സ്കൂൾ വിടുന്നതിന് മുൻപേ ഇറങ്ങിയോടുന്നത് ബാൽ ജലീലിന്റെ ഹോബിയായിരുന്നു: രാഹുൽ മാങ്കൂട്ടത്തിൽ
'4 മണിക്ക് സ്കൂൾ വിടുന്നതിനു മുൻപേ 3.55നു ഇറങ്ങി ഓടുന്നത് ബാൽ ജലീലിന്റെ ഹോബിയായിരുന്നു'
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ ലോകയുക്തയുടെ റിപ്പോർട്ട് അനുസരിച്ച് മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി ജലീലിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. '4 മണിക്ക് സ്കൂൾ വിടുന്നതിനു മുൻപേ 3.55നു ഇറങ്ങി ഓടുന്നത് ബാൽ ജലീലിന്റെ ഹോബിയായിരുന്നു' എന്ന് രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

അതേസമയം രാജി വെച്ചതിന് ശേഷം കെടി ജലീൽ നടത്തിയ പ്രതികരണത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയും രംഗത്തെത്തി. തന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം എന്നാണ് രാജി വെച്ച വിവരം അറിയിച്ച് കൊണ്ടുളള ഫേസ്ബുക്ക് പോസ്റ്റിൽ കെടി ജലീൽ കുറിച്ചത്. രണ്ടു വർഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവർത്തകനാണ് താൻ എന്നും കെടി ജലീൽ ആരോപിച്ചിരുന്നു. ഇരവാദം പറഞ്ഞ് കെടി ജലീൽ സ്വയം പരിഹാസ്യനാകരുത് എന്ന് ജ്യോതികുമാർ ചാമക്കാല പറഞ്ഞു.
ജലീലിന്റെ നാണംകെട്ട പടിയിറക്കം ജനങ്ങളുടെ വിജയമാണെന്നാണ് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞത്. സത്യപ്രതിജ്ഞാ ലംഘനം, സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം എന്നിവ വ്യക്തമായതോടെ ലോകായുക്ത അയോഗ്യനായി പ്രഖ്യാപിച്ച കെ.ടി ജലീൽ നിൽക്കക്കളളിയില്ലാതെ മന്ത്രിസ്ഥാനം രാജിവെച്ച് പുറത്തുപോകുമ്പോൾ കൂട്ടുപ്രതിയായ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥാനം ഒഴിയണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Recommended Video

അടുത്ത ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരായി നിയമിക്കുന്നതിനായി ഈ തസ്തികയുടെ യോഗ്യതയിൽ മാറ്റം വരുത്തുകയും നിയമനത്തിൽ ഇടപ്പെടുകയും ചെയ്തന്നതാണ് ജലീലിനെതിരായ ആരോപണം. എൽഡിഎഫ് സർക്കാരിൽ മന്ത്രിയായി അധികാരമേറ്റ് രണ്ട് മാസത്തിന് ശേഷം 2016 ജൂലൈയിൽ ജനറൽ മാനേജർ തസ്തികയിലേക്കുള്ള യോഗ്യത മാറ്റാൻ ജലീൽ നിർദേശിക്കുകയായിരുന്നു.
പിണറായി സർക്കാരിന്റെ ഭരണ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കെ.ടി ജലീൽ രാജിവെക്കുന്നത്. പിണറായി മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ജലീലിന്റെ രാജിയിലേക്ക് നയിച്ചത് ബന്ധു നിയമന വിവാദമാണ്. കേസിൽ ലോകയുക്ത റിപ്പോർട്ട് മന്ത്രിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.












Click it and Unblock the Notifications