'ഏത് കുപ്പായം തയ്പ്പിക്കാനും നാല് വര്‍ഷം സമയമുണ്ട്'; മുരളീധരന്റെ പരിഹാസത്തിന് മറുപടി
ആലപ്പുഴ: ശശി തരൂരുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെ മുരളീധരന്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്ത്ത. തരൂര്‍ വിഷയത്തില്‍ വിവാദമുണ്ടാക്കുന്നത് മുഖ്യമന്ത്രി കസേര തുന്നിച്ചവരാണെന്ന് കെ മുരളീധരന്‍ പരിഹസിച്ചിരുന്നു. ഈ പ്രസ്താവനയ്ക്കാണ് ഇപ്പോള്‍ രമേശ് ചെന്നിത്തല മറുപടി പറഞ്ഞിരിക്കുന്നത്. എന്തു കുപ്പായം തയ്പ്പിക്കണമെങ്കിലും നാല് വര്‍ഷം സമയമുണ്ടെന്നും ഇപ്പോഴേ ഒന്നും തയ്പ്പിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ചും ചെന്നിത്തല രംഗത്തെത്തി. സതീശന്‍ തരൂരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും എല്ലാ നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ ഇടമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഭിന്നിപ്പ് ഉണ്ടാക്കുന്നതിന് ആരും കാരണക്കാരാകരുത്. ഇത് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പാര്‍ട്ടിയിലെ രീതി അനുസരിച്ച് വേണം എല്ലാവരും പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായിരിക്കണം. എല്ലാ നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ട്. എന്നാല്‍ പ്രവര്‍ത്തനം പാര്‍ട്ടിയിലെ ചട്ടക്കൂടിലൂടെ വേണമെന്ന് മാത്രം. പരസ്യ പ്രസ്താവനയില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ വിലക്കിയ സാഹചര്യത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, ശശി തരൂരുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെ പി സി സി പരസ്യ പ്രസ്താവനകള്‍ വിലക്കിയിരുന്നു. പാര്‍ട്ടിയുടെ ഐക്യത്തെയും കെട്ടുറപ്പിനെയും ബാധിക്കുന്ന പ്രതികരണങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത്. ആഭ്യന്തര ജനാധിപത്യം പൂര്‍ണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.
പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഒട്ടും ഗുണകരമല്ല. ശശി തരൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും നേതാക്കള്‍ പിന്തിരിയണമെന്നും കെ പി സി സി അധ്യക്ഷന്‍ ആവശ്യപ്പെട്ടിരുന്നു. മറ്റുവിഷയങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവായ ശശി തരൂരിന് ബന്ധപ്പെട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു തടസ്സവുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
നേരത്തെ ശശി തരൂര്‍ വിഷയത്തില്‍ പ്രതികരണവുമായി വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും കേരളത്തില്‍ ഇടമുണ്ട്. ഒരാളുടെ ഇടവും ഞങ്ങള്‍ ആരും കവര്‍ന്ന് എടുക്കില്ല. പക്ഷേ, ഒരുതരത്തിലും ഉള്ള സമാന്തര പ്രവര്‍ത്തനം നടത്താനോ വിഭാഗീയ പ്രവര്‍ത്തനം നടത്താനോ ആരായാലും അനുവദിക്കുന്ന പ്രശ്നമില്ലെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്.
കാരണം ഇനി ഒരു സമാന്തര പ്രവര്‍ത്തനത്തിനോ വിഭാഗീയ പ്രവര്‍ത്തനത്തിനോ ഉള്ള ആരോഗ്യം കേരളത്തിലെ കോണ്‍ഗ്രസിന് ഇല്ല. തുടര്‍ച്ചയായ രണ്ടാമത്തെ പരാജയത്തില്‍ വീണുപോയ കോണ്‍ഗ്രസിനെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് കൈപിടിച്ച് ഉയര്‍ത്താനുള്ള കഠിനാധ്വാനം ചെയ്യുകയാണ്. അതിന്റെ ഭാഗമായാണ് തൃക്കാക്കരയിലെയും അവസാനമായി നടന്ന തദ്ദേശതിരഞ്ഞെടുപ്പിലെയും യു.ഡി. എഫിന്റെ ഉജ്വലമായ വിജയം. വലിയ ഒരു തകര്‍ച്ചയില്‍ നിന്നും യു.ഡി.എഫ്. ഉം കോണ്‍ഗ്രസും തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ്. സംഘടനാ കാര്യങ്ങളില്‍ കെ.പി.സി.സി. പ്രസിഡന്റ് ആണ് അഭിപ്രായം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച ബലൂണുകള്‍ ഒരു സൂചികൊണ്ട് കുത്തിയാല്‍ പൊട്ടിപ്പോകും. പക്ഷേ, ഞങ്ങള്‍ ഒന്നും പൊട്ടില്ല. കാരണം ഞങ്ങള്‍ മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച ബലൂണുകള്‍ അല്ല. പോലീസും സി.പി.എം. ഉം, മാധ്യമങ്ങളും സംഘടനയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെ സംഘടനയെ ശക്തിപ്പെടുത്തി പ്രവര്‍ത്തിക്കാന്‍ ആണ് എല്ലാവരും ശ്രമിക്കേണ്ടത്.
കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഗാര്‍ഖേ ഗവര്‍ണര്‍ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു എന്ന് മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഇല്ലാത്ത കത്തിലെ ഇല്ലാത്ത ഉള്ളടക്കം പറഞ്ഞ് കെ.പി.സി.സി. പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനെയും തമ്മില്‍ തെറ്റിക്കാനുള്ള ശ്രമം മാധ്യമങ്ങള്‍ നടത്തി. ഇതെല്ലാം കേരളത്തിലെ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള അജണ്ടയുടെ ഭാഗമാണ്. ഇല്ലാത്ത വാര്‍ത്തകള്‍ ശൂന്യതയില്‍നിന്നും സൃഷ്ടിച്ച് കോണ്‍ഗ്രസിനെ അവഹേളിക്കുന്നു. ഇല്ലാത്ത വാര്‍ത്തകള്‍ നല്‍കിയാല്‍ മാധ്യമങ്ങളുടെ വിശ്വാസ്യത ആണ് നഷ്ടപ്പെടുത്തുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
യു.ഡി.എഫിലെ ഘടക കക്ഷികള്‍ എക്കാലവും വളരെ സ്നേഹപൂര്‍വ്വമുള്ള സമീപനമാണ് കോണ്‍ഗ്രസ് നേതാക്കന്മാരോട് സ്വീകരിച്ചിരിക്കുന്നത്. പ്രത്യേകിച്ച് പാണക്കാട് കുടുംബവുമായി എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഹൃദയബന്ധമുണ്ട്. കോണ്‍ഗ്രസും ഘടകകഷികളും പോഷകസംഘടനകളും പിണറായി സര്‍ക്കാരിനെതിരെ പോര്‍മുഖത്ത് നില്‍ക്കുമ്പോള്‍ ചര്‍ച്ചയുടെ ഫോക്കസ് മാറ്റുന്നത് ആരുടെ അജണ്ട ആണെന്നു പരിശോധിക്കണം. ഒരു കൂട്ടം മാധ്യമങ്ങള്‍ ഇതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.