പ്രമുഖ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു: 2001 ല്‍ വിഎസിനെ വിറപ്പിച്ച യുവനേതാവ്
കണ്ണൂർ: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കണ്ണൂർ ഡി സി സി അധ്യക്ഷനുമായ സതീശന്‍ പാച്ചേനി അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. 54 വയസ്സായിരുന്നു. ഈ മാസം 19 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയും അല്‍പ സമയം മുമ്പ് മരണം സംഭവിക്കുകയുമായിരുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സയില്‍ കഴിഞ്ഞ് വന്നിരുന്നത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്നു വിരമിച്ച വിദഗ്ധ ഡോക്ടർമാരുടേതടക്കമുള്ള നിർദേശങ്ങൾ പ്രകാരമായിരുന്നു ചികിത്സയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാച്ചേനിയെന്ന സി പി എം പാർട്ടി ഗ്രാമത്തിലെ അടിയുറച്ച കമ്മ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു സതീശന്‍ പാച്ചേനിയുടെ ജനനം. പ്രശസ്തമായ മാവിച്ചേരി കേസിൽ ഉള്‍പ്പടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പോരാടി ജയില്‍ ശിക്ഷ അനുഭവിച്ച പാച്ചേനി ഉറുവാടന്റെ കൊച്ചു മകനായിരുന്നു പാച്ചേനി. മാതാപിതാക്കളായ പരേതനായ പാലക്കീല്‍ ദാമോദരനും മാനിച്ചേരി നാരായണിയും അടിയുറച്ച കമ്മ്യൂണിസ്റ്റുകാർ തന്നെയായിരുന്നു.

അടിയന്തരാവാസ്ഥ കാലത്ത് 1977-78 ലെ ഗുവാഹത്തി എ ഐ സി സി സമ്മേളനത്തിൽ എ.കെ.ആന്റണി നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള വാർത്ത പത്രത്തിലൂടെ വായിച്ച് അറിഞ്ഞതാണ് പാച്ചേനിയെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കുന്നത്. ഇതോടെ കെ എസ് യുവില്‍ ചേർന്നുകൊണ്ടുള്ള തന്റെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം അദ്ദേഹം ആരംഭിച്ചു.

പരിയാരം സ്കൂളിലെ കെ എസ് യു യൂണിറ്റിന്റെ പ്രസിഡന്റായി തുടങ്ങിയ അദ്ദേഹം 1999 ല്‍ സംസ്ഥാന പ്രസിഡന്റ് വരെയായി. കണ്ണൂരില്‍ നിന്നും ഈ പദവിയിലേക്ക് എത്തിയ ഒരോയൊരു നേതാവ് കൂടിയാണ് ഇദ്ദേഹം. കെ എസ് യുവില്‍ നിന്നും യൂത്ത് കോണ്‍ഗ്രസിലേക്ക് എത്താതെ നേരെ കെ പി സി സി സെക്രട്ടറിയായി പാച്ചേനിക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

2001 മുതൽ തുടർച്ചയായ 11 വർഷം കെ പി സി സി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചതിന് ശേഷമാണ് 2016 ല്‍ കണ്ണൂർ ഡി സി സി അധ്യക്ഷനാവുന്നത്. 2021 വരെ ഡി സി സി അധ്യക്ഷ പദവിയില്‍ തുടർന്നു. ഇക്കാലയളവിലാണ് കണ്ണൂരില്‍ കോണ്‍ഗ്രസിന് സ്വന്തമായി ഓഫീസ് ഉണ്ടാവുന്നത്. സ്വന്തം വീട് പണയപ്പെടുത്തിയായിരുന്നു ഓഫീസിന്റെ അവസാനവട്ട മിനുക്ക് പണികള്‍ സതീശന്‍ പൂർത്തീകരിച്ചത്.

അഞ്ച് വട്ടം നിയമസഭയിലേക്കും ഒരു വട്ടം പാർലമെന്റിലേക്കും മത്സരിച്ചെങ്കിലും ഒരിക്കല്‍ പോലും വിജയിക്കാന്‍ പാച്ചേനിക്ക് സാധിച്ചില്ല. 1996 ല്‍ തളിപ്പറമ്പില്‍ എംവി ഗോവിന്ദന്‍ മാസ്റ്ററോടായിരുന്നു ആദ്യ മത്സരം. 2001ല്‍ മലമ്പുഴയില്‍ വിഎസിനോടായി ഏറ്റമുട്ടല്‍. ശക്തമായ മത്സരത്തിനൊടുവില്‍ വെറും 4703 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 2006ല്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ നിയമസഭാ തിരഞ്ഞെടുപ്പിലും എതിരാളിയായി സതീശനെ പാർട്ടി നിയോഗിച്ചു.

2009 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉണ്ണിത്താന് വെച്ച സീറ്റ് ഒടുവില്‍ എത്തിച്ചേർന്നത് സതീശന്റെ കയ്യില്‍. കഴിഞ്ഞ രണ്ട് തവണയും കോണ്‍ഗ്രസ് വിജയിച്ച സീറ്റില്‍ സതീശനും വിജയം സ്വപ്നം കണ്ടു. എന്നാല്‍ സി പി എ സ്ഥാനാർത്ഥി എംബി രാജേഷിനോട് 1800 ല്‍പ്പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 2016,2021 വര്‍ഷങ്ങളില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും അദ്ദേഹം ജനവിധി തേടിയിരുന്നു. രണ്ട് തവണയും കടന്നപ്പള്ളി രാമചന്ദ്രനോട് നേരിയ വോട്ടിന് പരാജയപ്പെട്ടു.












Click it and Unblock the Notifications