'സ്പീക്കറെക്കുറിച്ച് മോശം വാർത്തകൾ', അഴിമതിയും ധൂർത്തും, ശ്രീരാമകൃഷ്ണനെ കടന്നാക്രമിച്ച് ചെന്നിത്തല
തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെ അഴിമതി അടക്കം ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ കോടികളുടെ ധൂർത്തും അഴിമതിയും ആണ് നടക്കുന്നത് എന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. ആരോപണങ്ങൾ അക്കമിട്ട് നിരത്തിയിരിക്കുകയാണ് ചെന്നിത്തല.
Recommended Video

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് നട്ടം തിരിയുമ്പോഴാണ് നിയമസഭയില്‍ ധൂര്‍ത്തും അഴിമതിയുമൊക്കെ നടന്നത് എന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സ്പീക്കർ നടത്തിയ ക്രമക്കേട് അന്വേഷിക്കാൻ ഗവർണർക്ക് രേഖാമൂലം പരാതി നൽകും എന്നും ചെന്നിത്തല വ്യക്തമാക്കി. ചെന്നിത്തല സ്പീക്കർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഇങ്ങനെ..

സ്പീക്കറെക്കുറിച്ച് മോശം വാർത്തകളെന്ന്
'' അടുത്ത കാലത്തായി നിയമസഭാ സ്പീക്കറെക്കുറിച്ച് മോശം വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. നിയമ സഭയിലെ ചിലവുകൾ സഭയിൽ ചർച്ച ചെയ്യാറില്ല. ഈ പഴുത് ഉപയോഗിച്ചു ധൂർത്തും അഴിമതിയുമാണ് നടത്തുന്നത്. നിയമസഭാ മന്ദിരത്തിന്റെ മൊത്തം നിർമാണ ചെലവ് 76 കോടി രൂപയാണ്. എന്നാൽ ഇക്കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ നൂറ് കോടി രൂപയുടെയെങ്കിലും നിർമാണപ്രവർത്തനങ്ങളും ആഘോഷങ്ങളും നടത്തിയിട്ടുണ്ട്. 2018 ല്‍ ആദ്യ ലോക കേരളസഭ നടന്നപ്പോള്‍ ശങ്കരനാരായണന്‍ തമ്പി ഹാളിലെ ഇരിപ്പിടങ്ങള്‍ നവീകരിക്കുന്നതിന് മാത്രമായി ചിലവാക്കിയത് 1.84 കോടി രൂപയാണ്.

ടെണ്ടറൊന്നും ഇല്ലാതെ കരാര്‍
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്ക് ടെണ്ടറൊന്നും ഇല്ലാതെ കരാര്‍ നല്‍കുകയായിരുന്നു. ആകെ രണ്ടേ രണ്ട് ദിവസം മാത്രമാണ് ഈ ഹാളില്‍ സമ്മേളനം ചേര്‍ന്നത്. 2020 രണ്ടാം ലോക കേരള സഭ നടന്നപ്പോള്‍ 1.84 കോടി രൂപ മുടക്കി നവീകരിച്ച ഈ ഇരിപ്പിടങ്ങള്‍ പൊളിച്ചു മാറ്റി. മാത്രമല്ല ഹാള്‍ മൊത്തമായി 16.65 കോടി രൂപ എസ്റ്റിമേറ്റിട്ട് നവീകരിച്ചു. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വിദേശത്ത് നിന്ന് കൊണ്ടുവന്ന് തൂക്കിയിരുന്ന കമനീയമായ ശരറാന്തല്‍ വിളക്കുകളും മറ്റ് അലങ്കാരങ്ങളും ചുമന്നു മാറ്റിയായിരുന്നു നവീകരണം. ഊരാളുങ്കല്‍ സൊസൈറ്റിക്ക് തന്നെയാണ് വീണ്ടും കരാര്‍ നല്‍കിയത്. ടെണ്ടര്‍ ഇല്ല.

എന്തിന് വേണ്ടിയായിരുന്നു ഈ ധൂര്‍ത്ത്?
ആകെ ഒന്നര ദിവസം മാത്രമാണ് ഈ നവീകരിച്ച ഹാളില്‍ സമ്മേളനം നടന്നത്. അത് കഴിഞ്ഞ് ഹാള്‍ ഇപ്പോള്‍ അച്ചിട്ടിരിക്കുന്നു. എന്തിന് വേണ്ടിയായിരുന്നു ഈ ധൂര്‍ത്ത്? എസ്റ്റിമേറ്റിന്റെ അത്രയും തുക വേണ്ടി വന്നിട്ടില്ലെന്നും പകുതിയേ ചിലവായിട്ടിള്ളൂ എന്നുമാണ് അന്ന് സ്പീക്കര്‍ വിശദീകരിച്ചത്. എന്നാല്‍ ഇതിന്റെ ബില്ലില്‍ ഇതിനകം 12 കോടി രൂപ ഊരാളുങ്കലിന് നല്‍കി കഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച സാമ്പത്തിക നിയന്ത്രണത്തിന് പ്രത്യേക ഇളവ് നല്‍കിയാണ് ഈ തുക ഊരാളുങ്കലിന് നല്‍കിയത്.

വന്‍ ധൂര്‍ത്താണ് നടന്നത്
നിയമസഭ കടലാസ് രഹിതമാക്കുന്നതിനുള്ള ഇ-നിയമസഭ എന്ന പദ്ധതിയിയുടെ പേരിലും വന്‍ ധൂര്‍ത്താണ് നടന്നത്. 52.31 കോടി രൂപയുടെ പടുകൂറ്റന്‍ പദ്ധതിയാണ് ഇത്. ഇതിനും ടെണ്ടര്‍ ഇല്ല. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് ഈ പണിയും നല്‍കിയത്. ഈ പദ്ധതിയില്‍ ഊരാളുങ്കലിന് 13.59 കോടിരൂപ മൊബിലൈസേഷന്‍ അഡ്വാന്‍സ് ആയി നല്‍കി. 2019 ജൂൺ 13ന് ഉത്തരവിറങ്ങി. ഊരാളുങ്കല്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് അഡ്വാൻസ് തുകയായി 13.53 കോടി രൂപ നല്‍കാന്‍ സ്പീക്കര്‍ പ്രത്യേക ഉത്തരവ് നല്‍കിയത്.

പൊതുപണം വെള്ളം പോലെ
മുപ്പത് ശതമാനത്തോളം വരും ഈ അഡ്വാന്‍സ്. (പാലാരിവട്ടത്ത് മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ചുമത്തപ്പെട്ട കുറ്റവും ഇതേ പോലുള്ള മൊബൈലേസേഷന്‍ അഡ്വാന്‍സാണ്.) ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിക്ക് ഭക്ഷണചിലവ് മാത്രം 68 ലക്ഷം രൂപ എന്നാണ് വിവരാവകാശം വഴി ലഭിച്ച കണക്ക്. യാത്രാചിലവ് 42 ലക്ഷം രൂപ. മറ്റു ചിലവുകള്‍ 1.21 കോടി രൂപ. പരസ്യം 31 ലക്ഷം രൂപ. ഒരു നിയന്ത്രണവുമില്ലാതെ പൊതുപണം വെള്ളം പോലെ ഒഴുക്കിക്കളയുകയായിരുന്നു.

ഗസ്റ്റ് ഹൗസ് നിർമാണത്തിലെ അഴിമതി
തമാശ അതല്ല, നിയമസഭയില്‍ 1,100 ലേറെ സ്ഥിരം ജീവനക്കാരുണ്ട് എന്നിട്ടും ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിക്കായി അഞ്ച് പേരെ കരാറടിസ്ഥാനത്തില്‍ പുറത്തു നിന്ന് നിയമിച്ചു. പരിപാടി അവസാനിപ്പിച്ചിട്ട് രണ്ടു വര്‍ഷമായി. എന്നിട്ടും ഇവര്‍ ജോലിയില്‍ തുടരുകയാണ്. ഓരോരുത്തര്‍ക്കും പ്രതിമാസ ശമ്പളം മുപ്പതിനായിരം രൂപ. ഈ സെപ്തംബര്‍ വരെ ശമ്പളമായി നല്‍കിയത് 21.61 ലക്ഷം രൂപ. സഭാ ടിവിയുടെ കൺസൾട്ടന്റുമാരെ നിയമിക്കുന്നതിലും സ്വകാര്യ ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കുന്നതിലും ധൂർത്ത് തുടരുന്നു. ഗസ്റ്റ് ഹൗസ് നിർമാണത്തിലെ അഴിമതി വേറെ.

ധൂര്‍ത്തും അഴിമതിയും
അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് നട്ടം തിരിയുമ്പോഴാണ് നിയമസഭയില്‍ ധൂര്‍ത്തും അഴിമതിയുമൊക്കെ നടന്നത്. പ്രളയത്തിലും പ്രകൃതി ക്ഷോഭത്തിലും സര്‍വ്വവും നഷ്ടപ്പെട്ടവര്‍ സഹായമൊന്നും കിട്ടാതെ ആത്മഹത്യയില്‍ അഭയം പ്രാപിച്ചപ്പോഴാണ് കോടികളുടെ ഈ ധൂര്‍ത്തും അഴിമതിയും നടത്തിയത്. ജനാധിപത്യ പ്രക്രിയ സുഗമമാക്കുന്നതിനാണ് പണം ചിലവഴിക്കുന്ന കാര്യത്തില്‍ നിയമസഭയ്ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കിയിട്ടുള്ളത്. ആ സൗകര്യം ഉയര്‍ന്ന നീതിബോധത്തോടയും വിവേചന ബുദ്ധിയോടെയുമാണ് ഉപയോഗപ്പെടുത്തേണ്ടത്. പക്ഷേ ഇവിടെ അത് ദുരുപയോഗപ്പെടുത്തുകയാണ് സ്പീക്കര്‍ ചെയതത്.
സ്പീക്കർ നടത്തിയ ക്രമക്കേട് അന്വേഷിക്കാൻ ഗവർണർക്ക് രേഖാമൂലം പരാതി നൽകും'' .












Click it and Unblock the Notifications