3 'ഗ്രൂപ്പായി' ഐ ഗ്രൂപ്പ്; ഉമ്മന്‍ചാണ്ടിയേയും തോല്‍പ്പിച്ച എ ഗ്രൂപ്പ്; ഗ്രൂപ്പിലും തലമുറ മാറ്റങ്ങള്‍
തിരുവനന്തപുരം: അവസാനം നിമിഷം വരെ ആകാംക്ഷ നിറഞ്ഞ് നിന്നതിന് ശേഷമാണ് പ്രതിപക്ഷ നേതാവ് പദവിയിലേക്ക് വിഡി സതീശന്‍ എത്തുന്നത്. എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് രമേശ് ചെന്നിത്തലയ്ക്ക് പിന്നില്‍ അണി നിരന്നെങ്കിലും പുതിയ മുഖം എന്നതില്‍ ഇരു ഗ്രൂപ്പുകളിലേയും യുവ എംഎല്‍എമാര്‍ ഉറച്ച് നിന്നപ്പോള്‍ ഹൈക്കമാന്‍ഡിനും കാര്യങ്ങള്‍ എളുപ്പമായി.
അങ്ങനെയാണ് ഗ്രൂപ്പ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി തീരുമാനം എടുത്തുന്ന പതിവ് രീതി മാറ്റി വിഡി സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. ഇതേ രീതി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലും ഹൈക്കമാന്‍ഡ് തുടര്‍ന്നാല്‍ പലരുടേയും ഗ്രൂപ്പ് താല്‍പര്യങ്ങള്‍ വീണ്ടും ഹനിക്കപ്പെടുമെന്ന കാര്യം ഉറപ്പായി.

ഒന്നടങ്കം പാളിയ ഗ്രൂപ്പ് നീക്കം
പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള ഗ്രൂപ്പ് നീക്കം ഒന്നടങ്കം പാളിയ സാഹചര്യത്തില്‍ ഗ്രൂപ്പുകള്‍ക്ക് പഴയ ആവേശമില്ല. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കും വീണ്ടും എത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലും ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് വീണ്ടും പ്രധാന്യമേറുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു.

എ ഗ്രൂപ്പിന്‍റെ ലക്ഷ്യം
രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരാന്‍ പിന്തുണച്ച് കെപിസിസി അധ്യക്ഷ സ്ഥാനം സ്വന്തമാക്കുകയെന്നതായിരുന്നു എ ഗ്രൂപ്പിന്‍റെ ലക്ഷ്യം. ഇത്തരമൊരു ധാരണ ഇരു ഗ്രൂപ്പുകള്‍ക്കുമിടയിലെ പ്രമുഖര്‍ക്കിടയില്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. എന്നാല്‍ തലമുറ മാറ്റം എന്ന ആവശ്യത്തില്‍ യുവ എംഎല്‍എമാര്‍ ഗ്രൂപ്പിന് അതീതമായി ഉറച്ച് നിന്നപ്പോള്‍ എല്ലാ നീക്കങ്ങളും തകിടം മറിഞ്ഞു.

ഹൈക്കമാന്‍ഡിന് കാര്യം എളുപ്പം
പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള നീക്കങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വലിയ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ ഗ്രൂപ്പുകള്‍ തയ്യാറാവില്ല. ഇത് ഹൈക്കമാന്‍ഡിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയേക്കും. ആര്‍ക്കുവേണ്ടിയും അവകാശവാദം ഉന്നയിക്കാതെ ഹൈക്കമാന്‍ഡിന്‍റെ തീരുമാനത്തിന് നിന്നുകൊടുക്കാനായിരിക്കും എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം.

ഗ്രൂപ്പുകളുടെ ആശങ്ക
എന്നാല്‍ യുവ എംഎല്‍എമാരുടെ ഈ സമൂലമായ തിരുത്തല്‍ നയത്തിനെതിരെ ഗ്രൂപ്പുകള്‍ക്കിടയില്‍ പൊട്ടിത്തെറിക്ക് ഇടയാക്കിയിട്ടുണ്ട്. ഇത്തരം നീക്കങ്ങള്‍ക്ക് വഴങ്ങി മുന്നോട്ട് പോയാല്‍ പാര്‍ട്ടി തന്നെ കൈവിട്ടു പോവുമെന്ന ആശങ്കയാണ് ഗ്രൂപ്പ് മാനേജര്‍മാര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ മറുവശത്ത് ഹൈക്കമാന്‍ഡ് ആവട്ടെ എത്രയും പെട്ടെന്ന് തന്നെ അഴിച്ചുപണിക്ക് തുടക്കമിടും എന്ന സൂചനയാണ് നല്‍കുന്നത്.

മുല്ലപ്പള്ളിയും തെറിക്കും
പുതിയ കെപിസിസി അധ്യക്ഷന്‍ അധികം വൈകതെ തന്നെ ഉണ്ടാവും. രമേശ് ചെന്നിത്തല മാറിയ സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് പിടിച്ച് നില്‍ക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സാധിക്കില്ല. മാറാന്‍ തയ്യാറാണെന്ന കാര്യം നേരത്തെ തന്നെ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കുന്നത്. പകരം ഒരാളെ നിശ്ചയിച്ചാല്‍ ഉടന്‍ തന്നെ അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന നിലപാടിലാണ് അദ്ദേഹം ഇപ്പോള്‍.

കെ സുധാകരന്‍
പുതിയ കെപിസിസി അധ്യക്ഷനായി ആര് വരണം എന്ന കാര്യത്തില്‍ തോല്‍വിയെ കുറിച്ച് പഠിക്കുന്ന അശോക് ചവാന്‍ കമ്മിറ്റി ഈ ആഴ്ച അവസാനത്തോട് കൂടി നേതാക്കളുടെ അഭിപ്രായം തേടും. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെങ്കില്‍ കെ സുധാകരന്‍ തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയക്കേും. ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും തുടര്‍ നീക്കങ്ങളും ഹൈക്കമാന്‍ഡ് നിരീക്ഷിച്ച് വരികയാണ്.

ഉമ്മന്‍ചാണ്ടിക്ക് അതൃപ്തി
പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള നീക്കം പരാജയപ്പെട്ടതോടെ ഗ്രൂപ്പുകള്‍ക്കിടയിലും അതൃപ്തി ശക്തമായിട്ടുണ്ട്. ചെന്നിത്തലയെ പിന്തുണയ്ക്കാന്‍ നേതൃത്വം നിര്‍ദേശിച്ചിട്ടും ഹൈക്കമാന്‍ഡിന് മുന്നില്‍ ഒരു വിഭാഗം നിലപാട് മാറ്റിയതില്‍ ഉമ്മന്‍ചാണ്ടിക്ക് കടുത്ത അതൃപ്തിയുണ്ട്. ഒറ്റക്കെട്ടായി നില്‍ക്കാറുണ്ടായിരുന്ന എ ഗ്രൂപ്പില്‍ ഇത്തരമൊരു പ്രതിസന്ധി ഇതാദ്യമായാണ്.

നാനാവിധമായ ഐഗ്രൂപ്പ്
ഐ ഗ്രൂപ്പ് അക്ഷരാര്‍ത്ഥത്തില്‍ രണ്ടായി പിളര്‍ന്ന അവസ്ഥയിലാണ്. രമേശ് ചെന്നിത്തലയേയും വിഡി സതീശനേയും അനുകൂലിക്കുന്നവര്‍ രണ്ട് തട്ടിലായി. നീക്കങ്ങള്‍ എല്ലാം തകര്‍ന്നതോടെ ഐ ഗ്രൂപ്പിലെ ചെന്നിത്തല പക്ഷത്ത് നിന്നും ഇനിയും ചോര്‍ച്ചയുണ്ടായേക്കും. കെസി വേണുഗോപാലും കെ സുധാകരനും വ്യത്യസ്ത നിലപാടുമായി മുന്നോട്ട് പോവുന്ന സാഹചര്യവും ശ്രദ്ധേയമാണ്. മൂന്ന് തട്ടിലാണ് ഐഗ്രൂപ്പ് ഇപ്പോള്‍ നില്‍ക്കുന്നത്.

ചെന്നിത്തല എങ്ങോട്ട്
പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും മാറിയ രമേശ് ചെന്നിത്തലയ്ക്ക് പാര്‍ട്ടി ഇനിയെന്ത് പദവി നല്‍കും എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. രമേശ് ചെന്നിത്തലയെ ദേശീയ തലത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കുമെന്ന സൂചന ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ നേരത്തെ നല്‍കിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി പദവി ഉള്‍പ്പടേയുള്ളവയാണ് പ്രതീക്ഷിക്കുന്നത്.
സൂര്യകാന്തി പൂ പോലെ; മഞ്ഞയിൽ സുന്ദരിയായി പ്രണിത












Click it and Unblock the Notifications