നടിയുടെ നഗ്നദൃശ്യം പകർത്തലല്ല, കൂട്ടബലാത്സംഗം തന്നെ! ദിലീപിനെ പൊളിച്ചടുക്കി കോടതിയിൽ തകർപ്പൻ നീക്കം!
കൊച്ചി: ദിലീപിന് വേണ്ടി ഗണേഷ് കുമാര്‍ കണ്ണീരൊഴുക്കിയതും ജയറാം ഓണക്കോടി കൊണ്ടുവന്നതും ആരാധകന്‍ കള്ള് വഴിപാട് നടത്തിയതും ഒന്നും ഫലം കണ്ടില്ല. കോടതിയില്‍ ജയം പോലീസിന് തന്നെ. ദിലീപിന് നാലാം തവണയും ജാമ്യം നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കുന്നത് അന്വേഷണത്തില്‍ കഴമ്പുണ്ട് എന്ന് തന്നെയാണ്. പേരുകേട്ട രാമന്‍പിള്ള വക്കീലിന് പോലും ദിലീപിനെ രക്ഷിക്കാനായില്ല. ദിലീപിനെതിരെ തെളിവുണ്ടെന്ന് പോലീസ് ആവര്‍ത്തിക്കുന്നത് വെറുതെ അല്ല. ദിലീപിന് ജാമ്യം നേടിക്കൊടുക്കാന്‍ പതിനെട്ട് അടവും പയറ്റിയ രാമന്‍പിള്ളയെ പ്രോസിക്യഷന്‍ അടിയറവ് പറയിച്ചത് ഇങ്ങനെയാണ്.
നടിയെ ആക്രമിച്ച കേസിൽ കാവ്യ പ്രതിയല്ല.. പക്ഷേ രക്ഷപ്പെടില്ല.. പോലീസ് വല മുറുക്കുന്നു!
20 വര്‍ഷം വരെ തടവ്
20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതരമായ കുറ്റങ്ങളാണ് ദിലീപിന് മേല്‍ പോലീസ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടു പോകല്‍, കൂട്ടബലാത്സംഗം, അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിനെതിരെയുള്ളത്.
നഗ്നചിത്രം പകർത്താൻ മാത്രം
അങ്കമാലി കോടതിയില്‍ രണ്ടാമത് സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ദിലീപ് ചെയ്തത് തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ നിസ്സാരവത്ക്കരിക്കലാണ്. അതായത് നടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെ എന്നാണ് ദിലീപ് വാദിച്ചത്.
കൂട്ടബലാത്സംഗം നിലനിൽക്കും
എന്നാലീ വാദത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ദിലീപിനെതിരെ നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. വാദം ഉറപ്പിക്കാന്‍ പ്രോസിക്യൂഷന്‍ ചോദിച്ച ആ ചോദ്യവും നിര്‍ണായകമായി.
ഉദാഹരണ സഹിതം
ഒരാളെ കൊല്ലാന്‍ നിര്‍ദേശിച്ച് കത്തി എടുത്ത് നല്‍കുന്ന ആള്‍ക്ക് ആ കൊലപാതകത്തില്‍ പങ്കില്ലെന്ന് എങ്ങെനെ പറയാനാവും എന്ന ചോദ്യമാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ഇതോടെ കുറ്റത്തെ നിസ്സാരവത്ക്കരിക്കാനുള്ള രാമന്‍പിള്ളയുടെ നീക്കം പാളി.
ആ നാല് വാദങ്ങൾ
പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയ വാദങ്ങളെല്ലാം അംഗീകരിച്ചാണ് കോടതി വിധി. പ്രധാനമായും നാല് കാര്യങ്ങള്‍ ആണ് ദിലീപിന്റെ ജാമ്യനീക്കത്തെ പൊളിക്കാന്‍ പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ചൂണ്ടിക്കാണിച്ചത്. അവ ഇതാണ്.
കേസന്വേഷണത്തെ ബാധിക്കും
ഇപ്പോഴത്തെ ഘട്ടത്തില്‍ ദിലീപിന് ജാമ്യം കൊടുക്കുകയാണ് എങ്കില്‍ അത് കേസന്വേഷണത്തെ ബാധിക്കും. കാരണം പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. അതേസമയം 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ജാമ്യം നല്‍കാവുന്ന കുറ്റങ്ങളാണ് ദിലീപിന്റേതെന്ന് പ്രതിഭാഗം വാദിച്ചു.
കുറ്റം അത്ര ഗുരുതരം
എന്നാല്‍ ദിലീപിന്റെ സ്വാഭാവിക ജാമ്യം എന്ന ആവശ്യം ഈ ഘട്ടത്തില്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കാരണം ദിലീപ് ചെയ്തിരിക്കുന്ന കുറ്റം അത്ര ഗുരുതരമാണ് എന്നും കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് സാധിച്ചു.
സിനിമാക്കാർ വന്നത് തിരിച്ചടി
ഗണേഷ് അടക്കമുള്ള സിനിമാക്കാര്‍ ജയിലിലെത്തി ദിലീപിനെ കണ്ടതും ജാമ്യത്തിന് എതിരായി വാദമുയര്‍ത്താന്‍ പ്രോസിക്യൂഷന് സഹായകമായി. സിനിമാക്കാര്‍ അടക്കം സാക്ഷികളായി എത്തുന്ന കേസില്‍ അവരെ ദിലീപ് സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
അനുകൂല തരംഗം അടിയായി
സിനിമാക്കാരുടെ ജയിലിലേക്കുള്ള ഒഴുക്ക് അതിനുള്ള സാധ്യതയാണ് എന്നും ഗണേഷ് കുമാര്‍ ദിലീപിനെ പിന്തുണച്ച് നടത്തിയ പ്രസ്താവനകള്‍ അതിന്റെ തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ചുരുക്കത്തില്‍ അനുകൂല തരംഗമുണ്ടാക്കാനുള്ള ശ്രമം ദിലീപിന് തിരിച്ചടിയാവുകയാണ് ഉണ്ടായിരിക്കുന്നത്.
സുനി ചെയ്തതെല്ലാം ദിലീപിന് മേലും
അന്വേഷണം പൂര്‍ത്തിയാക്കാന്‍ 90 ദിവസം വരെ സമയമുണ്ടെന്ന പ്രോസിക്യൂഷന്റെ വാദവും അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയുണ്ടായി. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി എന്തൊക്കെ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടോ അതില്‍ നിന്നൊന്നും ദിലീപിന് ഒഴിഞ്ഞ് മാറാനാവില്ല.
ഒറ്റവാചകത്തിൽ വിധി
പത്ത് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റത്തിന് താന്‍ അറുപത് ദിവസത്തിലേറെ ജയിലില്‍ കിടന്നുവെന്നും ഇനി ജാമ്യം നല്‍കണം എന്നുമുള്ള ദിലീപിന്റെ വാദങ്ങള്‍ കോടതി തള്ളിക്കളയുകയായിരുന്നു. ജാമ്യം നിഷേധിക്കുന്നു എന്ന ഒറ്റ വാചകത്തിലായിരുന്നു കോടതി വിധി.
രാമൻപിള്ള വന്നിട്ടും
അഡ്വക്കേറ്റ് രാമന്‍പിള്ളയുടെ വാദങ്ങള്‍ ദിലീപിന് ജാമ്യം ലഭിച്ചേക്കും എന്ന പ്രതീതി ഉണ്ടാക്കിയെങ്കിലും കാര്യങ്ങള്‍ നടന് ഒട്ടും ശുഭകരമായില്ല. നേരത്തെ അഡ്വക്കേറ്റ് രാം കുമാര്‍ വാദിച്ചപ്പോഴും അങ്കമാലി കോടതി ദിലീപിനോട് കനിഞ്ഞിരുന്നില്ല.
പ്രതീക്ഷകളെല്ലാം പാളി
നേരത്തെ ഹൈക്കോടതിയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. രണ്ട് കോടതികള്‍ നാല് തവണയായി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ദിലീപ് ഇനി മേല്‍ക്കോടതികളിലേക്ക് പോയാലും ജാമ്യത്തിന് സാധ്യത വിരളമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.