'സജി ചെറിയാന്റെ പ്രസംഗം കോൺഗ്രസ് ആയുധമാക്കുന്നു, സംഘപരിവാറിന് കീഴടങ്ങുകയാണ്'; എം വി ജയരാജൻ
തിരുവനന്തപുരം : ഇന്ത്യൻ ഭരണ ഘടനക്ക് എതിരെ വിവാദ പരാമർശം നടത്തിയ സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് പ്രതികരിച്ച് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായ എം വി ജയരാജൻ. മന്ത്രി പറഞ്ഞ പ്രസംഗം ഇപ്പോൾ കോൺഗ്രസ് ആയുധം ആക്കുകയാണ് ചെയ്യുന്നത്.
വിവാദ പരാമർശത്തിന് പിന്നാലെ താൻ നടത്തിയ പ്രസംഗം ആർക്കെങ്കിലും വേദന ഉണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നതായി അദ്ദേഹം തന്നെ വ്യക്തമാക്കിയതാണ്. എന്നാൽ, ഈ പ്രസംഗത്തെ വളച്ചൊടിച്ച് വിവാദം ഉണ്ടാക്കുകയായിരുന്നു എന്ന് എം വി ജയരാജൻ വ്യക്തമാക്കി.
ഇക്കാലത്ത് ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് ഭരണകക്ഷികളിൽ നിന്ന് തന്നെയാണ്. കോൺഗ്രസ് സംഘപരിവാറിന് കീഴടങ്ങി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആർ എസ് എസും സംഘ പരിവാറും ഇന്ത്യൻ ഭരണഘടനയെ തകർക്കുകയാണെന്ന് വ്യക്തമാക്കിയായിരുന്നു എം വി ജയരാജന്റെ പ്രതികരണം.
സജി ചെറിയാൻ നടത്തിയ വിവാദ പരമാർശം ഇങ്ങനെ
'മനോഹരമായ ഭരണഘടന ആണ് ഇന്ത്യയില്‍ എഴുതി വെച്ചിരിക്കുന്നത്. അങ്ങനെ നമ്മള്‍ എല്ലാവരും പറയും. രാജ്യത്തിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാൽ, ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്.
ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ ചേർന്ന് എഴുതി വച്ചു. ഈ രാജ്യത്ത് അത് 75 വര്‍ഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും'..