ടി ജി മോഹൻദാസിന്റേത് ഹിന്ദു സ്നേഹമല്ല, മുസ്ലീം-ക്രിസ്ത്യൻ വിരോധം; ഹർജിയെ എതിർക്കുമെന്ന് രാഹുൽ ഈശ്വർ
തിരുവനന്തപുരം: ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ടി ജി മോഹൻദാസിന്റെ ഹർജിയെ വിമർശിച്ച് രാഹുൽ ഈശ്വർ. ശബരിമലയിൽ അന്യമതസ്ഥരെ പ്രവേശിക്കരുതെന്നാവശ്യപ്പെട്ട് ടിജി മോഹൻ ദാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജിക്ക് പിന്നിൽ ഹിന്ദു സ്നേഹമല്ല, മറിച്ച് ക്രിസ്ത്യൻ, മുസ്ലീം വിരോധമാണെന്ന് രാഹുൽ ഈശ്വർ വിമർശിച്ചു.
അഹിന്ദുവായ സ്ത്രീയെ ശബരിമലയിലേക്ക് പോലീസ് സംരക്ഷണത്തോടെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചത് വഴി സാമുദായിക അസ്വാരസ്യം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു എന്നാണ് ടിജി മോഹന്‍ദാസ് ഹർജിയിൽ ആരോപിച്ചത്. എന്നാൽ ശബരിമല എല്ലാവർക്കും വേണ്ടിയുള്ള ഹിന്ദു ക്ഷേത്രമാണെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.
ബഹുസ്വരത തകർക്കാൻ
ശബരിമലയിലെ യുവതി പ്രവേശനത്തെ എതിർക്കുന്നത് എങ്ങനെയാണോ അതുപോലെ തന്നെ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്ന വാദങ്ങളെയും എതിർക്കും. സ്ത്രീ പ്രവേശനം അയ്യപ്പന്റെ പ്രതിഷ്ഠാ സങ്കൽപ്പങ്ങൾക്ക് എത്രമാത്രം വിരുദ്ധമാണോ അതുപോലെ വിരുദ്ധമാണ് അഹിന്ദുക്കളെ വിലക്കണമെന്ന ആവശ്യം. മോഹൻദാസിന്റെ ഹർജിയെ നിയമപരമായി നേരിടുമെന്ന് രാഹുൽ ഈശ്വർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആർഎസ്എസ് അല്ല
ശബരിമലയിലെ സംഘർഷങ്ങൾക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന് കരുതുന്നില്ലെന്ന് വാർത്താ സമ്മേളനത്തിൽ രാഹുൽ ഈശ്വർ പറഞ്ഞു. തീവ്ര നിലപാടുള്ള ചിലയാളുകളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് വ്യക്തമാണ്, അല്ലാതെ അത് ആർഎസ്എസ് അല്ല
ദേവസ്വം ബോർഡിനെതിരെ
ദേവസ്വം ബോർഡ് ശബരിമലയുടെ കാശെടുത്ത് ഒരിക്കലും ശബരിമലയ്ക്കെതിരെ വാദിക്കരുത്. അത് മര്യാദകേടും ഏറ്റവും വൃത്തികെട്ട പരിപാടിയുമാണ്. ദേവസ്വം ബോര്‍ഡ് ശബരിമലയുടെ കാശെടുത്ത് വാദിക്കുകയാണെങ്കില്‍ ക്ഷേത്രങ്ങളുടെ ഹുണ്ടികയില്‍ കാശിടരുത് എന്ന് വിശ്വാസികളോട് പറയും. ചുരുങ്ങിയത് മൗനം പാലിക്കാനുള്ള മര്യാദയെങ്കിലും ദേവസ്വം ബോർഡ് കാണിക്കണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
പാർട്ടി നയം
സിപിഎമ്മിന്റെ പാർട്ടി നയം അടിച്ചേൽപ്പിക്കാനുള്ള സ്ഥലമല്ല ദേവസ്വം ബോർഡ്. ശബരിമല വിഷയത്തിൽ സിപിഎം ആണ് ഏറ്റവും കൂടുതൽ മുതലെടുപ്പ് നടത്തുന്നത്. 1248 ക്ഷേത്രങ്ങളാണ് തിരുവിതാകൂർ ദേവസ്വം ബോർഡിന് കീഴിലുള്ളത്. ശബരിമലയിൽ ഭക്തർ നൽകുന്ന കാശാണ് പ്രധാനമായും ഈ ക്ഷേത്രങ്ങളെ നിലനിർത്തുന്നത്. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം ബോർഡ് നിലപാടെടുത്താൽ ബോർഡിന്റെ ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്ന പ്രചാരണങ്ങളെ പിന്തുണയ്ക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ഓർഡിനൻസിനായി ശ്രമം നടത്തും
സുപ്രീം കോടതിയിൽ നിന്നും അനുകൂലമായ വിധി ലഭിച്ചില്ലെങ്കിൽ ജെല്ലിക്കെട്ട് മാതൃകയിൽ ഓർഡിനൻസിനായി പോരാട്ടം നടത്തും. സേവ് ശബരിമല പോലെ ഇത്രയും ബഹുസ്വരമായ ഒരു സമരം ഇതുവരെ നടന്നിട്ടില്ല. പിസി ജോർജ് അടക്കമുള്ള ആളുകൾ ശബരിമലയ്ക്ക് വേണ്ടി സമരം നടത്തി. ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കണമെന്ന് വാദിക്കുന്നവർ എങ്ങനെയാണ് വർഗീയവാദികളാകുന്നതെന്നും രാഹുൽ ഈശ്വർ ചോദിക്കുന്നു.
നടി ലക്ഷ്മി കൃഷ്ണമൂർത്തി അന്തരിച്ചു, അന്ത്യം ചെന്നൈയിൽ, അമ്മയായും മുത്തശ്ശിയായും തിളങ്ങിയ നടി
വമ്പന്‍ ഓഫറുമായി രാഹുല്‍ ഗാന്ധി; ഛത്തീസ്ഗഡ് പിടിക്കുക ലക്ഷ്യം, മുഖ്യമന്ത്രിയുടെ തട്ടകത്തില്‍...