രാജ്യദ്രോഹ കേസുകള്‍ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തോട്മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയവര്‍ക്കെതിരെ രാജ്യാദ്രേഹക്കുറ്റം ചുമത്തി കേസ് എടുത്ത നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടൂർ ഗോപാലകൃഷ്ണനെയും,ശ്യാം ബനഗലിനെയും, മണിരത്‌നത്തെയുമൊക്കെപോലുള്ള വ്യക്തിത്വങ്ങള്‍ നമ്മുടെ സാംസ്‌കാരിക മേഖലക്ക് നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. അവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുക എന്നുവച്ചാല്‍ നമ്മുടെ രാഷ്ട്രത്തെ അപരിഷ്‌കൃത്വത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുക എന്നാണര്‍ത്ഥമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത രാജ്യദ്രോഹ കേസുകള്‍ അടിയന്തിരമായി പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തോട്മാപ്പ്പറയണം. രാജ്യത്തെ ഞെട്ടിക്കുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കും വളര്‍ന്ന് വരുന്ന അസഹിഷ്ണുതക്കും എതിരെയാണ് പ്രധാനമന്ത്രിക്ക് ഇവർ കത്തയച്ചത്. ഇവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത നടപടി ഭീതിജനകവും നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറ തകര്‍ക്കുന്നതുമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

തന്നെ വിമര്‍ശിക്കണമെന്ന് പ്രതിപക്ഷത്തോടും രാഷ്ട്രീയ എതിരാളികളോടും അങ്ങോട്ട് ആവശ്യപ്പെട്ട പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലുള്ള പ്രധാനമന്ത്രിമാര്‍ ഉണ്ടായിരുന്ന നാടാണിത്. വിയോജിക്കുന്നവരെ അത്യന്തം ബഹുമാനിക്കുന്ന പാരമ്പര്യമാണ് ചരിത്രാതീത കാലം മുതല്‍ക്കെ ഇന്ത്യ പിന്തുടര്‍ന്ന് വന്നത്.
എന്നാല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ഈ രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലകളെ മുഴുവന്‍ തച്ച് തകര്‍ക്കുകയാണ്. നമ്മുടെ ഭരണഘടന ഇന്ത്യന്‍ പൗരന് നല്‍കിയിരിക്കുന്ന അഭിപ്രായ സ്വാതന്ത്രമടക്കമുള്ള എല്ലാ അവകാശങ്ങളെയും ഇല്ലാതാക്കി, എല്ലാ അര്‍ത്ഥത്തിലും ഒരു ഫാസിസ്റ്റ് ഭരണകൂടത്തെ രാജ്യത്ത് സ്ഥാപിക്കാനാണ് മോദിയും ആര്‍ എസ് എസും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications