നെഞ്ചിലടിച്ച് ഫേസ്ബുക്ക് ലൈവിൽ രാഹുൽ ഈശ്വറിന്റെ പ്രകടനം! പിന്നോട്ടില്ല, സന്നിധാനത്തേക്ക്
തിരുവനന്തപുരം: ശബരിമലയിൽ ഫെമിനിച്ചികളെ കയറ്റില്ലെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നതിന് ശേഷം എട്ടിന്റെ പണിയാണ് നാലുപാട് നിന്നും രാഹുൽ ഈശ്വറിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ശബരിമലയിലെ അക്രമത്തിന്റെ പേരിൽ ആദ്യം പോലീസ് പൊക്കി അകത്തിട്ടു. ഏഴ് ദിവസമാണ് അഴിയെണ്ണി രാഹുൽ ഈശ്വർ കിടന്നത്. പുറത്തിറങ്ങിയതിന് ശേഷം ശബരിമലയിൽ രക്തം വീഴ്ത്തി നട അടപ്പിക്കാൻ പ്ലാൻ ഉണ്ടായിരുന്നുവെന്ന് വാർത്താ സമ്മേളനം വിളിച്ച് വീരവാദം മുഴക്കി.
കലാപമുണ്ടാക്കാനുളള ശ്രമത്തിന് പോലീസ് വീണ്ടും പൊക്കി അകത്താക്കി. ഇനി ഒരു വോക്കി ടോക്കി കേസ് കൂടി വരാനുണ്ടെന്നാണ് അണിയറ സംസാരം. അതിനിടെ തന്ത്രി കുടുംബം രാഹുലിനെ തള്ളിപ്പറഞ്ഞു. ഇതൊന്നും പോരാഞ്ഞിട്ടാണ് ആളില്ലാത്ത ഫ്ലാറ്റിൽ നുണ പറഞ്ഞ് വിളിച്ച് വരുത്തി ലൈഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് രാഹുൽ ഈശ്വറിന് എതിരെ മീ ടൂ വെളിപ്പെടുത്തലും പുറത്ത് വന്നിരിക്കുന്നത്. മീ ടൂ ആരോപണം രാഹുൽ നിഷേധിക്കുന്നു. ഫെമിനിസ്റ്റ് ഗൂഢാലോചന ആണെന്നാണ് രാഹുലിന്റെ വാദം.
ജാമ്യം നേടി പുറത്ത് ഇറങ്ങിയതിന് പിന്നാലെ വീണ്ടും യുദ്ധപ്രഖ്യാപനവുമായി രാഹുൽ ഈശ്വർ എത്തി. തന്നെ തള്ളിപ്പറഞ്ഞ തന്ത്രി കുടുംബത്തിനടക്കമുളള മറുപടി രാഹുൽ ഈശ്വർ മാധ്യമങ്ങൾക്ക് മുന്നിൽ നൽകുകയുണ്ടായി. പിന്നാലെ ഫേസ്ബുക്ക് ലൈവിലും ഫെമിനിച്ചികൾ നെഞ്ചിൽ ചവിട്ടിയേ കയറൂ എന്ന വികാര പ്രകടനം രാഹുൽ ഈശ്വർ ആവർത്തിച്ചു.
തള്ളിപ്പറയുന്നത് ഭയത്താൽ
ബാലിശമായ ആരോപണമാണ് തന്ത്രി കുടുംബത്തിന്റേത് എന്ന് രാഹുൽ ഈശ്വർ പറഞ്ഞു. തന്റെ മുത്തച്ഛനാണ് കണ്ഠരര് മഹേശ്വര്. അദ്ദേഹത്തിന്റെ മകള്‍ മല്ലിക നമ്പൂതിരിയുടെ മകനാണ് താന്‍. മേല്‍ശാന്തി തെരഞ്ഞെടുപ്പ് അടക്കമുളള കാര്യങ്ങള്‍ക്ക് തിരുവനന്തപുരത്ത് വന്നാല്‍ മുത്തച്ഛന്‍ തങ്ങളുടെ വീട്ടിലാണ് താമസിക്കാറുള്ളത്. മുത്തശ്ശി തങ്ങള്‍ക്കൊപ്പമാണുളളത്. ഏതെങ്കിലും തരത്തില്‍ ഭയന്നോ മറ്റോ ആവും ഇത്തരം വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയെ ഭയം
അതിനൊന്നും തനിക്കൊരു പ്രശ്‌നവും ഇല്ല. എതിര്‍സ്ഥാനത്ത് മുഖ്യമന്ത്രി നില്‍ക്കുന്നത് കൊണ്ടാണോ തന്ത്രി കുടുംബം ഭയക്കുന്നത് എന്നും രാഹുൽ ചോദിച്ചു. താന്‍ അയ്യപ്പ വി്ശ്വാസിയാണ്. സമരവുമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മാധ്യമങ്ങളെ കണ്ടതിന് പിന്നാലെ വാഹനത്തിൽ വെച്ച് ഫേസ്ബുക്ക് ലൈവിലും രാഹുൽ ഈശ്വർ വരികയുണ്ടായി.
ജാമ്യം അയ്യപ്പൻ തന്നത്
മുപ്പത് സെക്കന്‍ഡ് വിട്ട് മൂന്ന് മിനുട്ടും മൂന്ന് കാര്യങ്ങളുമായാണ് രാഹുല്‍ ഈശ്വറിന്റെ ലൈവ് വീഡിയോ. പോലീസ് തന്നെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എത്തിച്ചു. അതിന് ശേഷം ജഡ്ജി ജാമ്യം അനുവദിച്ചു. അത് അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണ്. നവംബര്‍ 5ന് താന്‍ ശബരിമലയില്‍ വേണം എന്ന് അയ്യപ്പന്‍ തീരുമാനിച്ച് കാണണം. അതുകൊണ്ടാണ് തനിക്ക് ജാമ്യം തന്നത്.
യുവതികളെ കുത്തിത്തിരുകാന്‍ ശ്രമം
നവംബര്‍ 5ന് ഏത് വിധേനെയും ശബരിമലയില്‍ ചില ഫെമിനിസ്റ്റുകളെ തിരുകി കയറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. വളരെ ഉന്നതര്‍ ആയതുകൊണ്ട് അവരുടെ പേരുകള്‍ പറയുന്നില്ല. പക്ഷേ പല പ്രമുഖരും ഭരണസാരഥ്വം വഹിക്കുന്നവരുമൊക്കെ നൂറ് ശതമാനം അവിടെ എങ്ങനെയെങ്കിലും യുവതികളെ കുത്തിത്തിരുകാന്‍ ശ്രമിക്കുന്നുണ്ട്.
24 മണിക്കൂർ സന്നിധാനത്ത്
അതിന്റെ അജണ്ട എന്നാല്‍ സുപ്രീം കോടതിയില്‍ നവംബര്‍ 13നുള്ള കേസില്‍ നമ്മളെ പരാജയപ്പെടുത്തുക എന്നതാണ്. നവംബര്‍ അഞ്ചിന് 5 മണി മുതല്‍ നവംബര്‍ 6 രാത്രി പത്ത് മണിയോളം വരെയുള്ള സമയം വരെ ശബരിമലയെ പ്രതിരോധിക്കാന്‍ കഴിഞ്ഞാല്‍ നൂറ് ശതമാനം വിജയിക്കാന്‍ സാധിക്കും. അയ്യപ്പ ഭക്തരുടെ പിന്തുണ കൊണ്ട് തനിക്ക് വെളിയില്‍ വരാന്‍ കഴിഞ്ഞു.
ഇനിയും അറസ്റ്റ് ചെയ്തേക്കും
വീണ്ടും ഏതെങ്കിലുമൊക്കെ കേസുകളില്‍ അറസ്റ്റ് ചെയ്യാനും നവംബര്‍ 5ന് തന്നെ ശബരിമലയില്‍ കയറ്റാതിരിക്കാനുമുളള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എത്രയൊക്കെ ശ്രമിച്ചാലും അയ്യപ്പന് വേണ്ടി പോരാടാന്‍, വിശ്വാസി എന്ന നിലയില്‍, ഹിന്ദു എന്ന നിലയില്‍ എപ്പോഴും ഉണ്ടാകും. തനിക്കെതിരെ പലരും ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
സമരം തകർക്കാൻ ശ്രമം
തോമസ് ഐസക് ഉള്‍പ്പെടെ ഉളളവര്‍ ആരോപണം ഉന്നയിക്കുന്നത് അയ്യപ്പഭക്തരുടെ ശക്തി കണ്ടുകൊണ്ടാണ്. ഫേക്ക് ന്യൂസുകള്‍ കൊണ്ട് സമരത്തെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. തമിഴന്മാരോടും ആന്ധ്രക്കാരോടും അടക്കം താന്‍ സംസാരിച്ചിട്ടുണ്ട്. അവര്‍ വരുംദിവസങ്ങളില്‍ നമുക്കൊപ്പമുണ്ടാകും. തന്നെ ഇനിയും അറസ്റ്റ് ചെയ്‌തേക്കാം.
നെഞ്ചിലിടിച്ച് രാഹുൽ ഈശ്വർ
താന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിശക്തമായി പോരാട്ടം മുന്നോട്ട് പോകും. അയ്യപ്പസ്വാമി ആഗ്രഹിച്ചാല്‍ നവംബര്‍ 5ന് രാവിലെ ശബരിമലയിലുണ്ടാകും. തങ്ങളുടെ നെഞ്ചില്‍ ചവിട്ടി മാത്രമേ ഫെമിനിസ്റ്റുകളെ അതിക്രമിച്ച് കടക്കാന്‍ അനുവദിക്കൂ എന്ന് നെഞ്ചില്‍ ഇടിച്ച് കൊണ്ടാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. മുഖ്യമന്ത്രി തലത്തില്‍ അടക്കം മഹിഷികളെ കയറ്റാന്‍ ശ്രമിക്കുന്നുവെന്നും പ്രതിരോധിക്കണം എന്നും പറഞ്ഞാണ് ലൈവ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് ലൈവ്
രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് ലൈവ്