പിവി അൻവറിന്റേത് ഗുരുതര ആരോപണം; മുഖ്യമന്ത്രി മറുപടി പറയണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സി പി എം സഹയാത്രികനായ എം എൽ എ പിവി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എ ഡി ജി പി എംആർ അജിത് കുമാർ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. എ ഡി ജി പി മന്ത്രിമാരുടെ ഫോൺ ചോർത്തുന്നുവെന്നാണ് പി വി അൻവർ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടിയാണോ മന്ത്രിമാരുടെ ഫോൺ ചോർത്തുന്നതെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
സ്വർണ്ണ കടത്തുകാരുമായും അധോലോക മാഫിയയുമായും ലോ ആൻഡ് ഓർഡർ ചുമതലയുള്ള എ ഡി ജി പിക്ക് ബന്ധമുണ്ടെന്നാണ് സി പി എം എംഎൽഎ പറയുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അറിയാതെ ഒന്നും നടക്കില്ലെന്നാണ് എം എൽ എ പറയുന്നത്. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി എന്തെങ്കിലും ചെയ്യുമെന്ന് വിശ്വസിക്കാനാവില്ല. ആരോപണം ഉയർന്നിരിക്കുന്നത് മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ ഓഫീസിനും എതിരെയാണ്. എ ഡി ജി പി കൊലപാതകങ്ങൾ നടത്തുന്നയാളാണെന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്.

എ ഡി ജി പി ദേശവിരുദ്ധനാണെന്നും ദാവൂദ് ഇബ്രാഹിമിനെ പോലെയുള്ള വ്യക്തിയാണെന്നും ഭരണകക്ഷിയുടെ എം എൽ എ തന്നെ തുറന്നു പറയുകയാണ്. കേരളത്തിലെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് എല്ലാം നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് വ്യക്തമായിരിക്കുകയാണ്. സ്വർണ്ണ കടത്തുകാരെ സംരക്ഷിക്കുന്നത് സർക്കാറും സി പി എമ്മും ആണെന്ന് ബി ജെ പി നേരത്തെ തന്നെ പറഞ്ഞതാണ്. അത് ശരിവെക്കുന്നതാണ് പി വി അൻവർ എംഎൽഎയുടെ ഇപ്പോഴത്തെ വാദം.
സ്വർണ്ണക്കടത്തിൻ്റെ 60% വരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൊണ്ടുപോവുകയാണെന്നത് സ്വർണ്ണക്കടത്ത് മാഫിയയും പൊലീസും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ്. വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. തൃശ്ശൂർ പൂരം കലക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചുവെങ്കിൽ അത് മുഖ്യമന്ത്രിയോടെ അറിവോടെ തന്നെയാണ്. അങ്ങനെയാണെങ്കിൽ സർക്കാർ സ്പോൺസേർഡ് ഭീകരവാദമാണ് കേരളത്തിൽ നടക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. കൊടും ക്രിമിനലാണ് അജിത് കുമാറെന്നും ദാവൂദ് ഇബ്രാഹിനെ മാതൃകയാക്കിയാണ് അദ്ദേഹത്തിന്റെ പ്രവർത്തനം എന്നുമാണ് ഇന്ന് പിവി അൻവർ തുറന്നടിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരേയും അദ്ദേഹം ആഞ്ഞടിച്ചു. തന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്ന് എംഎൽഎ കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications