തലശ്ശേരിയിലെ കൊലപാതകം പ്രാദേശികമായ പ്രശ്നം:ആർ എസ് എസിന് ബന്ധമില്ലെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: തലശ്ശേരിയിൽ സി പി എം പ്രവർത്തകൻ കൊല്ലപ്പെട്ടത് പ്രാദേശികമായ പ്രശ്നമാണെന്നും അതിൽ ബി ജെ പിക്കോ ആർ എസ് എസ്സിനോ ബന്ധമില്ലെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവത്തെ കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തണം. പ്രസംഗത്തിലെ ചില വാക്കുകൾ അടർത്തിയെടുത്ത് തലശ്ശേരി മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ ലിജേഷിനെ കസ്റ്റഡിയിലെടുത്തത് അംഗീകരിക്കാനാവില്ല. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ സിപിഎം നടത്തിയ കൊലപാതകങ്ങൾ മറച്ചുവെക്കാനാണ് കോടിയേരി ബാലകൃഷ്ണൻ ആർ എസ് എസ്സിനെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഹരിപ്പാട് ആർ എസ് എസ് പ്രവർത്തകനായ ശരത്തിനെയും കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകനായ ദീപുവിനെയും അരുംകൊല ചെയ്തത് സി പി എം ക്രിമിനലുകളാണ്. പിണറായി വിജയന്റെ തുടർഭരണത്തിന്റെ ഹുങ്കിൽ സി പി എം-സി ഐ ടി യു-ഡി വൈ എഫ് ഐ-എസ് എഫ് ഐ പ്രവർത്തകർ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. കണ്ണൂരിൽ കഴിഞ്ഞ ദിവസം സി ഐ ടി യു പ്രവർത്തകർ ഒരു കച്ചവട സ്ഥാപനം പൂട്ടിക്കുകയും സാധനം വാങ്ങാൻ വന്നയാളെ തല്ലി ഓടിക്കുകയും ചെയ്ത സംഭവം രാജ്യത്ത് മുഴുവൻ ചർച്ചയായിരുന്നു.
കണ്ണൂരിൽ തന്നെ തൊട്ടടുത്ത ദിവസം വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊന്ന സംഭവം ഞെട്ടലോടെയാണ് കേരളം കണ്ടത്. ബോംബ് എറിഞ്ഞതും മരിച്ചതും സിപിഎം പ്രവർത്തകരായിരുന്നു. ഇതെല്ലാം മറച്ചുവെക്കാനാണ് തലശ്ശേരി കൊലപാതകം ബി ജെ പിയുടെ തലയിൽ കെട്ടിവെക്കാൻ കോടിയേരി ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം ആർ എസ് എസ് സംസ്ഥാനത്ത് അക്രമത്തിന് ശ്രമിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. പരോപകാരിയായ, കുടുംബത്തിൻ്റെ അത്താണിയായ പാവപ്പെട്ട ഒരു മത്സ്യ തൊഴിലാളിയെ വീട്ടുകാരുടെ മുന്നിൽ വെച്ച് വെട്ടിനുറുക്കി കൊല്ലാനായി കാത്തിരിക്കുകയായിരുന്നു ഫാസിസ്റ്റുകൾ.
ആർ എസ് എസ് - ബി ജെ പി കാപാലികർ അഭയ കേന്ദ്രമായ വീട്ടകങ്ങളിൽ കയറിയും കൊലപാതകം നടത്തുമെന്നാണ് പ്രഖ്യാപിക്കുന്നത്. ജനങ്ങളുടെ സുരക്ഷിതത്വവും സമാധാനവും ഇല്ലാതാക്കുവാനുള്ള നിർദ്ദേശമാണ് ക്രിമിനലുകൾ നടപ്പിലാക്കുന്നത്.
ഈ കൊലപാതകം ആർ എസ് എസ് - ബി ജെ പി നേതൃത്വത്തിന്റെ അറിവോടെയാണെന്നുള്ളതിൽ ഒരു സംശയവുമില്ല. കൊലപാതകത്തിന് പിന്നിലുള്ള ഗൂഡാലോചനയിൽ പങ്കാളികളായവരെയെല്ലാം കണ്ടെത്തണം അരുംകൊല നടത്തിയ പ്രതികൾക്കെതിരെ കർശന നടപടി ഉണ്ടാവണം, കോടിയേരി പറഞ്ഞു.
അതിനിടെ സി പി എമ്മിനേയും ബി ജെ പിയേയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ആർ എസ് എസ് - സി പി എം ചോരക്കളി പരിഷ്കൃത സമൂഹത്തിന് യോഡിച്ചതല്ലെന്ന് വി ഡി സതീശൻ പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാവിളയാട്ടവും പൊലീസ് അതിക്രമങ്ങളും സംസ്ഥാനത്ത് നിത്യസംഭവങ്ങളായി മാറിയിരിക്കുകയാണ്. ഗുണ്ടാ സംഘങ്ങൾ പോലീസിനെ പോലും വെല്ലുവിളിക്കുകയാണ്. ജനങ്ങളുടെ ജീവന് ഒരു സുരക്ഷിതത്വവുമില്ല. ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചയാണ് ക്രമസമാധന തകർച്ചയ്ക്ക് കാരണം. പോലീസിനെ ഭരിക്കുന്നത് സി പി എം ആണെന്നും സതീശൻ കുറ്റപ്പെടുത്തി.
ന്യൂമാഹിക്കടുത്ത് പുന്നോല്‍ സ്വദേശി ഹരിദാസ് (54) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മത്സ്യതൊഴിലാളിയായ ഹരിദാസ് രാത്രി ജോലി കഴിഞ്ഞ് മടങ്ങവേയായിരുന്നു ആക്രമണം. രണ്ട് ബൈക്കുകളില്‍ ആയി എത്തിയ സംഘം വീടിനടുത്ത് വച്ച് ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്തിന്റെ ഒരു കാൽ വെട്ടി മാറ്റിയ നിലയിലായിരുന്നു.












Click it and Unblock the Notifications