രാജ്യസഭ തിരഞ്ഞെടുപ്പ്; ഇടതിന് പിന്തുണയില്ല, യുഡിഎഫിലേക്കുള്ള വാതിലടക്കാതെ ജോസ് കെ മാണി
കോട്ടയം; ഈ മാസം 24 ന് നടക്കുന്ന രാജ്യസഭ ഉപതിരഞ്ഞെടുപ്പിലും സഭാസമ്മേളനത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിലും കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എന്ത് നിലപാട് എടുക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുന്നത്. ജോസ് വിഭാഗം വിട്ടു നിൽക്കുമോ അതോ കോൺഗ്രസിന് എതിരായി വോട്ട് ചെയ്യുമോ എന്നതയാിരുന്നു പ്രധാനമായും ഉയർന്ന ചർച്ച. ഇപ്പോൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പാർട്ടി. വിശദാംശങ്ങളിലേക്ക്
നിലപാട് ഇങ്ങനെ
വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കാനാണ് ജോസ് വിഭാഗത്തിന്റെ തിരുമാനം. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ഉന്നതാധികാര യോഗത്തിലാണ് ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊണ്ടിരിക്കുന്നത്. യുഡിഎഫിൽ നി്നന് പുറത്താക്കിയ സാഹചര്യത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് എതിരായി വോട്ട് ചെയ്യണമെന്നായിരുന്നു യോഗത്തിൽ ഉയർന്ന ആവശ്യം.
യോഗത്തിൽ ഉയർന്ന നിലപാട്
എന്നാൽ നിലവിൽ ഒരു മുന്നണിയിലേക്കും പോകാത്ത സാഹചര്യത്തിൽ വിട്ട് നിൽക്കുന്നതാണ് ഉചിതമെന്നാണ് യോഗത്തിൽ ഉയർന്ന നിലപാട്. വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ ആവശ്യപ്പെട്ട് ജോസഫ് പക്ഷത്തെ എംഎൽഎമാർക്കും പിളർപ്പിന് മുൻപ് നിയസഭ കക്ഷി വിപ്പ് ആയിരുന്ന റോഷി അഗസ്റ്റിൻ വിപ്പ് നൽകും.
ബദൽ വിപ്പ് പുറപ്പെടുവിക്കും
അതേസമയം ജോസഫ് വിഭാഗം ഇതിന് ബദൽ വിപ്പ് പുറപ്പെടുവിച്ച് ജോസിനെ കുരിക്കാനാണ് നീക്കം നടത്തുന്നത്. പിളർപ്പിന് പിന്നാലെ മോൻസ് ജോസഫിനെ ജോസഫ് വിഭാഗം നിയമസഭാ വിപ്പ് ആയി നിയമിച്ചുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ജോസ് വിഭാഗം തയ്യാറായിട്ടില്ല. പാർട്ടി നിയമസഭകക്ഷി യോഗം ചേരാതെയും സ്പീക്കർക്ക് കത്ത് നൽകാതെയുമാണ് ജോസഫ് വിഭാഗം ഇത്തരം ഒരു തിരുമാനം കൈക്കൊണ്ടതെന്നാണ് ജോസ് വിഭാഗം ആരോപിക്കുന്നത്.
കൂറുമാറ്റ നിരോധന നിയമം
രാജ്യസഭ തിരഞ്ഞെടുപ്പിൽ ജോസ് വിഭാഗം വിപ്പ് പുറപ്പെടുവിച്ചാലും അത് ലംഘിച്ചാൽ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നത് ജോസ് വിഭാഗത്തിന് ആശ്വാസമാണ്. അതേസമയം അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ട് നിൽക്കുന്ന പാർട്ടി അംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിയമസഭകക്ഷി നേതാവിന് സ്പീക്കറെ സമീപിക്കാം.
രണ്ട് അംഗങ്ങൾ
റോഷി അഗസ്റ്റില്‍, എന്‍ ജയരാജ് എന്നീ രണ്ട് അംഗങ്ങളാണ് ജോസ് വിഭാഗത്തിന് നിയമസഭയില്‍ ഉള്ളത്.പാര്‍ട്ടി ചിഹ്നത്തിന്‍റെ കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ വിപ്പ് നിലനില്‍ക്കുമോയെന്ന സംശയം ജോസ് പക്ഷത്തെ നേതാക്കള്‍ക്കുണ്ട്. ഇത് സംബന്ധിച്ച് അന്തിമ തിരുമാനം ഉണ്ടായാൽ മാത്രമേ വിപ്പ് സംബന്ധിച്ച കാര്യത്തിലും സ്പീക്കർക്ക് തിരുമാനം എടുക്കാൻ കഴിയൂ.
Recommended Video
മടങ്ങിയേക്കുമോ?
അതേസമയം തിരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കാനുള്ള ജോസ് പക്ഷത്തിന്റെ തിരുമാനം യുഡിഎഫിലേക്കുള്ള മടക്കത്തിന്റെ മുന്നോടിയാണോയെന്ന രീതിയിലും ഇതോടെ ചർച്ചകൾ സജീവമായിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഉണ്ടായ തർക്കത്തെ തുടർന്നാണ് യുഡിഎഫിൽ നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കിയതെങ്കിലും ജോസിനേയും കൂട്ടരേയും തിരിച്ച് വിളിക്കാൻ യുഡിഎഫ് നേതൃത്വം തയ്യാറായിരുന്നു.
അനുകൂലമായ നിലപാട്
മാത്രമല്ല തുടക്കം മുതൽ തന്നെ ഹൈക്കമാന്റ് നേതൃത്വവും ജോസ് പക്ഷത്തിന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ജോസ് പക്ഷത്തെ എംപി സ്ഥാനങ്ങൾ നഷ്ടപ്പെടുത്താൻ ഹൈക്കമാന്റിന് താത്പര്യമില്ല. മാണി പക്ഷത്തെ രണ്ട് എംഎൽഎമാരാണ് യുപിഎയുടെ ഭാഗമായിട്ടുള്ളത്. പ്രശ്ന പരിഹാരത്തിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെ നേരിട്ട് ഇടപെട്ടിരുന്നു.
ഫോണിൽ ബന്ധപ്പെട്ടെന്ന്
രാഹുൽ ഗാന്ധിയും ജോസുമായി ഫോണിൽ ബന്ധപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ധൃതിപിടിച്ചൊരു തിരുമാനവും കൈക്കൊള്ളരുതെന്നും എല്ലാവിധ സംരക്ഷണവും മുൻഗണനയും മുന്നണിൽ ജോസ് വിഭാഗത്തിന് ലഭിക്കുമെന്നും ആയിരുന്നത്രേ രാഹുൽ ഗാന്ധി നൽകിയ ഉറപ്പ്. അതേസമയം യുപിഎയുടെ ഭാഗമായി തന്നെ ഉറച്ച് നിൽക്കുമെന്ന് ജോസ് കെ മാണിയും ഉറപ്പ് നൽകിയിട്ടുണ്ട്.
യുഡിഎഫിലേക്ക് തന്നെ
ജോസ് പക്ഷത്തെ കൂടുതൽ നേതാക്കൾക്കും ഇപ്പോഴും യുഡിഎഫിലേക്ക് മടങ്ങുന്നതിനോടാണ് താത്പര്യം. എന്നാൽ പുറത്താക്കിയ മുന്നണിയിലേക്ക് വീണ്ടുമൊരു മടക്കം പ്രവർത്തകർക്കും അണികൾക്കുമിടയിൽ ഒരു തെറ്റായ സന്ദേശം നൽകുമോയെന്ന ഭയം ജോസ് പക്ഷത്തിന് ഉണ്ട്. മാത്രമല്ല എൽഡിഎഫിലേക്ക് പോകുന്നത് നിലവിലെ സാഹചര്യത്തിൽ അത്ര മികച്ച തിരുമാനമാകില്ലെന്നും പാർട്ടി കണക്ക് കൂട്ടുന്നു.
പ്രതിച്ഛായ തകർന്നു
സ്വർണ കടത്ത് കേസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിന് മുൻപ് ധൃതിപിടിച്ച് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാതെ തിരഞ്ഞെടുപ്പിൽ വ്യക്തമായ ആധിപത്യം ഉറപ്പാക്കി നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് വിലപേശൽ നടത്താനാണ് ജോസ് പക്ഷത്തെ ഇപ്പോഴത്തെ കണക്ക് കൂട്ടൽ.