നാട്ടിലെത്തിയത് 4 ദിവസത്തെ അവധിക്ക്, വീടെന്ന സ്വപ്‌നം ബാക്കി; രഞ്ജിതയുടെ ഓർമ്മയിൽ വിതുമ്പി പ്രിയപ്പെട്ടവർ
തിരുവല്ല: മണിക്കൂറുകൾക്ക് മുൻപ് വരെ പത്തനംതിട്ട കോഴഞ്ചേരി കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു. കുറച്ച് ദിവസത്തേക്കെങ്കിലും മകളെ ഒന്ന് അടുത്ത് കാണാൻ കിട്ടിയ സന്തോഷത്തിലുള്ള ഒരമ്മയും അവരുടെ രണ്ട് പേരക്കുട്ടികളും ഒക്കെ കളിച്ചുചിരിച്ചു നടന്നിരുന്ന വീട്. എന്നാൽ അഹമ്മദാബാദിലെ വിമാനാപകടത്തിൽ രഞ്ജിത എന്ന അവരുടെ പ്രിയപ്പെട്ടവൾ വിടപറഞ്ഞതിന്റെ ആഘാതത്തിലാണ് ആ വീടും അവർക്ക് ചുറ്റുമുള്ള നാട്ടുകാരും.
വെറും നാല് ദിവസത്തേക്കാണ് ലണ്ടനിൽ നഴ്‌സായി ജോലി ചെയ്യുന്ന രഞ്ജിത ഇത്തവണ നാട്ടിലേക്ക് അവധിക്ക് വന്നത്. കഴിഞ്ഞ വർഷമാണ് രഞ്ജിതയ്ക്ക് സർക്കാർ ജോലി ലഭിച്ചത്. അഞ്ച് വർഷത്തെ ലീവെടുത്ത് വിദേശത്ത് ജോലിക്ക് പോയ രഞ്ജിത അതിന്റെ പുതുക്കലുമായി ബന്ധപ്പെട്ട ഒപ്പിടലിന് വേണ്ടിയാണ് നാട്ടിലേക്ക് അവധിക്ക് വന്നത്. ഒപ്പം കുടുംബത്തോടൊപ്പമുള്ള കുറച്ച് നല്ല നിമിഷങ്ങളും അവർ ആഗ്രഹിച്ചിരുന്നിരിക്കണം.

എന്നാൽ പല കണക്കുകൂട്ടലുമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് വിമാനത്തിൽ പറന്ന രഞ്ജിതയുടെ ജീവിതം മാത്രമല്ല അവരെ ആശ്രയിച്ചു കഴിയുന്ന മൂന്ന് പേരുടെ പ്രതീക്ഷകൾ കൂടിയാണ് ഇന്ന് ബിജെ മെഡിക്കൽ കോളേജ് ഹോസ്‌റ്റലിന് മുകളിൽ ഇടിച്ചിറങ്ങിയത്. അസുഖബാധിതയായ അമ്മയ്ക്കും രണ്ട് മക്കൾക്കും വേണ്ടി നാട്ടിൽ സ്വന്തമായി ഒരു വീടെന്ന രഞ്ജിതയുടെ സ്വപ്‌നത്തിന് ഇനി അധിക ദൂരം ഉണ്ടായിരുന്നില്ല.
പത്താം ക്ലാസ് വിദ്യാർഥിയായ ഇന്ദുചൂഡൻ, ഏഴാം ക്ലാസ് വിദ്യാർഥിനിയായ ഇതിക എന്നിവർക്ക് ഇപ്പോഴും അമ്മയുടെ വിയോഗവാർത്ത അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇവരെ കൂടി ഉടൻ തന്നെ യുകെയിലേക്ക് കൊണ്ട് പോവാൻ രഞ്ജിത ശ്രമം തുടങ്ങിയിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി വരണം വിമാനാപകടത്തിൽ രൂപത്തിൽ വന്നെത്തിയത്.
ലണ്ടനിലെ പോർട്‌സ് മൗത്ത് ഹോസ്‌പിറ്റൽസ് യൂണിവേഴ്‌സിറ്റി എൻഎച്ച്എസ് ട്രസ്‌റ്റിന്റെ ക്വീൻ അലക്‌സാന്ദ്ര ഹോസ്‌പിറ്റലിലാണ് രഞ്ജിത ജോലി ചെയ്‌തിരുന്നത്. 2024 ഓഗസ്‌റ്റിലാണ് ക്വീൻ അലക്‌സാന്ദ്രയിലെ കാർഡിയോളജി സി6 യൂണിറ്റിൽ നഴ്‌സായി രഞ്ജിത ജോലിയിൽ പ്രവേശിക്കുന്നതെങ്കിലും കുറഞ്ഞ കാലം കൊണ്ട് അവിടെ ഉള്ള എല്ലാവരുമായും വളരെ പെട്ടെന്ന് തന്നെ അവർ അടുത്തിരുന്നു.
രഞ്ജിതയുടെ വിയോഗ വാർത്തയുടെ ഞെട്ടലിലാണ് ഹോസ്‌പിറ്റലിലെ അവരുടെ സഹപ്രവർത്തകർ. ഒമാനിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ സലാല സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലും അവർ നേരത്തെ ജോലി നോക്കിയിരുന്നു. അവിടെയുള്ള മുൻ സഹപ്രവർത്തകരും രഞ്ജിതയുടെ അകാല വേർപാടിന്റെ വേദനയിലാണ്.
എല്ലാവരോടും വളരെ നല്ല രീതിയിൽ പെരുമാറുകയും സൗമ്യമായി ഇടപെടുകയും ചെയ്യുന്ന രഞ്ജിതയെ ആരും മറന്നിട്ടില്ല. കഴിഞ്ഞ ദിവസം നാട്ടിലെ വീട് പണിക്കായി വന്ന തൊഴിലാളികളുമായി വരെ സ്നേഹത്തോടെ സംസാരിച്ച് യാത്ര പറഞ്ഞ് പിരിഞ്ഞ രഞ്ജിതയുടെ വിയോഗത്തിൽ കുടുംബത്തിനൊപ്പം നിൽക്കുകയാണ് നാടും നാട്ടുകാരും.
നാട്ടില്‍ രഞ്ജിതയുടെ വീട് നിര്‍മ്മാണം പകുതിയിലേറെ പൂര്‍ത്തിയായിരുന്നു. മുഴുവൻ പണിയും തീർത്ത് അമ്മയെ അങ്ങോട്ട് മാറ്റണമെന്നായിരുന്നു രഞ്ജിതയുടെ ആഗ്രഹം. എന്നാൽ അത് പൂർത്തീകരിക്കുന്നത് മുൻപ് അതേവീട്ടിലേക്ക് എത്തുക രഞ്ജിതയുടെ ചേതനയറ്റ ശരീരമായിരിക്കും. രഞ്ജിതയുടെ വിയോഗത്തിൽ ഒരുപോലെ ദുഃഖിക്കുകയാണ് നാട്ടുകാരും അയൽക്കാരും ഒക്കെ.












Click it and Unblock the Notifications