റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിംഗ് സൗകര്യം പരിമിതം; റോഡിൽ പാർക്ക് ചെയ്ത കാറിന് തീപിടിച്ചു
കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ മതിയായ പാര്‍ക്കിംഗ് സൗകര്യമില്ലാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ലഭിക്കാത്തതിനാല്‍ ഏറെ ദൂരെയായി റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിതമാകുന്നത് അപകടം വിളിച്ചുവരുത്തുകയാണ്. മെഡോണ സ്‌കൂള്‍ ജംഗ്ഷന് സമീപം റോഡരികില്‍ ഇന്നലെ നിര്‍ത്തിയിട്ട ഡസ്റ്റര്‍ കാറിന് തീ പിടിച്ച് മുഴുവനായും കത്തിച്ചാമ്പലായത് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.
ജ്വല്ലറി ജീവനക്കാരനായ യുവാവ് വാഹനം പാര്‍ക്ക് ചെയ്ത് മംഗളൂരുവിലേക്ക് പോയതായിരുന്നു. സമീപത്തെ ഉണങ്ങിയ ചപ്പ് ചവറുകളില്‍ നിന്നാണ് തീ പടര്‍ന്നത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി ഒരു മണിക്കൂറോളം പ്രയാസപ്പെട്ടാണ് തീ അണച്ചത്. മറ്റു കാറുകളിലേക്ക് പടരാതെ നിയന്ത്രണവിധേയമാക്കിയത് ഫയര്‍ ഫോഴ്‌സിന്റെ സന്ദര്‍ഭോചിത ഇടപെടല്‍കൊണ്ടാണ്. നിരവധി വാഹനങ്ങള്‍ കത്തിയ കാറിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്നു. സമീപത്തെ കുറ്റിക്കാടിനും തീ പടര്‍ന്നിരുന്നു.

കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിച്ച് വരുന്നതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു. ജോലി-പഠന ആവശ്യങ്ങള്‍ക്കായി കണ്ണൂര്‍ ഭാഗത്തേക്കും മംഗളൂരുവിലേക്കും നിരവധി പേരാണ് വാഹനം നിര്‍ത്തിയിട്ട് പോകുന്നത്. മറ്റു സ്ഥലങ്ങളില്‍ നിന്ന് ദിനേന ഇവിടെ വന്നു പോകുന്നവരുമുണ്ട്. വാഹനം പാര്‍ക്ക് ചെയ്യുന്നു. എന്നാല്‍ രാവിലെ 10 മണി ആകുമ്പോഴേക്കും പാര്‍ക്കിംഗ് ഏരിയ നിറയുന്ന അവസ്ഥയാണുള്ളത്.

രാത്രി മംഗളൂരു ഭാഗത്തേക്കുള്ള പരശുറാം എക്‌സ്പ്രസ് എത്തുമ്പോള്‍ മാത്രമാണ് തിരക്ക് കുറച്ചെങ്കിലും കുറയുന്നത്. ഒന്നില്‍ കൂടുതല്‍ ദിവസങ്ങള്‍ ഇവിടെ വാഹനം നിര്‍ത്തി പോകുന്നവരുമുണ്ട്. തിരക്കേറിയ സമയങ്ങളില്‍ പലര്‍ക്കും പാര്‍ക്കിംഗ് ലഭിക്കാത്തതിനാല്‍ തെരുവത്ത് മുതല്‍ തായലങ്ങാടി വരെ റോഡരികില്‍ നിര്‍ത്തിയിടേണ്ട അവസ്ഥയാണ്. റെയില്‍വേസ്റ്റേഷനില്‍ വാഹനം നിര്‍ത്തിയിടാന്‍ കാറുകള്‍ക്ക് 12 മണിക്കൂര്‍ വരെ 45 രൂപയും ഒരു ദിവസത്തേക്ക് 90 രൂപയും പ്രതിമാസ പാസിന് 1000 രൂപയുമാണ് കരാറുകാര്‍ ഈടാക്കുന്നത്.
ഇരുചക്രവാഹനങ്ങള്‍ക്ക് 12 മണിക്കൂര്‍ വരെ 12 രൂപയും ഒരു ദിവസത്തേക്ക് 18 രൂപയും പ്രതിമാസ പാസിന് 230 രൂപയുമാണ് ഈടാക്കുന്നത്.
മറ്റുനഗരങ്ങളിലെ സ്റ്റേഷനുകളിലേതിനേക്കാള്‍ കൂടുതല്‍ തുക ഈടാക്കുമ്പോഴും ആവശ്യത്തിന് പാര്‍ക്കിംഗ് സൗകര്യം ഒരുക്കാത്തത് റെയില്‍വെ അധികൃതരുടെ അനാസ്ഥയാണ് ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെ തെരുവത്ത് ഉബൈദ് സാംസ്‌കാരിക കേന്ദ്രത്തിന് പിറകിലായുള്ള സ്ഥലവും പാര്‍ക്കിംഗിനോട് കൂട്ടിച്ചേര്‍ത്തിരുന്നുവെങ്കിലും നിരപ്പായതല്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും യാത്രക്കാര്‍ പറയുന്നു. മഴക്കാലമായാല്‍ വാഹനങ്ങളുടെ ടയറുകള്‍ മണ്ണില്‍ പൂണ്ടു പോകുന്നതും സ്ഥിരം കാഴ്ചയാണ്.












Click it and Unblock the Notifications