സജി ചെറിയാന്‍ വിവാദം: വീഡിയോ കൈവശമില്ലെന്ന് മൊഴി, വീണ്ടെടുക്കാന്‍ പോലീസിന്റെ നീക്കം !
തിരുവനന്തപുരം : ഇന്ത്യൻ ഭരണഘടനക്കെതിരെ എം എൽ എ സജി ചെറിയാൻ വിവാദ പരാമർശം നടത്തിയ കേസിൽ കൂടുതൽ നടപടികളിലേക്ക് കടന്ന് പോലീസ്. ഇതിന്റെ ഭാഗമായി സി പി എം മല്ലപ്പള്ളി ഏരിയ സെക്രട്ടറിയടക്കം 10 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
ഭരണഘടനക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ വീഡിയോ സൂക്ഷിച്ചിട്ടില്ലെന്ന് സംഘാടകർ വ്യക്തമാക്കി. അതേസമയം, ഈ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളിലേക്ക് കടക്കുകയാണ് പോലീസ്. ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും ഒഴിവാക്കിയ വീഡിയോ വീണ്ടും തിരിച്ചെടുക്കാൻ പോലീസ് സൈബർ ഫോറൻസിക് വിഭാഗത്തെ സമീപിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്.

മല്ലപ്പള്ളി ഏരിയ സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ ബിനു വര്‍ഗീസ്, കണ്‍വീനര്‍ കെ. രമേശ് ചന്ദ്രന്‍ എന്നിവരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. അതേസമയം, സംഭവത്തിൽ 20 പേർക്ക് മൊഴി എടുക്കുന്നതിലേക്ക് വേണ്ടി ഹാജരാക്കാൻ പോലീസ് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ, കുറച്ചുപേർ ഇതിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇവരുടെ മൊഴി പിന്നീട് രേഖപ്പെടുത്തും എന്നാണ് വിവരം. രണ്ടു മണിക്കൂറിലേറെ നേരം നിലനിൽക്കുന്ന വിവാദ പരാമർശ വീഡിയോ പോലീസിന് മുന്നിൽ ഹാജരാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. കേസിനെ സംബന്ധിക്കുന്ന ഏറ്റവും നിർണായകമായ തെളിവാണിത്.
എന്നാൽ സി പി എം പ്രവർത്തകരുടെ കൈവശം പൂർണ്ണ വീഡിയോ ഇല്ലെന്നാണ് ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവർ മൊഴി നൽകിയത്. ഫേസ്ബുക്കിൽ പങ്കിട്ട ദൃശ്യം മാത്രമായിരുന്നു തങ്ങളുടെ കൈവശം ഉണ്ടായിരുന്നത്. വിഷയം വിവാദമായി മാറിയപ്പോൾ ഇവ ഫെയ്സ്ബുക്കിൽ നിന്നും നീക്കം ചെയ്തു.
പത്തനംതിട്ട മല്ലപ്പള്ളിയിൽ വച്ചായിരുന്നു ഇന്ത്യൻ ഭരണഘടനക്കെതിരെ സജി ചെറിയാൻ വിവാദ പ്രസംഗം നടത്തിയത്. സി പി എം മല്ലപ്പള്ളി ഏരിയ കമ്മറ്റിയായിരുന്നു പരിപാടിയുടെ സംഘാടകർ.
സജി ചെറിയാൻ നടത്തിയ വിവാദ പരമാർശം ഇങ്ങനെ :-
' മനോഹരമായ ഭരണഘടന ആണ് ഇന്ത്യയില്‍ എഴുതി വെച്ചിരിക്കുന്നത് . അങ്ങനെ നമ്മള്‍ എല്ലാവരും പറയും. രാജ്യത്തിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാൽ, ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത് .
ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ ചേർന്ന് എഴുതി വച്ചു. ഈ രാജ്യത്ത് അത് 75 വര്‍ഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും '..
അതേസമയം , സജി ചെറിയാൻ നടത്തിയ ആരോപണം ഭരണ ഘടനാനിന്ദ ആണെന്നും പാര്‍ട്ടി നയത്തിന് വിരുദ്ധം ആണെന്നും നിരീക്ഷിച്ചതിന് പിന്നാലെ സി പി എം രാജി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ, തന്റെ മന്ത്രി സ്ഥാനം രാജി വെയ്ച്ച് സജി ചെറിയാൻ പുറത്ത് പോയി. ശേഷം, സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ വിഭജിച്ച് നൽകിയിരുന്നു.












Click it and Unblock the Notifications