കോൺഗ്രസിലെ പ്രശ്‌നങ്ങൾക്ക് കാരണം കെസി വേണുഗോപാൽ; പുതിയ ഗ്രൂപ്പുണ്ടാക്കുന്നു; തുറന്നടിച്ച് പിഎസ് പ്രശാന്ത്
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മുന്‍ കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്ത് കഴിഞ്ഞ ദിവസമാണ് സിപിഎമ്മില്‍ ചേര്‍ന്നത്. സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനാണ് പാര്‍ട്ടി പ്രവേശനം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ പിഎസ് ഇടതുപക്ഷത്തേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിപിഎമ്മിലേക്കോ സിപിഐയിലേക്കോ പ്രശാന്ത് എത്തിയേക്കുമെന്നായിരുന്നു സൂചന. ഇതിനിടെയായിരുന്നു സിപിഎമ്മിലേക്കുള്ള അപ്രേതീക്ഷിത പ്രവേശനം.
ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും നിയുക്ത ഡിസിസി അധ്യക്ഷന്‍ പാലോട് രവിയ്ക്കും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയായി ആയിരുന്നു പി എസ് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ ഇപ്പോഴിതാ കെസി വേണുഗോപാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് പിഎസ് പ്രശാന്ത്. മാധ്യമപ്രവര്‍ത്തക സുനിത ദേവദാസിന്റെ യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പിഎസ് പ്രശാന്തിന്റെ ആരോപണങ്ങള്‍ , അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്....

കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടതുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ ചോദ്യം, ഇതിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, കഴിഞ്ഞ 30 വര്‍ഷത്തോളമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നു. ഏറ്റവും അവസാനമായി കെപിസിസിയുടെ ജനറല്‍ സെക്രട്ടറിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു. കോണ്‍ഗ്രസില്‍ സംഘടനപരമായ പല പ്രശ്‌നങ്ങളുമുണ്ട്. അതൊക്കെ ഞാന്‍ കെപിസിസിയോടും പരാജയം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ സമിതിയോടും അറിയിച്ചിട്ടുണ്ടെന്ന് പിഎസ് പ്രശാന്ത് പറയുന്നു.

സ്ഥാനങ്ങളല്ല ഇപ്പോഴത്തെ പ്രശ്‌നം. സ്ഥാനങ്ങളുണ്ടാകണമെഹ്കില്‍ കോണ്‍ഗ്രസ് നിലനില്‍ക്കണം. കോണ്‍ഗ്രസ് നിലനില്‍ക്കാതെ സ്ഥാനമാനങ്ങള്‍ കിട്ടിയിട്ടെന്താണ് കാര്യം. തിരഞ്ഞെടുപ്പ് രംഗത്തുണ്ടായ പരാജയ പ്രശ്‌നങ്ങള്‍. 2011ല്‍ നെടുമങ്ങാട് നിയോജന മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതാണ്. അന്ന് അവസാനഘട്ടം ഒഴിവാകുകയായിരുന്നു. 2021ല്‍ തലമുറമാറ്റം എന്ന രീതിയില്‍ എന്നെ അവിടെ സ്ഥാനാര്‍ത്ഥിയാക്കി. എന്നാല്‍ തലമുറമാറ്റം എന്ന രീതി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്ന് പ്രശാന്ത് പറയുന്നു.

കോണ്‍ഗ്രസിന്റെ അടിസ്ഥാന പ്രശ്‌നം വ്യവസ്ഥയില്ല എന്നതാണ്. ബാക്കിയുള്ള ഇന്ത്യയിലെ പാര്‍ട്ടികളില്‍ എല്ലാം ഒരു വ്യവസ്ഥയുണ്ട്. ഞാന്‍ ആവശ്യപ്പെട്ട ഒരു പ്രധാന കാര്യം, മൂന്നുവട്ടം, രണ്ട് വട്ടം തുടര്‍ച്ചയായി മത്സരിക്കുന്ന ആളുകള്‍ ഒരു തവണയെങ്കിലും നിര്‍ബന്ധമായി മാറിനില്‍ക്കണം. മാറി നിന്നാല്‍ അത് പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ നടപ്പിലാക്കുക. അങ്ങനെ ഒരു വ്യവസ്ഥ വരുമ്പോള്‍ സ്വഭാവികമായും മുന്‍ഗാമികള്‍ക്ക് മൂന്ന് വട്ടം കഴിഞ്ഞാല്‍ മാറി നില്‍ക്കണമെന്ന മനോഗതിയിലേക്ക് അവരുമെത്തുമെന്ന് പ്രശാന്ത് പറയുന്നു.
പുതുപുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

നിയുക്ത ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്കെതിരെയും പിഎസ് പ്രശാന്ത് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. 35 വര്‍ഷത്തോളമായി മത്സരിച്ച ഒരാളായിരുന്നു പാലോട് രവി. അതില്‍ മൂന്ന് തവണ എംഎല്‍എയും നാല് തവണ തോല്‍ക്കുകയും ചെയ്ത ആളാണ് അദ്ദേഹം. ഡെപ്യൂട്ടി സ്പീക്കറായിരുന്ന ഒരാളാണ്. ഒരു പിന്‍ഗാമിയെ സൃഷ്ടിക്കുക എന്ന എന്റെ ഉത്തരവാദിത്തമാണ് എന്ന ബോധ്യം അദ്ദേഹത്തിനുണ്ടാകണം. ആ ബോധ്യം ഇല്ലാത്തിടത്തോളം കാലം കോണ്‍ഗ്രസ് പരാജയപ്പെട്ടുകൊണ്ടേയിരിക്കുമെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മെയില്‍ അയക്കുന്നത്. പക്ഷേ, ആ മെയിലിലെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാതെ എന്നെ പുറത്താക്കുന്ന, ഫോണില്‍ വിളിച്ച് വിശദീകരണം ചോദിക്കാതെ എന്നെ പുറത്താക്കുന്ന അവസ്ഥയാണ്. എന്നെ വേണ്ടാത്ത പാര്‍ട്ടിക്ക്, ഞാന്‍ ഉന്നയിച്ച സംഘടനപരമായ പ്രശ്‌നങ്ങള്‍ അത് എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കാതെ ആത്മപരിശോധന നടത്താതെ, ഹൈക്കമാന്‍ഡിനെതിരെ പറഞ്ഞു എന്നതിന്റെ പേരില്‍ പുറത്താക്കുകയായിരുന്നു- പ്രശാന്ത് വ്യക്തമാക്കി.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ ഒരിക്കലും പുറത്തുപോകില്ലായിരുന്നെന്നും അദ്ദേഹം പറയുന്നു. എന്നെ സസ്‌പെന്‍ഡ് ചെയ്തിട്ട് ആരും ബന്ധപ്പെട്ടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഗൗരവമായ ഒരു കാര്യം ഉന്നയിച്ചപ്പോള്‍, ആ കാര്യം പരിഗണിക്കാതെ എന്നെ പുറത്താക്കുകയും ചെയ്തു. ഇന്നലെയാണ് അതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ അറിയിപ്പ് എനിക്ക് ലഭിക്കുന്നത്. കോണ്‍ഗ്രസ് നന്നാകണമെന്ന് ആഗ്രഹിച്ച് ഉത്തരവാദിത്തപ്പെട്ട രാഹുല്‍ ഗാന്ധിക്ക് കത്തയച്ചത്. അന്ന് തന്നെ പുറത്താക്കുകയായിരുന്നെന്ന് പിഎസ് പ്രശാന്ത് വ്യക്തമാക്കുന്നു.

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനമാണ് പിഎസ് പ്രശാന്ത് ഉന്നയിച്ചത്. ഇന്ന് കേരളത്തിലുണ്ടായിരിക്കുന്ന സംഘടന പ്രശ്‌നങ്ങളിലെ മൂലകാരണം കെസി വേണുഗാപാലാണെന്ന് പ്രശാന്ത് പറഞ്ഞു. അദ്ദേഹം സംഘടനയുടെ മൂന്നാമനായി ഇരിക്കുന്ന ആളാണ്. അദ്ദേഹവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ആളുകളെയാണ് വച്ചിരിക്കുന്നത് ഒന്നോ രണ്ടോ ആളുകളെ ഒഴിച്ചു. അങ്ങനെ ഒരു സങ്കുചിത മനോഭാവത്തിലേക്ക് പോകേണ്ട കാര്യം അദ്ദേഹത്തിനില്ല.

ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും വേണ്ടത്ര കൂടിയാലോചിച്ചില്ല, ഒരു പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളതെന്ന് പ്രശാന്ത് പറഞ്ഞു. കെസി വേണുഗോപാല്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കുമെന്ന് പറയുമ്പോള്‍ അത് വ്യക്തിപരമായ ആളുകളെയാണ് തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തികള്‍ക്ക് ഇഷ്ടപ്പെട്ട ആളുകളിലേക്ക് പോകുമ്പോള്‍ അത് നല്ല ഒരു കീഴ്‌വഴക്കമല്ലെന്ന് പ്രശാന്ത് പറയുന്നു.

ജനകീയ അടിത്തറയുള്ള നേതാവാണ് ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവിനും ജനകീയ അടിത്തറയുണ്ട്. അവരെയൊക്കെ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടുപോകുക എന്ന സമീപം ശരിയല്ല. അത് തന്നെയാണ് എല്ലാ സംസ്ഥാനത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത്. കെസി വേണുഗോലിന്, അല്ലെങ്കില്‍ ഹൈക്കമാന്‍ഡിന് ഇഷ്ടമല്ലാത്ത അളുകളെ മാറ്റിനിര്‍ത്തിക്കൊണ്ട് അവര്‍ക്ക് ഇഷ്ടമുള്ള മുഴുവന്‍ ആളുകളെ മാത്രം പരിഗണിച്ച് മുന്നോട്ടു പോകുക. എന്നിട്ട് എല്ലാവരുമായും ചര്‍ച്ച ചെയ്‌തെന്ന് പറഞ്ഞ് മുന്നോട്ടുപോകുക.

ശക്തമായ നേതൃത്വത്തെ ഒഴിവാക്കി പോകുന്നതാണ് എല്ലാ സംസ്ഥാനത്തും കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നതെന്ന് പിഎസ് പ്രശാന്ത് വ്യക്തമാക്കുന്നു. പഞ്ചാബിയിലായാലും രാജസ്ഥാനിലായാലും മധ്യപ്രദേശിലായാലും ഉള്ള പ്രതിസന്ധിയുടെ കാരണം ഇതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് പോകുന്നതിന് പകരം, ഹൈക്കമാന്‍ഡിന് അല്ലെങ്കില്‍ കെസി വേണുഗോപാലിന് മാത്രം താല്‍പര്യമുള്ളവരെ മാത്രം ചേര്‍ത്ത് നിര്‍ത്തുന്ന സമീപനമാണ് കോണ്‍ഗ്രസിനെ ഓരോ ദിവസവും ദുര്‍ബലമാക്കുന്നത്- പിഎസ് പ്രശാന്ത് പറഞ്ഞു.












Click it and Unblock the Notifications