കണ്ണൂരിലെ പാർട്ടി ഗ്രാമം സർക്കാരിനെതിരെ; സർക്കാരിന്റെത് നെൽവയൽ ഇല്ലാതാക്കുന്ന നടപടി, പ്രതിഷേധം ശക്തം
കണ്ണൂർ: തളിപ്പറമ്പ് കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ നാട്ടുകാർ സമരത്തിലേക്ക്. കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രമാണ് കീഴാറ്റൂർ. കുപ്പം-കുറ്റിക്കോല്‍ ബൈപ്പാസിനായി സ്ഥലം ഏറ്റെടുത്ത മുന്‍വിജ്ഞാപനം അട്ടിമറിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ഒരു നാട് ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങുന്നത്.
തളിപ്പറമ്പ് ബൈപ്പാസിന്റെ പുതിയ പ്ലാൻ പ്രകാരം പദ്ധതി നടപ്പിലായാൽ 60 ഏക്കർ നെൽവയൽ നികത്തപ്പെടും. ഇതാണ് കീഴാറ്റൂർ നിവാസികളെ സമരത്തിന് പ്രേരിപ്പിക്കുന്ന ഘടകം. തളിപ്പറമ്പ് കീഴാറ്റൂരിലാണ് ബൈപ്പാസ് നിര്‍മ്മാണത്തിനായി നെല്‍വയല്‍ ഏറ്റെടുക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ പാര്‍ട്ടി അംഗങ്ങളുടെ നേതൃത്വത്തില്‍ ഞായറാഴ്ച മുതല്‍ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

വിജ്ഞാപനം മരവിപ്പിച്ചു
എട്ട് മാസം മുന്‍പ് അന്തിമ സര്‍വ്വെ പൂര്‍ത്തിയാക്കി ദേശീയ പാത അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനം മരവിപ്പിച്ച് കീഴാറ്റൂര്‍വഴി പുതിയ ബൈപ്പാസ് നിര്‍മ്മിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

പാർട്ടിക്ക് പരാതി
പദ്ധതിക്കെതിരെ സിപിഎം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയുടെ കീഴിലുളള മൂന്ന് ബ്രാഞ്ച് കമ്മറ്റികള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു.

സമരത്തിൽ നിന്ന് പിന്മാറണം
എന്നാൽ 2016 ഒക്ടോബര്‍ 27-ന് വിളിച്ചു ചേര്‍ത്ത സംയുക്ത ബ്രാഞ്ച് കമ്മറ്റികളുടെ യോഗത്തില്‍ പ്രതിഷേധത്തില്‍നിന്ന് പിന്മാറണമെന്ന് ജില്ലാ സെക്രട്ടറി പി ജയരാജന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

നെൽപ്പാടങ്ങൾ അപ്രത്യക്ഷമാകും
അറുപത് മീറ്റര്‍ വീതിയില്‍ നാല് വരിപ്പാത വരുന്നതോടെ കീഴാറ്റൂർ എന്ന ഗ്രാമം തന്നെ ഇല്ലാതാവും, 250 ഏക്കറോളം നെല്‍പ്പാടവും ഇതിനൊപ്പം അപ്രത്യക്ഷമാകും.

നിർദേശം തള്ളി
എന്നാല്‍ സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജന്റെ പ്രതിഷേധത്തിൽ നിന്ന് പിൻമാറണം എന്ന നിര്‍ദ്ദേശം നാട്ടുകാര്‍ തളളിക്കളയുകയായിരുന്നു.

വയൽക്കിളികൾ
വയല്‍ക്കിളികള്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഞായറാഴ്ച പുതല്‍വയല്‍ക്കരയില്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചിട്ടുളളത്.

പാർട്ടി അംഗങ്ങൾ
വയൽക്കിളികൾ എന്ന സംഘടനയിൽ പാര്‍ട്ടി അംഗങ്ങളും വര്‍ഗബഹുജന സംഘടനാ നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സമരം തെറ്റിദ്ധാരണ ഉണ്ടാക്കുന്നു
അതേസമയം സമരം ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുളള ഗൂഢനീക്കമാണെന്നാണ് സിപിഎം വാദം.












Click it and Unblock the Notifications