽ ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊണ്ടു. സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ളവർ പ്രതിഫലം കുറയ്ക്കുമെന്നും താരസംഘന വ്യക്തമാക്കിയിരുന്നു. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്നായിരുന്നു 'അമ്മ' വ്യക്തമാക്കിയത്.എന്നാൽ താരങ്ങളൊന്നും തന്നെ ധാരണ പാലിക്കാൻ തയ്യാറായില്ലെന്നാണ് നിർമ്മാതാക്കൾ ആരോപിക്കുന്നത്.

കൂടുതൽ തുക
ചില താരങ്ങളെ സമീപിച്ചപ്പോൾ മുൻപ് വാങ്ങിയതിനെക്കാൾ കൂടുതൽ തുക പ്രതിഫലമായി ആവശ്യപ്പെട്ടെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയത്. ഇതോടെ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകാത്ത സിനിമയ്ക്ക് ചിത്രീകരണ അനുമതി നിൽകില്ലെന്ന് അസോസിയേഷൻ നിലപാട് വ്യക്തമാക്കി.

30 മുതൽ 50 ശതമാനം വരെ
കൊവിഡിന്റെ പശ്ചാത്തലത്തിൽ സിനിമ ചിത്രീകരണം നിർത്തി വെയ്ക്കുന്നതിന് മുൻപ് ചെയ്ത ചിത്രങ്ങളിൽ ഉണ്ടാക്കിയ കരാറുകളിൽ നിന്ന് 30 മുതൽ 50 ശതമാനം വരെ കുറവ് വരുത്തിയെന്ന് ബോധ്യപ്പെട്ട പ്രൊജക്ടുകൾക്ക് മാത്രമേ ചിത്രീകരണത്തിന് അനുമതി നൽകിയാൽ മതിയെന്നായിരുന്നു സംഘടന നിലപാട് വ്യക്തമാക്കിയത്.

കരാർ പരിശോധിച്ച ശേഷം മാത്രം
ഇനി കരാര്‍ പരിശോധിച്ച ശേഷം മാത്രമേ പുതിയ സിനിമ ചെയ്യുള്ളൂവെന്ന് അസോസിയേഷന്‍ അറിയിച്ചു.ചില താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാക്കാത്ത സാഹചര്യത്തിലാണ് കർശന നിലപാട് സ്വീകരിക്കുന്നതെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. നിലവിൽ രണ്ട് പ്രൊജക്ടുകൾക്ക് അനുമതി നൽകേണ്ടെന്നാണ് അസോസിയേഷൻ തിരുമാനം.

എത്തിയത് 11 പ്രൊജക്ടുകൾ
11 പ്രൊജക്ടുകളാണ് അസോസിയേഷന് മുൻപിൽ എത്തിയിരുന്നത്. ഇതിൽ സംഘടന മുന്നോട്ട് വെച്ച ആവശ്യങ്ങൾ അംഗീകരിച്ച 9 പ്രൊജക്ടുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അതേസമയം
നടൻമാരായ ടൊവീനോ തോമസിന്റേയും ജോജു ജോർജ്ജിന്റേയും സിനിമകൾക്ക് അംഗീകാരം നൽകേണ്ടെന്നാണ് അസോസിയേഷൻ തിരുമാനം.

കൂടുതൽ പ്രതിഫലം
ഇരുവരും ആവശ്യപ്പെട്ടത് കൂടുതൽ പ്രതിഫലമാണെന്ന് അസോസിയേഷൻ വ്യക്തമാക്കിയത്. ടൊവീനേ മുൻ സിനിമയെക്കാൾ 25 ലക്ഷം രൂപയാണ് അധികമായി ആവശ്യപ്പെട്ടതെന്നും ജോജു ജോർജ്ജ് 5 ലക്ഷമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അസോസിയേഷൻ വ്യക്തമാക്കി. ഇത് അംഗീകരിക്കാനാകില്ലെന്നാണ് സംഘടന നിലപാട്.

ആലോചിച്ച ശേഷം മാത്രം
ഈ സിനിമയുടെ സംവിധായകരും നിർമ്മാതാക്കളുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും സംഘടന വ്യക്തമാക്കി. സൂപ്പർ താരമായ മോഹൻലാൽ കഴിഞ്ഞ സിനിമയ്ക്ക് വാങ്ങിയതിനെക്കാൾ പകുതി പ്രതിഫലം മാത്രമേ ദൃശ്യം 2 നായി വാങ്ങിയിട്ടുള്ളൂ. ലാലിനെപ്പോലൊരു നടൻ പ്രതിഫലം കുറച്ചിട്ടും മറ്റ് താരങ്ങൾ സഹകരിക്കാൻ തയ്യാറാവാത്തത് എന്താണെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചോദിക്കുന്നത്.
Recommended Video

വിനോദ നികുതിയും
അതേസമയം നിലവിലെ സാഹചര്യത്തിൽ പ്രൊജക്ടുകൾ വിശദമായി പരിശോധിച്ച ശേഷം മാത്രമേ അംഗീകാരം നൽകൂവെന്നും
ഇത് പരിശോധിക്കാനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കി. വിനോദ നികുതിയും നിർത്തലാക്കണമെന്നും നിർമ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു.തിയേറ്റര്‍ തുറന്നാലും ഉടന്‍ റിലീസ് ഉണ്ടാവില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.












Click it and Unblock the Notifications