ഏകപക്ഷീയമായ തീരുമാനമെങ്കിൽ രാജി വെക്കും! ഷെയിൻ നിഗം വിഷയത്തിൽ അമ്മയിൽ പൊട്ടിത്തെറി!
കൊച്ചി: ഷെയിന്‍ നിഗം വിഷയം ഉടനെ പരിഹരിക്കപ്പെടുമെന്ന സൂചനകള്‍ക്കിടെ താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി. നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ വെച്ച് ഇടവേള ബാബു, ഷെയിന്‍ നിഗം എന്നിവര്‍ ചര്‍ച്ച നടത്തിയതിനെ ചൊല്ലിയാണ് അമ്മയില്‍ കലാപം ഉയര്‍ന്ന് വന്നിട്ടുള്ളത്.
'വധഭീഷണി മുഴക്കി വണ്ടിയിടിച്ച് മരിച്ചാൽ എന്ത് പറയും, കളളുകുടിച്ച് എൽഎസ്ഡിയടിച്ച് മരിച്ചെന്നോ?'
ഷെയിന് നിഗം വിഷയത്തില്‍ അമ്മ നേതൃത്വത്തിലെ ചിലർ സജീവമായി ഇടപെടുന്നത് സംഘടനയ്ക്കുള്ളിൽ ഔദ്യോഗികമായി ചര്‍ച്ച നടത്താതെയാണ് എന്നതാണ് അംഗങ്ങളില്‍ ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്ക് പോലും എന്താണ് നടക്കുന്നതെന്ന അറിവില്ലാത്ത സ്ഥിതിയാണ്. ഇത് വെച്ച് പൊറുപ്പിക്കാന്‍ സാധിക്കില്ല എന്നാണ് അമ്മയിലെ ഒരു വിഭാഗം പൊട്ടിത്തെറിക്കുന്നത്.
കൊച്ചിയിലെ കൂടിക്കാഴ്ച
അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നിവരാണ് ഷെയിന്‍ നിഗം വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് വേണ്ടി സജീവമായി രംഗത്തുളളത്. അതിനിടെ നടനും അമ്മ ഭാരവാഹിയുമായ സിദ്ധിഖിന്റെ മധ്യസ്ഥതയില്‍ കൊച്ചിയിലെ വീട്ടില്‍ നടനുമായി കൂടിക്കാഴ്ചയും നടത്തി. ഷെയിന്‍ വിഷയം വേഗം പരിഹരിക്കുമെന്ന് ഇടവേള ബാബു തുടര്‍ന്ന് പ്രതികരിക്കുകയുണ്ടായി.
തീരുമാനം അംഗീകരിക്കില്ല
ഫെഫ്കയുമായും നിര്‍മ്മാതാക്കളുടെ സംഘടനയുമായും അമ്മ നേതൃത്വം ചര്‍ച്ച നടത്തുമെന്നും ഇടവേള ബാബു അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും അമ്മ നേതൃത്വത്തിലെ മറ്റുളളവര്‍ അറിയുന്നില്ല എന്നാണ് ആരോപിക്കപ്പെടുന്നത്. സംഘടനയില്‍ ചര്‍ച്ച ചെയ്യാതെ ഉളള ഒരു തീരുമാനവും അംഗീകരിക്കില്ല എന്നാണ് ഒരു വിഭാഗം നിലപാട് എടുത്തിരിക്കുന്നത്. സിദ്ദിഖിന്റെ വീട്ടിൽ നടന്നത് ഔദ്യോഗിക ചർച്ചയല്ലെന്നാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
രാജി വെക്കുമെന്ന് ഉണ്ണി ശിവപാൽ
ഷെയിന്‍ വിഷയത്തില്‍ ഏകപക്ഷീയമായ തീരുമാനമാണ് ഉണ്ടാകുന്നതെങ്കില്‍ രാജി വെക്കുമെന്നാണ് നടന്‍ ഉണ്ണി ശിവപാല്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. അമ്മ സംഘടനയില്‍ ഷെയിന്‍ നിഗം വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ ഉണ്ണി ശിവപാല്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി്. അമ്മയില്‍ ചര്‍ച്ച ചെയ്യാതെ ഇതിന് മുന്‍പും പല വിഷയങ്ങളുമുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അക്കാര്യം തങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
ഇനി ഇത് ശരിയാകില്ല
ഇനി അത്തരത്തില്‍ ഉണ്ടാകില്ല എന്നാണ് അപ്പോള്‍ പറഞ്ഞിരുന്നത്. ഇത് ശരിയാകില്ല എന്ന് ഉണ്ണി ശിവപാല്‍ തുറന്നടിച്ചു. സോഷ്യല്‍ മീഡിയയിലും പൊതുജനങ്ങള്‍ക്കിടയിലും ഈ വിഷയം തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന തരത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പല രാഷ്ട്രീയക്കാരും കാരവനില്‍ വന്ന് റെയ്ഡ് ചെയ്യും എന്നൊക്കെ പറയുന്ന അന്തരീക്ഷത്തിലുളള വിഷയമാണിത് എന്നും ഉണ്ണി ശിവപാല്‍ പറഞ്ഞു.
തന്റെ പക്കൽ തെളിവില്ല
ഷെയിന്‍ അങ്ങനെ ആവണം എന്നില്ല. തന്റെ പക്കല്‍ അതിന് തെളിവില്ല. അതിന്റെ നിജസ്ഥിതി മനസ്സിലാക്കി, വിശദമായി പഠിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കിയാലേ നിര്‍മ്മാതാക്കളുടെ സംഘടന അംഗീകരിക്കുകയുളളൂ എന്നാണ് തനിക്ക് തോന്നുന്നത്. ഷെയിനിന്റെ ന്യായങ്ങള്‍ അംഗീകരിക്കപ്പെടണം എന്ന് തന്നെയാണ് അമ്മയിലെ അംഗം എന്ന നിലയ്ക്ക് താനും ആഗ്രഹിക്കുന്നത്.
ഷെയിന് വേണ്ടി പലതും ചെയ്യുന്നുണ്ട്
പക്ഷേ അതിനൊരു രീതിയുണ്ട്. ഇത് പെട്ടെന്ന് ഒരു മുറിയില്‍ ഇരുന്ന് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമാണോ എന്ന് ഉണ്ണി ശിവപാല്‍ ചോദിക്കുന്നു. ഒരു റൂമില്‍ മൂന്ന് നാല് പേര്‍ ഇരുന്ന് ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയം അല്ല. ഈ പറയുന്ന ആള്‍ക്കാര്‍ക്കൊക്കെ വ്യക്തിപരമായി ഷെയിനോട് സ്‌നേഹമുണ്ടാകും. അത് നമുക്കുമുണ്ട്. അവന്റെ നല്ലതിന് വേണ്ടി താനും പലതും ചെയ്യുന്നുണ്ട്. അത് പരസ്യമായി പറയുന്നില്ല.
സംഘടനാ പ്രതിനിധിയായിട്ടല്ല
സംഘടനാ മര്യാദ അനുസരിച്ച് ഷെയിന്‍ വിഷയം എക്‌സിക്യൂട്ടീവ് കമ്മിററിയില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. അമ്മയുടെ പ്രതിനിധി ചര്‍ച്ച നടത്തി എന്ന തരത്തില്‍ വരുന്നതാണ് പ്രശ്‌നം. ഷെയിന്‍ വിഷയത്തില്‍ ഗണേഷ് കുമാര്‍ എതിര്‍ത്ത് പ്രതികരിച്ചിട്ടുണ്ട്. ഗണേഷിന്റെ പേരിന്റെ വാലില്‍ സംഘടനാ പ്രതിനിധി എന്ന് ചേര്‍ത്തിരുന്നില്ല. ഗണേഷ് കുമാര്‍ സംസാരിച്ചു എന്നേ വാര്‍ത്ത വന്നുളളൂ എന്നും ഉണ്ണി ചൂണ്ടിക്കാട്ടി.
ലാലേട്ടൻ അത് പറയുന്നില്ല
ഈ പ്രശ്‌നം തീര്‍ക്കാന്‍ നൂറ് തിരക്കുകള്‍ക്കിടയിലും ലാലേട്ടന്‍ ഇടപെടുന്നുണ്ട്. അപ്പോള്‍ ലാലേട്ടന്‍ പറയുന്നുണ്ടോ താന്‍ ഇടപെട്ട് പ്രശ്‌നം തീര്‍ത്തു എന്ന്. ഇതൊന്നും ശരിയല്ലെന്നും വെച്ച് പൊറുപ്പിക്കേണ്ട കാര്യമല്ലെന്നും ഉണ്ണി ശിവപാല്‍ വ്യക്തമാക്കി. ഇത് പറഞ്ഞതിന്റെ പേരില്‍ എന്ത് സംഭവിച്ചാലും അത് നേരിടാന്‍ തയ്യാറാണെന്നും ഉണ്ണി ശിവപാല്‍ പറഞ്ഞു. ഇടവേള ബാബു അടക്കമുളളവരെ ഉന്നമിട്ടാണ് അമ്മയിലെ ഈ എതിർസ്വരങ്ങൾ ഉയർന്നിരിക്കുന്നതെന്നാണ് സൂചന.