റേഡിയോ ജോക്കിയെ കൊന്ന കേസിലെ പ്രതി രക്ഷപ്പെട്ടു; നീക്കങ്ങള്‍ പുറത്ത്, കടന്നത് നേപ്പാള്‍ വഴി
കൊലപാതകം നടത്തിയത് തിരിച്ചറിഞ്ഞാല്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണിത് ചെയ്തത്.
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ സംഘത്തിന്റെ നീക്കങ്ങള്‍ പുറത്തുവരുന്നു. കൊലപ്പെടുത്തുന്നതിന് വേണ്ടി മാത്രം നാട്ടിലെത്തിയെന്ന് സംശയിക്കുന്ന കേസിലെ മുഖ്യപ്രതി സംഭവം നടന്ന ഉടനെ വിദേശത്തേക്ക് കടന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. കൊലപാതകത്തിന് വേണ്ടി കൃത്യമായ ആസൂത്രണം പ്രതികള്‍ നടത്തിയെന്ന സൂചനയാണിപ്പോള്‍ പുറത്തുവരുന്നത്.
രാജേഷുമായി അടുപ്പം നിലനിര്‍ത്തിയിരുന്ന ഖത്തറിലെ മലയാളി യുവതിയുടെ ഭര്‍ത്താവ് നല്‍കിയ ക്വട്ടേഷനാണിതെന്നാണ് ഇതുവരെയുള്ള വിവരം. യുവതിയുടെ മൊഴി പോലീസ് ഫോണില്‍ എടുത്തിട്ടുണ്ട്. രാജേഷിന്റെ ജീവന്‍ അപകടത്തിലാണെന്ന കാര്യം യുവതിക്ക് അറിയാമായിരുന്നുവത്രെ. രാജേഷിനെ രക്ഷപ്പെടുത്താന്‍ ചെന്നൈയില്‍ യുവതി ഇടപെട്ട് ജോലി തരപ്പെടുത്തുന്നതിനിടെയാണ് കൊലപാതകം നടന്നത്. അന്വേഷണ സംഘത്തിന് ലഭിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ...

ഓച്ചിറക്കാരന്‍ അലിഭായി
കൊല്ലം ഓച്ചിറയിലുള്ള അലിഭായി എന്ന് വിളിക്കുന്നയാളാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍. ഇയാള്‍ രാജേഷ് കൊല്ലപ്പെടുന്ന തൊട്ടുമുമ്പുള്ള ദിവസമാണ് നാട്ടില്‍ വന്നത്. കൊലപാതകം നടന്ന് മൂന്ന് ദിവസത്തിനകം തന്നെ ഇയാള്‍ രാജ്യം വിട്ടു. ഖത്തറിലേക്കാണ് ഇയാള്‍ പോയതെന്ന് സംശയിക്കുന്നു. ക്വട്ടേഷന്‍ നല്‍കിയ വ്യവസായിയും ഖത്തറിലാണ്. ഇരുവരെയും നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് തുടങ്ങി. യുവതിയുമായി രാജേഷിനുള്ള ബന്ധം ഭര്‍ത്താവിന് അറിയാമായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് കരുതുന്നത്.

കൊലപാതകം നടത്താന്‍ വേണ്ടി മാത്രം
അലിഭായി വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഖത്തറിലേക്ക് പോയതെന്ന് സംശയിക്കുന്നു. ഖത്തറില്‍ നിന്നെത്തിയ അപ്പുണ്ണി എന്നറിയപ്പെടുന്നയാള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ട്. മൂന്ന് പേര്‍ ചേര്‍ന്നാണ് ആസൂത്രണം നടത്തിയതും കൊലപാതകം നടപ്പാക്കിയതും. കൊല നടത്താന്‍ വേണ്ടി മാത്രം ഖത്തറില്‍ നിന്ന് വരികയും കൃത്യം നിര്‍വഹിച്ച ശേഷം രക്ഷപ്പെടുകയുമായിരുന്നു പ്രതികള്‍. രാജേഷിന്റെ സ്റ്റുഡിയോയില്‍ വച്ചാണ് കൊല നടത്തിയത്. ഈ സ്ഥലം സംഘം നേരത്തെ നിരീക്ഷിച്ചിരുന്നു. രാജേഷ് രാത്രി ഇവിടെയുണ്ടാകുമെന്നും അക്രമികള്‍ക്ക് അറിയാമായിരുന്നു. ചുവന്ന കാറിലാണ് സംഘമെത്തിയതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

പ്രതികള്‍ രക്ഷപ്പെട്ടത് ഇങ്ങനെ
ഉല്‍സവത്തിലെ ഗാനമേള കഴിഞ്ഞെത്തിയ രാജേഷും സുഹൃത്ത് കുട്ടനും സ്റ്റുഡിയോയില്‍ ഇരിക്കുമ്പോഴാണ് അക്രമികളെത്തിയതും കൊലപാതകം നടത്തിയതും. കുട്ടനെ അക്രമികള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഓടിക്കുകയായിരുന്നു. പിന്നീട് കുട്ടനെ തേടി അക്രമികള്‍ വന്നതുമില്ല. ഇതാണ് രാജേഷ് മാത്രമാണ് അക്രമികളുടെ ലക്ഷ്യമെന്ന് പോലീസിന് ബോധ്യമായത്. കൊലപാതകം നടത്തിയ ശേഷം മൂന്ന് പേരും കായംകുളത്തെത്തി ആയുധം കളഞ്ഞു. പിന്നീട് തൃശൂരിലേക്കും അവിടെ നിന്ന് ബെംഗളൂരുവിലേക്കും നേപ്പാളിലേക്കും പോയി. ശേഷം ഖത്തറിലേക്ക് കടന്നുവെന്നാണ് മനസിലാക്കുന്നത്.

കൊല നടത്തിയ ദിവസം പ്രതികള്‍ വിദേശത്ത്!!
പ്രതികളെ കുറിച്ച് സൂചന ലഭിച്ച പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികളുടെ വിവരങ്ങള്‍ എല്ലാ വിമാനത്താവളത്തിനും കൈമാറിയിരുന്നു. പക്ഷേ പ്രതികള്‍ രക്ഷപ്പെട്ടത് വ്യാജ പാസ്‌പോര്‍ട്ടിലാണെന്നാണ് നിഗമനം. മാത്രമല്ല, കേരളത്തില്‍ നിന്ന് ഇവര്‍ വിമാനം കയറിയതുമില്ല. സ്ഥലങ്ങള്‍ മാറി മാറിയാണ് മൂവരും യാത്ര ചെയ്തത്. കേരളത്തിലേക്ക് പ്രതികള്‍ വന്നതും തിരിച്ചുപോയതും വ്യാജ പാസ്‌പോര്‍ട്ടിലാണെന്നാണ് പോലീസ് പറയുന്നത്. കൊല നടത്തിയ ദിവസവും പ്രതികള്‍ വിദേശത്തുണ്ടായിരുന്നുവെന്ന രേഖകളും അവര്‍ തയ്യാറാക്കിയിട്ടുണ്ട്.

അടുത്ത ബന്ധുക്കള്‍ പോലും അറിഞ്ഞില്ല
ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതികളെ നാട്ടിലെത്തിക്കാനാണ് പോലീസ് ശ്രമം. എന്നാല്‍ പ്രതികള്‍ തികഞ്ഞ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നാണ് മനസിലാകുന്നത്. നാട്ടില്‍ കൊലപാതകം നടന്നുവെന്ന് പറയുന്ന വേളയില്‍ തന്നെ പ്രതികള്‍ വിദേശത്തുള്ള രേഖകളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കൊലപാതകം നടത്തിയത് തിരിച്ചറിഞ്ഞാല്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണിത് ചെയ്തത്. അതുകൊണ്ടാണ് വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നാട്ടില്‍ വന്നത്. മാത്രമല്ല, നാട്ടിലുള്ള പ്രതികളുടെ അടുത്ത ബന്ധുക്കള്‍ക്ക് പോലും ഇവര്‍ നാട്ടില്‍ വന്നുവെന്ന് അറിയില്ലായിരുന്നു.












Click it and Unblock the Notifications