ഭക്തർ വിഡ്ഢികളല്ല... ബിജെപിയുടെ യഥാർത്ഥ മുഖം പുറത്തെത്തി, രാഷ്ട്രീയ മുതലെടുപ്പ്, തിരിച്ചടി കിട്ടും
തിരുവനന്തപുരം: ശബരിമലയിലെ സമരം ബി ജെ പി ആസൂത്രണം ചെയ്തതെന്ന ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിന്റെ ശബ്ദരേഖയും വീഡിയോ ദൃശ്യങ്ങളും വന്നതോടെ ബിജെപിയുടെ തനിനിറം പുറത്തായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ബിജെപിയും ആർഎസ്എസും മറ്റ് ഹൈന്ദവ സംഘടനകളും ശബരിമല വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമിക്കുന്നത്. ഇക്കാര്യം കോൺഗ്ര് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇത് ശരിയാണെന്ന് ശ്രീധരൻപിള്ളയുടെ പ്രസംഗം പുറത്ത് വന്നതോടെ വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഭക്തജനങ്ങള്‍ വിഡ്ഢികളാണ് ശ്രീധരന്‍പിള്ള കരുതണ്ട. ബിജെപിയുടെ ഈ രാഷ്ട്രീയ മുതലെടുപ്പിന് ശരിയായ തിരിച്ചടി ജനങ്ങള്‍ നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇവര്‍ക്ക് ശബരിമലയോടോ ഭക്തജനങ്ങളോടോ ആത്മാര്‍ഥതയില്ല. ഇവര്‍ക്ക് താത്പര്യം മുതലെടുപ്പിന്റെ രാഷ്ട്രീയത്തോടാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കോഴിക്കോട് നടന്ന യുവമോര്‍ച്ചാ യോഗത്തിലായിരുന്നു ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍.

ആപത്കരമായ പരാമർശം
തുലാമാസ പൂജയ്ക്കിടെ സ്ത്രീകള്‍ സന്നിധാനത്തിന് അടുത്തെത്തിയപ്പോള്‍ തന്ത്രി തന്നെ വിളിച്ചിരുന്നതായും സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടച്ചിടാനുള്ള നീക്കം താനുമായി ആലോചിച്ചിരുന്നുവെന്നും ശ്രീധരൻ പിള്ള പ്രസംഗത്തിൽ പറഞ്ഞിരുന്നു. ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള നടത്തിയത് ആപത്കരമായ പ്രസംഗമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നു. ശ്രീധരൻ പിള്ള ബോധപൂർവം നടത്തിയ പ്രസംഗമാണിതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

കോൺഗ്രസ് ബിജെപിയുടെ കെണിയിൽ വീണിട്ടില്ല
ശബരിമല തന്ത്രങ്ങൾക്ക് രൂപം നൽകിയത് അമിത് ഷായാണ്. ഈ അജണ്ട നടപ്പിലാക്കൽ ഇൻറലിജൻസ് എന്ത് കൊണ്ട് റിപ്പോർട്ട് ചെയ്തില്ലെന്നും ശബരിമലയെ അയോധ്യയാകാൻ ശ്രമം നടക്കുന്നുവെന്ന ആരോപണം സത്യമാണെന്ന് പ്രസംഗം തെളിയിച്ചിരിക്കുകയാണെന്നും സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് ദുർബലമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസ് ബിജെപിയുടെ കെണിയിൽ വീണിട്ടില്ല. കോൺഗ്രസിനെ കെണിയിൽ വീഴ്ത്താൻ കഴിയുന്ന പാർട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമങ്ങൾക്കെതിരെ...
അതേസമയം യുവമോര്‍ച്ച വേദിയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് പ്രസംഗം പുറത്തുവിട്ട മാധ്യമത്തിനെതിരെ രോഷാകുലനായി ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള രംഗത്തെത്തി. മാധ്യമരംഗത്ത് ഇന്ന് പാടില്ലാത്ത ഒരു കാര്യം എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഒരു പ്രധാനപ്പെട്ട ചാനല്‍ ശബ്ദരേഖ പുറത്തുകൊണ്ടുവന്നു. ഞാനാ ചാനലിനോടു പറയാന്‍ ആഗ്രഹിക്കുന്നു, നിങ്ങളെപ്പോലുള്ളവര്‍ ഇത് ചെയ്യുന്നത് സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തോടുള്ള കടുത്ത ദ്രോഹമാണെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ രാഷ്ട്രീയക്കാരും നിയമോപദേശം തേടാറുണ്ട്
കഴിഞ്ഞ ദിവസം പതിനൊന്നു മണിക്ക് നടന്ന കാര്യം. വളരെ ഓപ്പണായിട്ട് ലൈവായിട്ട് കേരളത്തിലെ ബിജെവൈഎം കേരളയുള്‍പ്പെടെ എല്ലാവര്‍ക്കും പരസ്യമായ ഒരു കാര്യമാണ് ഇന്ന് എടുത്തിട്ടത്. ഞങ്ങളേതോ രഹസ്യം കണ്ടുപിടിച്ചു, യൂറിക്കാ, യൂറിക്കാ എന്ന മട്ടില്‍. നാണക്കേടാണിതെന്ന് അദ്ദേഹം മാധ്യമങ്ങളെ പരിഹസിച്ചു. പ്രസംഗത്തില്‍ ഉറച്ചു നില്‍ക്കുന്നു. ജനസേവനത്തിനുള്ള സുവര്‍ണാവസരം എന്നാണ് താന്‍ ഉദ്ദേശിച്ചത്. തന്ത്രി തന്നോട് അഭിപ്രായം ആരാഞ്ഞത് വലിയ വിഷയമാക്കേണ്ട. എല്ലാ രാഷ്ട്രീയക്കാരും തന്റെ നിയമോപദേശം തേടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനാധിപത്യം നേരിടുന്ന വെല്ലുവിളി
ബിജെപി നേതാവായിട്ടും സര്‍ക്കാര്‍ കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഫ്രാക്ഷനില്‍പ്പെട്ട മാധ്യമങ്ങളുണ്ട്. പന്ത്രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ളതാണെന്ന് മനസിലായിട്ടുണ്ട്. ആ ഫ്രാക്ഷന്‍ അപകടകരമാണ്. ആ ഫ്രാക്ഷന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.

ബിജെപിയുടെ പ്ലാൻ
'ഇപ്പോള്‍ നമ്മളെ സംബന്ധിച്ച് ഒരു ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റിയാണ്. ശബരിമല ഒരു സമസ്യയാണ്. ആ സമസ്യ എങ്ങനെ പൂരിപ്പിക്കാന്‍ സാധിക്കും എന്നുള്ളത് സംബന്ധിച്ച് നമുക്കൊരു വരവരച്ചാല്‍ ആ വരയിലൂടെ അത് കൊണ്ടുപോകാന്‍ സാധിക്കില്ല. നമ്മുടെ കയ്യിലല്ല കാര്യങ്ങള്‍ ഉള്ളത്. നമ്മള്‍ ഒരു അജണ്ട മുന്നോട്ടുവെച്ചു. ആ അജണ്ടയ്ക്ക് മുന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞുകൊണ്ട് രംഗം കാലിയാക്കുമ്പോള്‍ അവസാനം അവശേഷിക്കുന്നത് നമ്മളും നമ്മുടെ എതിരാളികളായ ഇന്നത്തെ ഭരണകൂടവും അവരുടെ പാര്‍ട്ടിയുമാണ് എന്ന് ഞാന്‍ കരുതുകയാണ്. അതുകൊണ്ട ്ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഇപ്പോഴത്തെ സമരത്തെ സംബന്ധിച്ചിടത്തോളം ഈ കഴിഞ്ഞമാസം മലയാളം മാസം ഒന്നാം തിയതി മുതല്‍ അഞ്ചാം തിയതി വരെയുള്ള സമരം ഏതാണ്ട് ബിജെപിയാണ് അത് പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയത്.' ഇതാണ് ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗം.

തന്ത്രി കുടുംബത്തിന്റെ വിശ്വാസം
'തന്ത്രി സമൂഹത്തിന് ഇന്ന് കൂടുതല്‍ വിശ്വാസം ബിജെപിയിലുണ്ട്. അല്ലെങ്കില്‍ അതിന്റെ സംസ്ഥാന അധ്യക്ഷനിലുണ്ട്. ആ സമയത്ത് അദ്ദേഹം വിളിച്ച കൂട്ടത്തില്‍ ഒരാള്‍ ഞാനായിരുന്നു. അദ്ദേഹം അസ്വസ്ഥനായിരുന്നു. ഞാന്‍ വിളിച്ച അവസരത്തില്‍ പറഞ്ഞു. തിരുമേനീ, തിരുമേനി ഒറ്റയക്കല്ല. പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും. ഇത് കോടതിയലക്ഷയത്തില്‍ നില്‍ക്കില്ല.കോടതി വിധി ലംഘിച്ച തിരുമേനി ഒറ്റയ്ക്കല്ല കോടതിലക്ഷ്യം നില്‍ക്കില്ല. കോടതിലക്ഷ്യം എടുക്കുകയാണെങ്കില്‍ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക. ഇതോടെ എനിക്ക് സാറ് പറഞ്ഞ ഒരൊറ്റ വാക്ക് മതിയെന്ന് പറഞ്ഞ് ദൃഢമായ തീരുമാനം അദ്ദേഹം എടുത്തു'. എന്നതാണ് പ്രസംഗത്തിലെ തന്ത്രിയെ പരാമർശിച്ചുകൊണ്ടുള്ള വാചകങ്ങൾ.












Click it and Unblock the Notifications