ശബരിമലയിൽ തിരക്കേറുന്നു; വലിയ നടപ്പന്തലിൽ സ്റ്റീൽ കുപ്പികളിൽ കുടിവെള്ള വിതരണം
പത്തനംതിട്ട: വലിയ നടപ്പന്തലിൽ അയ്യപ്പഭക്തർക്ക് പുതുതായി എത്തിച്ച 500 സ്റ്റീൽ കുപ്പികളിൽ ഔഷധവെള്ള വിതരണം തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ പരിപാടിക്ക് തുടക്കം കുറിച്ചു. ശബരിമലയിൽ തിരക്ക് വർധിച്ചത് മൂലം വലിയ നടപ്പന്തലിൽ ക്യൂ നിൽക്കുന്ന ഒമ്പത് വരികൾക്കിടയിൽ രണ്ടെണ്ണം ഒഴിച്ചിട്ടിട്ടുണ്ട്. രണ്ട് വശങ്ങളിലൂടെയും ഒഴിച്ചിട്ട വരിയിലൂടെ കുടിവെള്ളം വിതരണം ചെയ്യും.
വരികൾക്കിടയിലുള്ള ഭക്തർക്കും കുടിവെള്ളം എത്തിക്കാൻ സ്റ്റീൽ കുപ്പിയിൽ വെള്ളം നൽകുന്നതിലൂടെ സാധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഹരിത ചട്ടം പാലിച്ച് പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കാനാണ് സ്റ്റീൽ കുപ്പികൾ തിരഞ്ഞെടുത്തത്. വെള്ളം കുടിച്ച ശേഷം ഉടൻ തന്നെ കുപ്പിവെള്ളം മറ്റുള്ള ഭക്തർക്ക് നൽകുകയും കാലിയായ മുറയ്ക്ക് തിരിച്ചേൽപ്പിക്കുകയും ചെയ്യും. തിരക്ക് വർധിച്ചതോടെ ഭക്തർക്കെല്ലാം ദാഹജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ സന്നിധാനത്തേക്കുള്ള വഴിയിലും ശബരിമല സന്നിധാനത്ത് വിവിധ സ്ഥലങ്ങളിലും ഔഷധ വെള്ളം ലഭ്യമാക്കുന്നുണ്ട്. ആറര ലക്ഷം പേരാണ് തിങ്കളാഴ്ച (നവംബർ 28) വരെ ശബരിമലയിൽ ദർശനത്തിനായി എത്തിയത്.
കൊവിഡ് രൂക്ഷമായ 2020ലെ തീർത്ഥാടന കാലത്ത് സ്റ്റീൽ കുപ്പികളിൽ കുടിവെള്ളം നൽകിയിരുന്നു. മുൻകൂറായി 100 രൂപ അടച്ച് വാങ്ങിയിരുന്ന സ്റ്റീൽകുപ്പി പിന്നീട് തിരിച്ചേൽപ്പിച്ച് ഡിപ്പോസിറ്റ് തുക തിരികെ വാങ്ങാൻ സാധിച്ചിരുന്നു.
കുളിക്കടവുകളില്‍
ലൈഫ്ഗാര്‍ഡും
ജാക്കറ്റും;
തീര്‍ഥാടകര്‍ക്ക്
സുരക്ഷയൊരുക്കി
പഞ്ചായത്തുകള്‍
പത്തനംതിട്ട ജില്ലയിലെ 14 ഗ്രാമപഞ്ചായത്തുകളിലായി തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന 47 കടവുകളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി പഞ്ചായത്ത് വകുപ്പ്. വടശേരിക്കര-5, റാന്നി-2, റാന്നി അങ്ങാടി-4, റാന്നി പെരുനാട്-6, റാന്നി പഴവങ്ങാടി-1, കോന്നി-1, സീതത്തോട്-4, ആറന്‍മുള-3, മല്ലപ്പുഴശേരി-2, അയിരൂര്‍-5, ചെറുകോല്‍-5, ഓമല്ലൂര്‍-2, കുളനട-5, വെച്ചൂച്ചിറ-2 എന്നിങ്ങനെയാണ് കടവുകള്‍. ഇവിടങ്ങളില്‍ കടവ് ഒന്നിന് എന്ന നിലയില്‍ ലൈഫ്ജാക്കറ്റുകള്‍, ലൈഫ്ബോയ് എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡുകളെയും ഇവിടങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. എല്ലാ കടവുകളിലും വൈദ്യുതി വിളക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കടവുകളിലെല്ലാം വിവിധ ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ കീഴില്‍ വരുന്ന 13 ഇടത്താവളങ്ങളിലും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ വകുപ്പ് ഒരുക്കിക്കഴിഞ്ഞു. പെരുനാട് പഞ്ചായത്തില്‍ തീര്‍ഥാടകര്‍ക്കായി ചുക്കുവെള്ളം വിതരണം ചെയ്യുന്നുണ്ട്. ഇടത്താവളങ്ങളിലും തീര്‍ഥാടന പാതയിലും വൈദ്യുത വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുശൗചാലയങ്ങള്‍, ഇത് വൃത്തിയാക്കുന്നതിനുള്ള തൊഴിലാളികള്‍, ഓവുചാല്‍ സംവിധാനം എന്നിവയും ഏര്‍പ്പെടുത്തി. വിരിവയ്ക്കുന്നതിന് മുന്‍വര്‍ഷങ്ങളെക്കാള്‍ സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. സുമേഷ് അറിയിച്ചു.
ശബരിമലയില്‍ അഭൂതപൂർവ്വമായ തിരക്ക്: ലോകോത്തര തീര്‍ഥാടന കേന്ദ്രമാകുന്നതിന്റെ സൂചനയെന്ന് മേല്‍ശാന്തി
ശബരിമല; വരുമാനത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 41 കോടിയുടെ വർധനവ്; 10 ദിവസത്തെ കണക്കുകള്‍ അറിയാം