നർത്തകിയുടെ ഭർത്താവിന്റെ കൊട്ടേഷൻ ആർജെ രാജേഷിനെ കൊല്ലാനല്ല! മാസങ്ങൾ നീണ്ട ആസൂത്രണം വിദേശത്ത്
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയും അവതാരകനുമായ രാജേഷ് കുമാര്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊലയാളികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. പ്രതികളെ തിരിച്ചറിഞ്ഞുവെങ്കിലും ഇവര്‍ കേരളം വിട്ടതിനാല്‍ പോലീസ് അന്യസംസ്ഥാനങ്ങളില്‍ പരക്കം പായുകയാണ്. കൊട്ടേഷന്‍ കൊലപാതകമാണ് എന്നത് പോലീസ് ഉറപ്പാക്കിക്കഴിഞ്ഞു.
കൊട്ടേഷന്‍ നല്‍കിയതെന്ന് കരുതുന്ന പ്രവാസി വ്യവസായിലേക്ക് പോലീസ് അന്വേഷണം നീളുകയാണ്. അതിനിടെ അന്വേഷണത്തില്‍ നിര്‍ണായകമായ മറ്റൊരു വിവരവും പുറത്ത് വന്നിരിക്കുന്നു. രാജേഷിനെ കൊലപ്പെടുത്താനല്ല കൊലയാളി സംഘത്തിന് കൊട്ടേഷന്‍ ലഭിച്ചത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.
ഷുഹൈബിന് സമാനം
കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ കൊട്ടേഷന്‍ സംഘം കൊലപ്പെടുത്തിയതിന് സമാനമാണ് രാജേഷിന്റെയും കൊലപാതകം. ഷുഹൈബിന്റെ കാലുകളാണ് കൊലയാളികള്‍ വെട്ടി നുറുക്കിയത്. നാല്‍പ്പതിനധികം മുറിവുകളില്‍ നിന്ന് ചോര വാര്‍ന്നാണ് ഷുഹൈബ് മരിച്ചത്. കൊല്ലാനല്ല, കാല് വെട്ടാനാണ് കൊട്ടേഷന്‍ ലഭിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കുകയും ചെയ്തു. സമാനമാണ് രാജേഷിന്റെ കാര്യത്തിലും സംഭവിച്ചത് എന്നാണ് പോലീസ് നല്‍കുന്ന സൂചന. രാജേഷിന്റെ കാലുകളും ഒരു കൈയ്യും വെട്ടാനാണ് കൊട്ടേഷന്‍ നല്‍കിയത് എന്ന വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കൊലയാളികള്‍ അത് തന്നെയാണ് ചെയ്തതും.
പതിനഞ്ചോളം വെട്ടുകൾ
പതിനഞ്ചോളം വെട്ടുകളാണ് രാജേഷിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. രണ്ട് കാലുകളും മുട്ടിന് മുകളില്‍ വെച്ച് കൊലയാളികള്‍ വെട്ടി നുറുക്കി. കൈപ്പത്തിയും വെട്ടി മാറ്റിയിരുന്നു. ശരീരത്തില്‍ കഴുത്തിനോ തലയ്‌ക്കോ മറ്റെവിടെയെങ്കിലുമോ മുറിവേറ്റിരുന്നില്ല. കൊട്ടേഷന്‍ നടപ്പാക്കിയ പ്രതികളുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് കൊണ്ട് ചോരവാര്‍ന്ന് രാജേഷ് മരണപ്പെടുകയായിരുന്നു. എന്നാല്‍ തക്കസമയത്ത് രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ വെട്ടേറ്റ് ചോരയില്‍ കുളിച്ച് കിടന്ന രാജേഷിനെ ആശുപത്രിയിലെത്തിക്കുന്നത് സ്ഥലത്ത് പോലീസ് എത്തിയതിന് ശേഷം മാത്രമാണ്. അപ്പോഴും രാജേഷിന് ബോധമുണ്ടായിരുന്നു.
നീണ്ട ആസൂത്രണം
ദിവസങ്ങള്‍ക്ക് മുന്‍പേ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഇതെന്നാണ് പോലീസ് കണ്ടെത്തല്‍. ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാന്‍ സഹായം വേണമെന്ന തരത്തില്‍ ചിലര്‍ നേരത്തെ രാജേഷിന്റെ സ്റ്റുഡിയോയില്‍ ചെന്നിരുന്നു. രാജേഷിനെ കണ്ട് ആളെ ഉറപ്പിക്കാനാണ് ഇവര്‍ എത്തിയത്. എന്നാല്‍ ചെന്നൈയിലേക്ക് പോകുന്നതിനാല്‍ സഹായിക്കാനാവില്ലെന്ന് രാജേഷ് പറഞ്ഞതോടെ അതിവേഗത്തില്‍ കൊട്ടേഷന്‍ നടപ്പിലാക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. ഷോര്‍ട്ട് ഫിലിമിന്റെ പേരില്‍ പുറത്ത് കൊണ്ടുപോയി കൊലപ്പെടുത്താനുള്ള തീരുമാനം മാറ്റി സ്റ്റുഡിയോയ്ക്ക് അകത്ത് തന്നെയിട്ട് ഇവര്‍ രാജേഷിനെ വെട്ടിക്കൊന്നു.
കായംകുളം അപ്പുണ്ണിയും സംഘവും
രാജേഷുമായി ബന്ധമുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവായ പ്രവാസി വ്യവസായിയാണ് കൊട്ടേഷന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. ഇയാള്‍ക്കെതിരെ യുവതി മൊഴി നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. രാജേഷുമായുണ്ടായിരുന്ന ബന്ധം കുടുംബം തകര്‍ത്തതിലെ പകയാണ് കൊട്ടേഷന് കാരണമെന്നാണ് പോലീസ് കരുതുന്നത്. ഈ യുവതി പോലീസ് നിരീക്ഷണത്തിലാണ്. കൊട്ടേഷന്‍ സംഘത്തിലെ രണ്ട് പേര്‍ക്ക് യുവതിയുടെ ഭര്‍ത്താവുമായി അടുത്ത ബന്ധമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല നടത്തിയത് കായംകുളം അപ്പുണ്ണി, അലിഭായ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രവാസി വ്യവസായി കുടുങ്ങും
വിദേശത്ത് നിന്നെത്തിയാണ് ഇവര്‍ കൊല നടത്തിയത്. ഈ സംഘം കൊലയ്ക്ക് ഒരു മാസം മുന്‍പ് വരെ പ്രവാസി വ്യവസായിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പോലീസ് നിരീക്ഷണത്തിലുള്ള ഇയാള്‍ കരുനാഗപ്പള്ളി സ്വദേശിയാണ്. വിദേശത്ത് വെച്ച് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ചൈന്നയിലേക്ക് പോകാനിരിക്കെയാണ് രാജേഷ് കൊല്ലപ്പെട്ടത്. നര്‍്ത്തകിയായ യുവതിയുടെ ഭര്‍ത്താവിനെ പോലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഭാര്യയേയും ഭര്‍ത്താവിനേയും നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തുന്നുണ്ട്. കേരളം വിട്ട കൊട്ടേഷന്‍ സംഘത്തിന് വേണ്ടിയും വന്‍ തെരച്ചിലാണ് നടക്കുന്നത്.
ബിജെപി ബന്ധം നിതീഷ് കുമാറിന് വൻ തലവേദന.. വർഗീയ കലാപങ്ങളിൽ കത്തി ബീഹാർ!!
ദമ്പതികളെപ്പോലെ താമസം.. വീടിനകത്ത് ലഹരിക്കച്ചവടം, ഇടപാടുകാർ സിനിമാ-സീരിയൽ രംഗത്തെ പ്രമുഖർ!