ഇനി ശരദ് പവാർ ഒരു കൈ നോക്കട്ടെ!! കെഎസ്ആർടിസിയെ രക്ഷിക്കാൻ ശരദ് പവാർ വരുന്നു!!
4000 കോടി രൂപയാണ് കെഎസ്ആർടിസിയുടെ നിലവിലുള്ള കടം. ഇതിൽ പല ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത ഹ്രസ്വ കാല വായ്പ 16 കോടി വരും.
തിരുവനന്തപുരം: ശമ്പളം കൊടുക്കാൻ പോലും പണമില്ലാതെ നട്ടം തിരിയുന്ന കെഎസ്ആർടിസിയെ രക്ഷിക്കാൻ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ വരുന്നു. എൻസിപിയിൽ നിന്നുള്ള മന്ത്രി തോമസ് ചാണ്ടിയുടെ വകുപ്പിനെ രക്ഷിക്കാൻ മഹാരാഷ്ട്രയിലെ ബാങ്കിൽ നിന്ന് കുറഞ്ഞ പലിശ നിരക്കിൽ പണം നൽകാമെന്നാണ് ശരദ് പവാറിന്റെ വാഗ്ദാനം. 1600 കോടി രൂപ നൽകാമെന്നാണ് ശരദ് പവാർ വാഗ്ദാനം നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി തോമസ് ഐസക് എന്നിവരുടെ അംഗീകാരത്തോടെയാണ് തോമസ് ചാണ്ടി പവാറുമായി ചർച്ച നടത്തിയത്. കേരളത്തിലെ ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കുന്നതിലുള്ള സാങ്കേതിക തടസങ്ങൾ തോമസ് ചാണ്ടി പവാറിൻറെ ശ്രദ്ധയിൽപ്പെടുത്തി.

ഇതു സംബന്ധിച്ച് മഹാരാഷ്ട്രയിലെ ബാങ്കുകളുമായി പ്രാഥമിക ചർച്ച പൂർത്തിയായി. പലിശയും തിരിച്ചടവ് കാലാവധിയും മറ്റും തീരുമാനിക്കാൻ ധന, ഗതാഗത ഉദ്യോഗസ്ഥർ ഈയാഴ്ച മുംബൈയിലെത്തി ബാങ്ക് അധികൃതരുമായി ചർച്ച നടത്തും. 4000 കോടി രൂപയാണ് കെഎസ്ആർടിസിയുടെ നിലവിലുള്ള കടം. ഇതിൽ പല ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത ഹ്രസ്വ കാല വായ്പ 16 കോടി വരും. ഇതിന്റെ പലിശ ഇനത്തിൽ 2.61 കോടി രൂപയാണ് പ്രതിദിനം കെഎസ്ആർടിസി അടയ്ക്കുന്നത്.
ശരാശരി അഞ്ചരക്കോടി രൂപയാണ് കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം. 270 കോടിയാണ് കെഎസ്ആർടിസിയുടെ പ്രതിമാസ പ്രവർത്തന ചിലവ്. വായ്പകൾ ദീർഘകാല വായ്പയെടുത്ത് തിരിച്ചടച്ചാൽ ശമ്പളത്തിനുള്ള തുക കെഎസ്ആർടിസിയുടെ വരുമാനത്തിൽ നിന്ന് തന്നെ കണ്ടെത്താനാകുമെന്നാണ് വിലയിരുത്തുന്നത്. കൂടാതെ എല്ലാ മാസവും വായ്പയ്ക്കായി അലയേണ്ടതില്ലെന്നും വിലയിരുത്തപ്പെടുന്നു.
ദീർഘകാല വായ്പകൾക്കായി കേരളത്തിലെ ബാങ്കുകളെ സമീപിച്ചിരുന്നെങ്കിലും 11 ശതമാനം മുതൽ 13 ശതമാനം പലിശ ആവശ്യപ്പെട്ടതോടെ സർക്കാർ പിന്മാറുകയായിരുന്നു. തുടർന്നാണ് തോമസ് ചാണ്ടി പവാറുമായി ചർച്ച നടത്തിയത്. 10 ശതമാനത്തിലും താഴഴെ പലിശയ്ക്ക് വായ്പ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ത് വർഷമെങ്കിലും കാലാവധിയുള്ള വായ്പയാണ് തേടുന്നത്.
അതേസമയം കെഎസ്ആർടിസി ജീവനക്കാരടെ ശമ്പളം ഇന്ന് തന്നെ നൽകുമെന്ന് മന്ത്രി പറഞ്ഞു. ഡിപ്പോകൾ പണയം വച്ച് ബില്ലാ സഹകരണ ബാങ്കികളിൽ നിന്ന് 70 കോടി രൂപയോളം വായ്പ എടുത്താണ് ഇപ്പോൾ ശമ്പളം നൽകുന്നത്.












Click it and Unblock the Notifications