ഉമ്മൻ ചാണ്ടിയെ വീണ്ടും പ്രതിക്കൂട്ടിൽ നിർത്തി ചെന്നിത്തല; ആ തെറ്റുകൾ ആവർത്തിക്കാനാണോ പിണറായി സർക്കാരെന്ന്
തൃശൂര്‍: കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി പടിയിറങ്ങിയതാണ് 2016 ല്‍. ആ മന്ത്രിസഭയിലെ രണ്ടാമന്‍ ആയിരുന്നു ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്. ഒരുപക്ഷേ, ആ സര്‍ക്കാരിന്റെ നേട്ടത്തിലും കോട്ടത്തിലും ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പം തന്നെ ഉത്തരവാദിത്തമുണ്ടായിരുന്ന ആള്‍.
എന്നാല്‍ അടുത്തിടെയായി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പഴി പറയുന്നത് രമേശ് ചെന്നിത്തല സ്ഥിരമാക്കിയിരിക്കുകയാണ് എന്നാണ് ആക്ഷേപം. ഏറ്റവും ഒടുവില്‍ ഐശ്വര്യ കേരള യാത്ര തൃശൂരില്‍ എത്തിയപ്പോഴും മുന്‍ യുഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ചെന്നിത്തല സ്വീകരിച്ചത്. അദ്ദേഹം എന്താണ് പറഞ്ഞത്? എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്? പരിശോധിക്കാം...

ഉമ്മന്‍ ചാണ്ടിയുടെ തെറ്റുകള്‍
എല്ലാം ശരിയാക്കും എന്ന് പറഞ്ഞ് വന്നവരല്ലേ എല്‍ഡിഎഫ് സര്‍ക്കാര്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ആണോ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇരിക്കുന്നത്? എന്നൊക്കെയാണ് രമേശ് ചെന്നിത്തല ചോദിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തെറ്റ് ചെയ്തു എന്ന് ആവര്‍ത്തിക്കുകയാണ് അദ്ദേഹം.

നിയമന വിവാദം തന്നെ
പിന്‍വാതില്‍ നിയമനം സംബന്ധിച്ച വിവാദത്തിലാണ് രമേശ് ചെന്നിത്തല ഈ വാദം ആവര്‍ത്തിക്കുന്നത്. എംബി രാജേഷിന്റെ ഭാര്യയുടേതുള്‍പ്പെടെയുള്ള നിയമനങ്ങള്‍ എല്ലാം നിയമം അട്ടിമറിച്ചുകൊണ്ടുള്ളതാണെന്നാണ് യുഡിഎഫിന്റേയും കോണ്‍ഗ്രസിന്റേയും വാദം.

അത് വ്യാജ വാര്‍ത്തയെന്ന്
കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ദില്ലി കേരള ഹൗസില്‍ അനധികൃത സ്ഥിരപ്പെടുത്തലുകള്‍ നടന്നു എന്നത് വ്യാജവാര്‍ത്തയാണെന്നും രമേശ് ചെന്നിത്തല പറയുന്നുണ്ട്. അന്ന് നടത്തിയ നിയമനങ്ങള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ കത്ത് പരിഗണിച്ചായിരുന്നു എന്നും ചെന്നിത്തല പറയുന്നു.

അന്ന് ജനം തിരിച്ചടിച്ചു
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും അനധികൃത നിയമനങ്ങള്‍ നടന്നിട്ടുണ്ട് എന്ന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല സമ്മതിച്ചിരുന്നു. അതുകൊണ്ടാണ് ജനം അധികാരത്തില്‍ നിന്ന് താഴെ ഇറക്കിയത് എന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സ്വന്തം സര്‍ക്കാരിനെ കുറിച്ച് രമേശ് ചെന്നിത്തല പറഞ്ഞ വാക്കുകള്‍ കോണ്‍ഗ്രസ് നേതാക്കളില്‍ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്.

കുറ്റപ്പെടുത്താനോ
ഇത്തവണ യുഡിഎഫിനേയും കോണ്‍ഗ്രസിനേയും തിരഞ്ഞെടുപ്പില്‍ നയിക്കുന്നത് ഉമ്മന്‍ ചാണ്ടിയാണ്. അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തലയ്ക്കും മുകളിലാണ് ഉമ്മന്‍ ചാണ്ടിയെ ഹൈക്കമാന്‍ഡ് പ്രതിഷ്ഠിച്ചിരിക്കുന്നത്. തുടര്‍ച്ചയായുള്ള ഈ കുറ്റപ്പെടുത്തലിന് ഈ നേതൃമാറ്റവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചര്‍ച്ചയും കൊഴുക്കുന്നുണ്ട്.

ജാഥ നയിക്കുമ്പോള്‍
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫ് ജാഥയാണ് ഐശ്വര്യ കേരള യാത്ര. ഇത് നയിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് നയിക്കാന്‍ പോകുന്നത് ഉമ്മന്‍ ചാണ്ടിയും. ഐശ്വര്യ കേരള യാത്ര പ്രഖ്യാപിച്ചതിന് ശേഷം ആയിരുന്നു ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ കണ്‍വീനര്‍ ആക്കിയത്. അല്ലായിരുന്നെങ്കില്‍ സംസ്ഥാന ജാഥയും ഒരുപക്ഷേ ഉമ്മന്‍ ചാണ്ടി തന്നെ നയിച്ചേനെ.

അധികാരം കിട്ടിയാല്‍
കേരളത്തില്‍ ഇത്തവണ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുമെന്നാണ് പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകള്‍ പറയുന്നത്. എന്നാല്‍ ഏത് വിധേനയും ഇത്തവണ അധികാരത്തില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രസ്ഥാനം ഉമ്മന്‍ ചാണ്ടിയ്ക്കായിരിക്കുമോ എന്ന ചര്‍ച്ചയും കോണ്‍ഗ്രസില്‍ സജീവമാണ്. ചെന്നിത്തലയുടു തുടര്‍ച്ചയായ പരാമര്‍ശങ്ങളെ ഈ പശ്ചാത്തലത്തില്‍ കൂടി നോക്കിക്കാണണം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.












Click it and Unblock the Notifications