കുമ്മനത്തിന്റെ വരവിൽ അനിശ്ചിതത്വം, കുമ്മനത്തെ തിരികെ കൊണ്ടുവരാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആര്‍എസ്എസ്
കോട്ടയം: ശബരിമല സമരം നയിക്കാന്‍ കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരാനുളള നീക്കം നടക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം. നിലവില്‍ മിസോറാം ഗവര്‍ണറായിക്കുന്ന കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ അമിത് ഷായോടും കേന്ദ്ര സര്‍ക്കാരിനോടും ആര്‍എസ്എസ് ആവശ്യപ്പെട്ടു എന്നതായിരുന്നു വാര്‍ത്ത. എന്നാല്‍ അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പ്രതികരിച്ചു.
കവിതാ മോഷണ വിവാദത്തിൽ ദീപ നിശാന്തിനെ രൂക്ഷമായി പരിഹസിച്ച് ജൂഡ്, പോസ്റ്റ് വൈറൽ
കുമ്മനത്തെ തിരികെ കൊണ്ടു വരുന്ന കാര്യത്തില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച സമയത്ത് ആര്‍എസ്എസ് എതിര്‍പ്പ് അറിയിച്ചിരുന്നു. പെട്ടെന്ന് അദ്ദേഹത്തെ സംഘടനാ ചുമതലകളില്‍ നിന്ന് ഒഴിവാക്കരുത് എന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ഗവര്‍ണര്‍ സ്ഥാനമേറ്റെടുത്തതിന് ശേഷം തിരികെ കൊണ്ടുവരാന്‍ ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടില്ല.
ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്‌ളയുടെ നേതൃത്വത്തില്‍ ശബരിമല സമരം വിചാരിച്ച നേട്ടമുണ്ടാക്കാത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്കുളളില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുമ്മനത്തെ തിരികെ വിളിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. ഇതിനോട് ചേര്‍ത്താണ് കുമ്മനത്തെ ശബരിമല സമരം നയിക്കാന്‍ കൊണ്ടുവരാന്‍ ആര്‍എസ്എസ് ഇടപെടുന്നുവെന്ന വാര്‍ത്ത ന്യൂസ് 18 പുറത്ത് വിട്ടത്.
ശബരിമല സമരം സെക്രട്ടേറിയറ്റിലേക്ക് മാറ്റാനുളള ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തില്‍ പാര്‍ട്ടിക്കുളളില്‍ അതൃപ്തിയുണ്ട്. മാത്രമല്ല ആര്‍എസ്എസും ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ചിട്ടുളളതാണ്. ശബരിമല സമരം പാര്‍ട്ടിക്ക് രാഷ്ട്രീയപരമായി ഗുണമുണ്ടാക്കുന്ന തരത്തില്‍ ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു എന്നും വിമര്‍ശനമുണ്ട്. ശ്രീധരന്‍ പിളളയുടെ നേതൃത്വമാണ് രൂക്ഷ വിമര്‍ശനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നത്.