സ്വതന്ത്രമായി കണക്കാക്കിയാല്‍ യുപി ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യം, യോഗി പറഞ്ഞതില്‍ കഴമ്പുണ്ട്; രാഹുൽ ഈശ്വർ
കൊച്ചി: കേരളത്തക്കുറിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞതോടെ ദേശീയ തലത്തിലടക്കം വിഷയം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശ് കേരളമോ കശ്മീരോ ബംഗാളോ ആവരുതെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്. എന്നാല്‍ കേരളത്തിലെ വികസനങ്ങളും നേട്ടങ്ങളും എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കിയത്.

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വലതുപക്ഷ നിരീക്ഷകനായ രാഹുല്‍ ഈശ്വര്‍. യോഗി ആദിത്യനാഥ് ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. യോഗിയെ വിമര്‍ശിക്കുന്നതിനോടൊപ്പം ആരോപണങ്ങളില്‍ സ്വയം പരിശോധന കേരളം നടത്തേണ്ടതുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശം.

മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിനെയും 20 കോടിയോളം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിനെയും ജനസംഖ്യാ പരമായി താരതമ്യം ചെയ്യുന്നത് ശരിയാണോ. യുപി ഒരു സ്വതന്ത്ര്യ രാജ്യമായി കണക്കെടുത്താല്‍ ലോകത്തിലെ ഏഴാമത്തെയോ എട്ടാമത്തെയോ ഏറ്റവും വലിയ രാജ്യമായിരിക്കും. ചരിത്രപരമായ കാരണങ്ങളാല്‍ യു പിയുടെ ഉള്‍ഗ്രാമങ്ങളിലെല്ലാം പ്രശ്നമുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു.

യോഗി ആദിത്യനാഥ് ഏറ്റവും മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരുപാട് സ്വകാര്യ നിക്ഷേപങ്ങള്‍ കൊണ്ടുവന്നൂയെന്നും യൂസഫലിയടക്കം പറഞ്ഞതാണ്. ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള സംഘര്‍ഷങ്ങളുമൊക്കെയായി യു പി താരതമ്യം ചെയ്യാന്‍ പറ്റുമോ. ഒരു സാഹചര്യം വരുമ്പോള്‍ യു പിയെ കുറ്റം പറയുന്നതില്‍ എന്താണര്‍ത്ഥമെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

അതേസമയം, തന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് യോഗി ആദിത്യനാഥ് വീണ്ടും രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. കേരളത്തിലും ബംഗാളിലും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുകയാണെന്നും ഇന്ത്യയില്‍ വേറെ എവിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുകയെന്ന് യോഗി ആദിത്യനാഥ് ചോദിക്കുന്നു. ബി ജെ പി ഭരണകാലത്ത് യു പിയില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടില്ലെന്നും യോഗി പറഞ്ഞു.

യുപി തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം സമാധാനപരമായ രീതിയില്‍ പൂര്‍ത്തിയായി. നേരത്തെ ഇവിടെ കലാപം നടന്നിരുന്നു. അരാജകത്വമായിരുന്നു നിറഞ്ഞത്. കുറ്റകൃത്യങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തിയിരുന്നു.അഞ്ച് വര്‍ഷത്തിനിടെ എന്തെങ്കിലും കലാപം യുപിയില്‍ നടന്നിട്ടുണ്ടോ? എല്ലാവര്‍ക്കും സുരക്ഷിതത്വവും സമൃദ്ധിയും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും യോഗി പറഞ്ഞു.












Click it and Unblock the Notifications