മമ്മൂട്ടി ഇത്തവണ എംപിയാകും! രാജ്യസഭയിലേക്ക്? പിണറായിക്ക് പ്രിയങ്കരൻ... വെല്ലുവിളികളും ഉണ്ടത്രെ!
Recommended Video
തിരുവനന്തപുരം: മമ്മൂട്ടി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു എന്ന പ്രചാരണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആദ്യകാലം മുതലേ ഇടതുപക്ഷത്തോട്, പ്രത്യേകിച്ച് സിപിഎമ്മിനോട് അടുപ്പും പുലര്‍ത്തുന്ന ആളാണ് മമ്മൂട്ടി. കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പ് കാലങ്ങളില്‍ മമ്മൂട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ഒരുതവണ പോലും സിപിഎമ്മിനകത്ത് അത്തരം ചര്‍ച്ചകള്‍ നടന്നതായി സ്ഥിരീകരണം ഇല്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയിലും മമ്മൂട്ടി സ്ഥാനാര്‍ത്ഥിയാകും എന്ന രീതിയില്‍ ചില പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, ഏവരേയും അമ്പരപ്പിച്ചുകൊണ്ട് ചാലക്കുടിയില്‍ നടന്‍ ഇന്നസെന്റ് സിപിഎം ചിഹ്നത്തില്‍ മത്സരിച്ച കാഴ്ചയാണ് കണ്ടത്.
മമ്മൂട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അന്ന് ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിന് ശേഷം വന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മുകേഷും ഗണേഷ് കുമാറും ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികളായി. വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയെ സിപിഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് ലളിത പിന്‍മാറുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും രാജ്യസഭ തിരഞ്ഞെടുപ്പ് വരികയാണ്. മമ്മൂട്ടി സ്ഥാനാര്‍ത്ഥിയാകുമോ?
മത്സരിക്കാന്‍ ഇല്ല?
പൊതു തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താത്പര്യമില്ലാത്ത ആളാണത്രെ മമ്മൂട്ടി. തിരഞ്ഞെടുപ്പില്‍ നേരിട്ട് മത്സരിക്കുന്നത് പ്രതിഛായയെ ബാധിക്കും എന്നും അദ്ദേഹത്തിന് സന്ദേഹമുണ്ടത്രെ. എന്നാല്‍ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ അദ്ദേഹത്തിനും താത്പര്യമുണ്ട് എന്ന രീതിയിലാണ് കുറച്ച് കാലമായിട്ടുള്ള വാര്‍ത്തകള്‍.
ഇത്തവണ ഉറപ്പിക്കാം?
അതുകൊണ്ട് തന്നെ ഇത്തവണ മമ്മൂട്ടിയെ സിപിഎം അവരുടെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കും എന്നാണ് ഒരു വിഭാഗം പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റുകളാണ് ഉള്ളത്. ഒന്നില്‍ സിപിഐ അവരുടെ സ്ഥാനാര്‍ത്ഥിയായി ബിനോയ് വിശ്വത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഇപ്പോഴും തര്‍ക്കമാണ്.
സിപിഎമ്മിന്റെ ആള്‍
മമ്മൂട്ടിയുടെ രാഷ്ട്രീയ അനുഭാവം സിപിഎമ്മിനോടാണെന്ന നേരത്തേ തന്നെ വ്യക്തമാണ്. അദ്ദേഹം തന്റെ രാഷ്ട്രീയം ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല എന്നത് വേറെ കാര്യം. എങ്കില്‍ പോലും ഡിവൈഎഫ്‌ഐ പോലുള്ള സംഘടനകളുടെ പരിപാടികളില്‍ അദ്ദേഹം പലതവണ പങ്കെടുത്തിട്ടുണ്ട്.
പാര്‍ട്ടി ചാനലിന്റെ ചെയര്‍മാന്‍
കൈരളി ടിവി സിപിഎമ്മിന്റെ ചാനല്‍ ആണെന്ന് ഒരുപക്ഷേ, സാങ്കേതികമായി അവര്‍ സമ്മതിച്ച് തരില്ല. എങ്കില്‍ പോലും കൈരളിയും സിപിഎമ്മും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. അങ്ങനെയുള്ള കൈരള ചാനലിന്റെ, അതായത് മലയാളം കമ്യൂണിക്കേഷന്‍സിന്റെ ചെയര്‍മാന്‍ ആണ് മമ്മൂട്ടി. കൈരൡയുടെ വളര്‍ച്ചയില്‍ മമ്മൂട്ടിയുടെ ഇടപെടല്‍ നിര്‍ണായകവും ആയിരുന്നു.
പിണറായി വിജയന്റെ ഇഷ്ടം
ഇത് മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ട നടന്‍ കൂടിയാണ് മമ്മൂട്ടി എന്നതും ചിലര്‍ വിലയിരുത്തുന്നുണ്ട്. പാര്‍ട്ടിയില്‍ ഇപ്പോഴും അന്തിമ വാക്ക് പിണറായി വിജയന്‍ ആയതിനാല്‍ തന്നെ, അദ്ദേഹം രാജ്യസഭ സ്ഥാനാര്‍ത്ഥിയായി മമ്മൂട്ടിയുടെ പേര് നിര്‍ദ്ദേശിച്ചേക്കും എന്നും പ്രതീക്ഷിക്കുന്നവര്‍ കുറവല്ല.
പാര്‍ട്ടി തീരുമാനിക്കണം
പക്ഷേ, ഇക്കാര്യത്തില്‍ പിണറായി വിജയന്റെ മാത്രം ഇഷ്ടം കൊണ്ട് കാര്യം നടന്നോളണം എന്നും ഇല്ല. ആത്യന്തികമായി പാര്‍ട്ടിയാണ് രാജ്യസഭ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക. പാര്‍ട്ടിക്കുള്ളില്‍ തന്നെ മറ്റ് പലരും രാജ്യസഭ എംപി സ്ഥാനം ലക്ഷ്യം വക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഒരിക്കല്‍ കിട്ടിയ പണി
ഇന്നസെന്റിനേയും മുകേഷിനേയും മത്സരിപ്പിച്ചത് വഴ് ആ സീറ്റുകള്‍ ജയിക്കാന്‍ സിപിഎമ്മിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ജനപ്രതിനിധികള്‍ എന്ന രീതിയില്‍ ഇവര്‍ അത്ര മികച്ച പ്രതിച്ഛായയൊന്നും സൃഷ്ടിച്ചിട്ടില്ല എന്നതാണ് വാസ്തവം. മുകേഷ് ആണെങ്കില്‍ പതലവണ വിവാദങ്ങളില്‍ പെടുകയും ചെയ്തിരുന്നു.
തിരക്കുകള്‍ വിനയാകും?
തിരക്കിട്ട ഷൂട്ടിങ് ഷെഡ്യൂളുകളാണ് മമ്മൂട്ടിക്ക് ഇപ്പോള്‍ തന്നെ ഉള്ളത്. രാജ്യസഭ എംപി ആയാലും അദ്ദേഹത്തിന് ആ പദവിയോടുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ സാധിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. രാജ്യസഭയില്‍ എത്തിയ പല സെലിബ്രിറ്റികളും മോശം പ്രകടനം കൊണ്ട് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും ഉണ്ട്.
സുരേഷ് ഗോപിയെ പ്രതിരോധിക്കാന്‍
എല്ലാ പാര്‍ട്ടികളും സെലിബ്രിറ്റികളെ രംഗത്തിറക്കിയാണ് തിരഞ്ഞെടുപ്പുകളില്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ബിജെപി ആണെങ്കില്‍ സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സിപിഎം മമ്മൂട്ടിയെ പരിഗണിക്കും എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗവും രംഗത്തുണ്ട്.
വാര്‍ത്തയുടെ അടിസ്ഥാനം
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും മമ്മൂട്ടിയെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി സിപിഎം പരിഗണിക്കുന്നു എന്ന വാര്‍ത്തയോട് സിപിഎം കേന്ദ്രങ്ങള്‍ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല. രാജ്യം വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ ശക്തമായ രാഷ്ട്രീയ നിലപാടുള്ള, പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരാളെ തന്നെ രാജ്യസഭയിലേക്ക് അയക്കുക എന്ന നിലപാടായിരിക്കും പാര്‍ട്ടി സ്വീകരിക്കുക എന്നും വിശ്വസിക്കുന്നവരുണ്ട്.