ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടല്‍ തൃക്കാക്കരയിലെ പ്രചരണം വിഷയമാവണം: എന്‍ എസ് മാധവന്‍
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് വരാന്‍ പോവുന്ന തൃക്കാകര ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണവിഷയമാവണമെന്ന് സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍. തൃക്കാക്കര മണ്ഡലത്തില്‍ നടന്ന ഭീകരസംഭവമാണ് നടിയുടെ പീഡനം. അവിടത്തെ തെരഞ്ഞെടുപ്പില്‍ വിഷയമായില്ലെങ്കില്‍ പിന്നെ എവിടെയാകും ഈ വിഷയം ചർച്ചയാവുകയെന്നുമാണ് അദ്ദേഹം ട്വിറ്ററിലൂടെ ചോദിക്കുന്നത്.
'തൃക്കാക്കര മണ്ഡലത്തില്‍ നടന്ന ഭീകരസംഭവമാണ് നടിയുടെ പീഡനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണം അവിടത്തെ തെരഞ്ഞെടുപ്പില്‍ വിഷയമായില്ലെങ്കില്‍ പിന്നെ എവിടെയാകും? അല്ല, സ്ത്രീകളുടെ വോട്ടിന് ഒരു വിലയുമില്ലേ?,' എന്‍.എസ്. മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം എന്‍എസ് മാധവനെ പിന്തുണച്ചുകൊണ്ട് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫും രംഗത്ത് എത്തി.
'സര്‍ക്കാര്‍ നിയമിച്ച ഒരു കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കില്ലെന്ന പിടിവാശി എന്തിനാണ്? രാജ്യസുരക്ഷയെ ബാധിക്കുന്ന വല്ലവിവരവും റിപ്പോര്‍ട്ടില്‍ ഉണ്ടോ? ആരെ സംരക്ഷിക്കാനാണ് ഈ തത്രപ്പാട്?,' എന്നായിരുന്നു എന്‍.എസ്. മാധവന്റെ ട്വീറ്റിന് മറുപടിയായി കെസി ജോസഫ് കുറിച്ചത്.
അതേസമയം റിപ്പോർട്ട് പുറത്ത് വിടാനാവില്ലെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് സർക്കാർ. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ സിനിമ സംഘടനകളുടെ യോഗം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഈ യോഗത്തില്‍ ഡബ്ല്യു.സി.സി വീണ്ടും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് പുറത്ത് വിടുന്നത് തൃക്കാകരയിലെ പ്രചരണ വിഷയമാവണമെന്ന് ആവശ്യപ്പെട്ട് എന്‍ എസ് മാധവന്‍ രംഗത്ത് എത്തുന്നത്.
അതേസമയം, തൃക്കാക്കര മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായി ഡോ. ജോ ജോസഫിനെ ഇന്ന് പ്രഖ്യാപിച്ചു. എറണാകുളം ലിസി ആശുപത്രിയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ദനും സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമാണ് ജോ ജോസഫ്. 43 കാരനായ ഡോ ജോ ജോസഫ് തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്.
ആനുകാലികങ്ങളിൽ ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ലേഖനങ്ങൾ എഴുതാറുണ്ട്. 'ഹൃദയപൂർവ്വം ഡോക്ടർ ' എന്ന പുസ്തകത്തിൻ്റെ രചിയിതാവാണ്. പ്രളയ കാലത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് പുരസ്കാരം ലഭിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സി പി എം നേതാക്കളുടെ സ്വീകരണം ഏറ്റു വാങ്ങിയ സ്ഥാനാർത്ഥി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തുകയും ചെയ്തു