'പുതിയ പുണ്യാളാ,ജെയ്ക്കിന്റെ വിജയത്തിന് പ്രാർത്ഥിക്കേണമേ...' ഉമ്മൻചാണ്ടിയുടെ കല്ലറയിൽ കുറിപ്പ്
കോട്ടയം: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ വിജയത്തിനായി നിവേദനം. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ കല്ലറിയിലാണ് ഉമ്മൻ ചാണ്ടിയുടെ മധ്യസ്ഥത തേടുന്ന വിധത്തിലുള്ള കുറിപ്പ് പതിച്ചിരിക്കുന്നത്. 'പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ വിശുദ്ധ ഉമ്മൻചാണ്ടി..സഖാവ് ജെയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കേണമേ'എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.
പുതുപ്പള്ളി പള്ളിയെ ടാഗ് ചെയ്ത് ഒരാൾ ഈ പോസ്റ്റ് ഫേസ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്. 'ഇലക്ഷൻ ആയോണ്ട് രാവിലെ പുതിയ പുണ്യാളന്റെ അടുത്തുപോയി സഖാവ് ജെയിക്കിന്റെ വിജയത്തിനു വേണ്ടി പ്രാർഥന സമർപ്പിച്ചിട്ടുണ്ട്. പുണ്യാളൻ ഒറിജിനൽ ആണോന്ന് എട്ടാം തീയതി അറിയാം', എന്നാണ് പോസ്റ്റിൽ പറയുന്നത്. അതേസമയം സംഭവത്തിന് പിന്നിൽ സി പി എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

ഉമ്മൻചാണ്ടിയെ മരണശേഷവും വേട്ടയാടുകയാണെന്ന് പുതുപ്പള്ളി പള്ളിയേയും സഭയേയും ചാണ്ടി ഉമ്മനെയും ആക്ഷേപിക്കുന്നതിന് തുല്യമാണ് ഇത്തരം പ്രവർത്തനങ്ങളെന്നും കോൺഗ്രസ് ആരോപിച്ചു. ഇതുപോലൊരു ദിവസം തന്നെ ഇത്തരമൊരു സൈബർ ആക്രമണത്തിനായി തിരഞ്ഞെടുത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പള്ളം ബ്ലോക്ക് പഞ്ചായത്തംഗവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ സിബി ജോൺ കൊല്ലാട് പറഞ്ഞു.'നാളിതുവരെ ചെയ്യാത്ത ഇത്തരമൊരു നീക്കം ഇന്നു രാവിലെ ചെയ്തത് അങ്ങേയറ്റം തെറ്റായിപ്പോയി. ഇതിനോടുള്ള പ്രതികരണം എട്ടാം തീയതി അറിയാം. സിപിഎം ജനങ്ങളോടു മാപ്പു പറഞ്ഞേ തീരൂ', ജോൺ കൊല്ലാട് പറഞ്ഞു.
അതേസമയം പുതുപ്പള്ളിയിൽ വോട്ടിംഗ് പുരോഗമിക്കുകയാണ്. 3 മണി വരെ 60.97 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഇതുവരെ വോട്ട് ചെയ്തവരുടെ എണ്ണം 1 ലക്ഷം കടന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 74. 84 ശതമാനം പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയത്. ഇത്തവണ ഇത് മറികടന്നേക്കുമെന്നാണ് മുന്നണികളുടെ കണക്ക്ക്കൂട്ടൽ.
അതിനിടെ പോളിംഗ് കൂടിയതിൽ വിജയ പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് ഇരുമുന്നണികളും. വോട്ടിംഗ് ശതമാനം ഉയർന്നത് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് കോൺഗ്രസ് അവകാശപ്പെടുന്നത്. എന്നാൽ മികച്ച പോളിംഗ് ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. മികച്ച രീതിയിലാണ് തങ്ങൾ മണ്ഡലത്തിൽ പ്രചരണം നടത്തിയത്. ഈസി വാക്ക് ഓവര്‍ ആകുമെന്നാണ് കോണ്‍ഗ്രസ് കരുതിയത്. എന്നാൽ അവർക്ക് തെറ്റിയെന്നും ഗോവിന്ദൻ പറഞ്ഞു.












Click it and Unblock the Notifications