വമ്പൻ സ്രാവും മാഡവുമില്ല, സാക്ഷിയായി മഞ്ജുവില്ല.. ദിലീപിനെതിരെ തെളിവുണ്ടെന്ന് ആവർത്തിച്ച് പോലീസ്
Recommended Video
കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ഉപദ്രവിച്ച കേസില്‍ കേരളം കാത്തിരുന്ന ദിവസം നാളെയാണ്. മലയാള സിനിമയിലെ കിരീടം വെയ്ക്കാത്ത രാജാക്കന്മാരില്‍ ഒരാള്‍ പ്രതിപ്പട്ടികയിലുള്ള കുറ്റപത്രം ചൊവ്വാഴ്ച കോടതിക്ക് മുന്നിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം പുറത്ത് വന്ന വിവരങ്ങളെല്ലാം നടന് എതിരെ ആയിരുന്നു. എന്നാലിപ്പോഴത്തെ അവസ്ഥ മറിച്ചാണ്. പലതും നടന് അനുകൂലമായി തിരിഞ്ഞിരിക്കുന്നു. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപിനെതിരായ കുറ്റം തെളിയിക്കാന്‍ സാധിക്കുമെന്ന് പോലീസ് കരുതുന്നുണ്ടോ ?
പല പേരുകൾ.. പല വേഷങ്ങൾ.. കേരളത്തെ ഞെട്ടിച്ച് പൂമ്പാറ്റ സിനി.. സരിതയൊക്കെ ചെറുത്!
കേരളത്തെ ഞെട്ടിച്ച കേസ്
കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് തെന്നിന്ത്യയിലെ യുവനടി ആക്രമിക്കപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന വാദങ്ങള്‍ തള്ളിക്കൊണ്ട് പോലീസ് കുറ്റപത്രവും സമര്‍പ്പിച്ചു. പിന്നീടങ്ങോട്ട് കേസില്‍ ട്വിസ്റ്റുകളുടെ പെരുന്നാളായിരുന്നു. ക്വട്ടേഷന്റെ പുറത്താണ് നടി ആക്രമിക്കപ്പെട്ടത് എന്ന വെളിപ്പെടുത്തല്‍ കേസിന്റെ ദിശ തന്നെ മാറ്റി. ഗൂഢാലോചന അന്വേഷണം ചെന്നെത്തിയത് ജനപ്രിയന്‍ ദിലീപിന്റെ അറസ്റ്റില്‍.
കുറ്റപത്രം ചൊവ്വാഴ്ച
85 ദിവസം ദിലീപ് അഴിയെണ്ണി. ഹൈക്കോടതി കനിഞ്ഞതോടെ 90 ദിവസത്തിനകം പുറത്തും കടന്നു. അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് വാര്‍ത്തകള്‍ വന്നതോടെ കുറ്റപത്രം എപ്പോള്‍ സമര്‍പ്പിക്കും എന്ന ചോദ്യത്തിന് മാത്രമേ ഉത്തരം ലഭിക്കേണ്ടിയിരുന്നുള്ളൂ. പക്ഷേ കുറ്റപത്രം അനിശ്ചിതമായി നീണ്ടും. പോലീസിന് തിരിച്ചടിയാകുന്ന നീക്കങ്ങള്‍ കേസിലുണ്ടായി. ഒടുവില്‍ കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും എന്ന സൂചന പുറത്ത് വന്നു.
ആത്മവിശ്വാസത്തിൽ പോലീസ്
ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പോലീസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് എന്ന് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് പറയുന്നു. കേസില്‍ ദിലീപിനെതിരെ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടുണ്ടെന്നും എവി ജോര്‍ജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
തെളിവുകൾ ശക്തമല്ലേ
എന്നാല്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ പോലീസിന്റെ പക്കലില്ല എന്ന വിലയിരുത്തലുകള്‍ ഉയരുന്നുണ്ട്. പള്‍സര്‍ സുനിയുടേയും ദിലീപിന്റെയും ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മാത്രമാണ് പോലീസ് വലിയ തെളിവായി ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് ദിലീപ് അനുകൂലികള്‍ നേരത്തെ മുതലേ വാദിക്കുന്നതാണ്. മാത്രമല്ല പള്‍സര്‍ സുനി എന്ന ക്രിമിനലിന്റെ മൊഴി മാത്രം വിശ്വസിച്ചാണ് ദിലീപിനെ പ്രതി ചേര്‍ത്തത് എന്നും ആരോപണം ഉണ്ട്.
സ്ഥാനം എട്ടാമതെന്ന്
ആദ്യം ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ ആലോചനയുണ്ടായിരുന്നുവേ്രത പോലീസിന്. എന്നാല്‍ ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയത് അടക്കമുള്ള നീക്കങ്ങള്‍ പോലീസിന്റെ പദ്ധതി പാളാന്‍ കാരണമായി. പുതിയ കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാകും എന്നാണ് അറിയുന്നത്. ഒന്നാം പ്രതി പള്‍സര്‍ സുനി തന്നെയാവും. ദിലീപ് അടക്കം പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്.
സ്രാവും മാഡവും ഇല്ല
പള്‍സര്‍ സുനിയും ദിലീപും മാത്രമാകും കുറ്റപത്രത്തിലെ ഗൂഢാലോചനക്കാര്‍. നേരത്തെ പറഞ്ഞു കേട്ടിരുന്ന വന്‍സ്രാവിനെക്കുറിച്ചോ മാഡത്തെക്കുറിച്ചോ ഇനിയും അന്വേഷണം നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. തുടരന്വേഷണത്തിന് വഴി തുറക്കുന്ന രീതിയില്‍ കൂടിയാവും കുറ്റപത്രം എന്നാണ് അറിയുന്നത്. നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈലും മെമ്മറി കാര്‍ഡും ഇപ്പോഴും കാണാമറയത്താണ്.
സാക്ഷികളെ സ്വാധീനിച്ചുവെന്ന്
ദിലീപ് ജയിലില്‍ നിന്നിറങ്ങിയ ശേഷം സാക്ഷികളെ സ്വാധീനിച്ചുവെന്ന വാദവും പോലീസ് ഉന്നയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ വിവരം കുറ്റപത്രത്തില്‍ ചേര്‍ക്കുമെന്നും സൂചനയുണ്ട്. പള്‍സര്‍ സുനിയെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച ചാര്‍ളിയെ മാപ്പ് സാക്ഷിയാക്കാനുള്ള നീക്കത്തില്‍ നിന്നും പോലീസ് പിന്നോട്ട് പോയിരിക്കുന്നു. മാപ്പ് സാക്ഷിയാവാന്‍ കോടതിയില്‍ എത്താതിരുന്ന ചാര്‍ളിയെ ദിലീപ് സ്വാധീനിച്ചു എന്നാണ് ആരോപണം.
മാപ്പ്സാക്ഷിയാവാൻ ചാർളിയില്ല
ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്ന് പള്‍സര്‍ സുനി പറഞ്ഞതായി ചാര്‍ളി രഹസ്യമൊഴി നല്‍കിയിരുന്നു. ചാര്‍ളി കാല് മാറിയതോടെ പോലീസിന്റെ ഭാഗം കൂടുതല്‍ ദുര്‍ബലമായിരിക്കുകയാണ്. പള്‍സര്‍ സുനിയെ ലക്ഷ്യയില്‍ കണ്ടെന്ന് പറഞ്ഞ ജീവനക്കാരന്‍ നേരത്തെ തന്നെ മൊഴി മാറ്റിയിരുന്നു. പോലീസുകാരനെ മാപ്പ് സാക്ഷിയാക്കിയുള്ള തന്ത്രവും ഫലം കാണാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
മഞ്ജു വാര്യർ സാക്ഷിയാവില്ല
അതിനിടെ ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യരെ കേസില്‍ പോലീസ് സാക്ഷിയാക്കില്ല എന്ന തരത്തിലും വാര്‍ത്തകള്‍ വരുന്നു. നടി ഇക്കാര്യത്തില്‍ അസൗകര്യം അറിയിച്ചതിനാലാണ് സാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുന്നത് എന്നാണ് അറിയുന്നത്. മഞ്ജുവിനെ സാക്ഷിയാക്കാന്‍ പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ദിലീപിന്റെയും മഞ്ജുവിന്റെയും കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് നടി ആക്രമിക്കപ്പെട്ടത് എന്ന പോലീസിന്റെ വാദത്തിന് ബലമാകുമായിരുന്നു മഞ്ജുവിന്റെ സാക്ഷിമൊഴി.
ദിലീപിന് കടൽ കടക്കണം
അതിനിടെ ബിസ്സിനസ്സ് സംരഭമായ ദേ പുട്ടിന്റെ ഉദ്ഘാടനത്തിന് ദുബായില്‍ പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പാസ്‌പോര്‍ട്ട് വിട്ട് നല്‍കണം എന്നാണ് ആവശ്യം. ഈ ഹര്‍ജിയെ എതിര്‍ക്കാനാണ് പോലീസ് തീരുമാനം. സാക്ഷികളെ സ്വാധീനിക്കും എന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസ് ഹര്‍ജിയെ എതിര്‍ക്കുക എന്നാണ് അറിയുന്നത്.