ശബരിമല: പ്രശ്‌നപരിഹാരത്തിന് ഭരണഘടന ഭേദഗതി ചെയ്യണം, ബിജെപിയുടേത് കള്ളക്കളി
കോഴിക്കോട്: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീകോടതി വിധിയെ തുടര്‍ന്നുണ്ടായ വിഷയങ്ങള്‍ പരിഹരിക്കാന്‍ ഭരണഘടനാ ഭേദതഗതി ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണഘടയുടെ ആര്‍ട്ടിക്കില്‍ 26 ബി അനുസരിച്ച് ശബരിമല തീര്‍ഥാടകരെ പ്രത്യേക വിഭാഗമായി പരിഗണിക്കുന്ന തരത്തിലുള്ള ഭരണഘടനാ ഭേതഗതി നടത്തണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
രഹ്ന ഫാത്തിമ കോടിയേരിയുടെ മകന്റെ രണ്ടാം ഭാര്യയെന്ന് ശോഭാ സുരേന്ദ്രന്‍, ഐജി ശ്രീജിത്തിനും വിമർശനം
ഇത്തരത്തിലുള്ള ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ നിലവിലെ സുപ്രിംകോടതി വിധി നമുക്ക് മറികടക്കാന്‍ സാധിക്കു. ഇതിന് മുന്‍ കൈ എടുക്കേണ്ടത് കേന്ദ്രഗവണ്‍മെന്റാണെന്നും ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.
ശ്രീധരന്‍പിള്ള ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ്. ഭരണഘടന അനുസരിച്ച് ശബരിമല തീര്‍ഥാടനം കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട വിഷയമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ നിയമ നിര്‍മ്മാണം നടത്തണം. ഇക്കാര്യത്തില്‍ ബിജെപി ഒളിച്ചുകളിക്കുകയാണ്. ശബരിമല വിഷയത്തിലെ സിപിഎമ്മിന്‍റേയും ബിജെപിയുടേയും കള്ളക്കളികള്‍ തുറന്നുകാണിക്കുന്നതിനായി കോണ്‍ഗ്രസ് വമ്പിച്ച പ്രചരണ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.