പാതാള തവളയെ ഔദ്യോഗിക തവളയാക്കിയാല്‍ ശരിയാകില്ല; കാരണം ഇതാണ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പാതാള തവളയെ പ്രഖ്യാപിക്കില്ല. പാതാള തവളയെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കേണ്ടതില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വനം വന്യജീവി ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2019 ല്‍ ആണ് പാതാള തവളയെ സംസ്ഥാന ഉഭയജീവിയാക്കാനുള്ള ശുപാര്‍ശ വനം വകുപ്പിന് ലഭിക്കുന്നത്. കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തവളയെ കുറിച്ച് ഗവേഷണം നടത്തിയ സന്ദീപ് ദാസ് ആണ് പാതാള തവളയെ ഔദ്യോഗിക തവളയാക്കണം എന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

പശ്ചിമഘട്ടത്തിലാണ് പാതാള തവളകള്‍ അധിവസിക്കുന്നത്. വര്‍ഷത്തില്‍ ഒരു തവണ മുട്ടയിടാന്‍ വേണ്ടി മാത്രമാണ് ഇവ പുറത്തിറങ്ങുന്നത്. ബാക്കി എല്ലാ ദിവസവും ഇവ മണ്ണിനടിയിലായിരിക്കും. സാധാരണക്കാര്‍ക്ക് ഇവയെ കാണാന്‍ പലപ്പോഴും നിര്‍വാഹമില്ല.

അതിനാല്‍ ഇത്തരമൊരു ജീവിയെ സംസ്ഥാനത്തെ ഔദ്യോഗിക തവളയാക്കുന്നതിലെ യുക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനും വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും ആരാഞ്ഞത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ ചുവപ്പ് പട്ടിക പ്രകാരം വംശനാശഭീഷണി നേരിടുന്ന ജീവികളാണ് ഇവ. 'നാസികബട്രാക്കസ് സഹ്യാദ്രെന്‍സിസ്' എന്നാണ് ശാസ്ത്രനാമം.

പര്‍പ്പിള്‍ ഫ്രോഗ് എന്നറിയപ്പെടുന്ന പാതാള തവളയെ പതാള്‍, കുറവന്‍, കുറത്തി, കൊട്ട്രാന്‍, പതയാള്‍, പാറമീന്‍, പന്നിമൂക്കന്‍ എന്നിങ്ങനെയും വിളിക്കാറുണ്ട്. ദല്‍ഹി സര്‍വകലാശാല പ്രൊഫസറായ എസ് ഡി ബിജുവും, ബ്രസല്‍സ് ഫ്രീ യൂണിവേഴ്‌സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടും 2003- ല്‍ ആണ് ഇടുക്കി ജില്ലയില്‍ പാതാള തവളയെ കണ്ടെത്തുന്നത്. ഏഴ് സെന്റിമീറ്റര്‍ നീളമുള്ള പാതാള തവളുയുടെ ശരീരം ഊതി വീര്‍പ്പിച്ച പോലെയാണ്.

ഇവയുടെ മൂക്ക് കൂര്‍ത്തിട്ടാണ്. ചിതലും മണ്ണിരയും ചെറിയ പ്രാണികളും ആണ് പാതാള തവളകളുടെ ഭക്ഷണം. തമിഴ്‌നാട്ടിലും ഇവയെ കണ്ട് വരാറുണ്ട്. എങ്കിലും ഭൂരിഭാഗവും പശ്ചിമഘട്ടത്തിന്റെ കേരള ഭാഗത്താണ് ഉള്ളത്. അഗസ്ത്യ മലനിരകള്‍ തുടങ്ങി കണ്ണൂര്‍ വരെ, പാറ കെട്ടുകളും വെള്ള ചാട്ടങ്ങളും ഉള്ളയിടങ്ങളില്‍ പാതാള തവളയെ കണ്ടെത്തിയിട്ടുണ്ട്. അതേസമയം യോഗത്തില്‍ തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചല്‍വാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളില്‍ നിന്ന് ഒഴിവാക്കാനുള്ള അജണ്ടയും ചര്‍ച്ച ചെയ്തു.












Click it and Unblock the Notifications