രാഹുലോ മോദിയോ...? ഉത്തരം അപ്രതീക്ഷിതം, കേരളത്തിന്റെ മനസ് ആർക്കൊപ്പമെന്ന് അറിയാം...
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കേരളത്തിലെ ബിജെപിയുടെ സാധ്യതകളെ പിന്നോട്ട് വലിക്കുന്ന സർവേ ഫലങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. കേരളം പിന്തുണയ്ക്കുന്ന ദേശീയ നേതാവ് രാഹുൽ ഗാന്ധിയാണെന്നാണ് ഇപ്പോൾ ട്വന്റിഫോർ ചാനലിന്റെ ഇലക്ഷൻ സർവേ-ലോക്‌സഭാ മൂഡ് ട്രാക്കർ പറയുന്നത്.
സർവേയിൽ പങ്കെടുത്ത 49 ശതമാനം പേരും രാഹുൽ ഗാന്ധിയെ പിന്തുണച്ചപ്പോൾ രാജ്യം ഭരിക്കുന്ന, ബിജെപിയുടെ മുഖമായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകുതി ശതമാനം പേരുടെ പിന്തുണ പോലും ലഭിച്ചില്ലെന്നതാണ് ശ്രദ്ധേയം. വെറും 19 ശതമാനം പേർ മാത്രമാണ് മോദിയെ പിന്തുണയ്ക്കുന്നതായി സർവേയിൽ അഭിപ്രായം രേഖപ്പെടുത്തിയത്. എന്നാൽ എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് 6 ശതമാനം പിന്തുണയുണ്ട്.

മേഖല തിരിച്ചുള്ള കണക്കുകൾ നോക്കിയാലും രാഹുൽ ഗാന്ധിയുടെ മേൽക്കോയ്‌മ കാണാം. വടക്കൻ കേരളത്തിൽ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുന്നത് 55 ശതമാനം പേരാണ്. 14 ശതമാനം പേർ നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നു. 4 ശതമാനം പേർ അരവിന്ദ് കെജ്‌രിവാളിനെയും പിന്തുണച്ചു. മധ്യ കേരളത്തിലേക്ക് വരുമ്പോൾ രാഹുൽ ഗാന്ധിയുടെ പിന്തുണ കുറച്ച് കുറയുന്നതായും അതിനനുസൃതമായി മോദിയുടേത് കൂടുന്നതായുമാണ് കാണുന്നത്.
രാഹുൽ ഗാന്ധിക്ക് മധ്യകേരളത്തിൽ ലഭിക്കുന്ന പിന്തുണ 46 ശതമാനവും മോദിക്ക് 17 ശതമാനവുമാണ് പിന്തുണ. തെക്കൻ കേരളത്തിൽ വീണ്ടും ഇത് പിന്നെയും കുറയുകയാണ്. രാഹുലിന്റെ ജനപ്രീതി കുറയുകയും മോദിയുടെ ജനപിന്തുണ കൂടിയതായും കണക്കുകൾ വ്യക്തമാക്കുന്നു. ഇവിടെ രാഹുലിന് 41 ശതമാനം പിന്തുണ ലഭിച്ചപ്പോൾ മോദിക്ക് 26 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം പുറത്തുവിട്ട സർവേ ഫലത്തിൽ ആലത്തൂർ മണ്ഡലത്തിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാവുമെന്ന് പ്രവചിച്ചിരുന്നു. രമ്യ ഹരിദാസിന് മണ്ഡലത്തില്‍ ഇത്തവണ വലിയ വെല്ലുവിളി നേരിടേണ്ടി വരും എന്നാണ് സര്‍വേയില്‍ പറയുന്നത്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ രമ്യാ ഹരിദാസ് എംപിയ്ക്കെതിരെ രേഖപ്പെടുത്തിയത് കടുത്ത അതൃപ്‌തിയാണ് എന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെയും ജനങ്ങൾ വിലയിരുത്തിയത് സർവേ ഫലം പുറത്തുവിട്ടിരുന്നു. സര്‍ക്കാരിന്റെ ഭരണം നല്ലതാണെന്ന് നാല് ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോള്‍ വളരെ മോശമെന്നാണ് 18 ശതമാനം പേർ പങ്കുവച്ച അഭിപ്രായം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശരാശരിയാണെന്നാണ് 35 ശതമാനത്തിന്റെയും അഭിപ്രായം. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മോശമെന്ന് പറയുന്നവര്‍ 20 ശതമാനമാണ്. 11 ശതമാനം പേര്‍ ചോദ്യത്തിൽ അഭിപ്രായം രേഖപ്പെടുത്താതെയുമിരുന്നു.












Click it and Unblock the Notifications