'ശമ്പളം ഗഡുക്കളായി,ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുൻപായി'; ഉത്തരവിറക്കി സിഎംഡി
തിരുവനന്തപുരം∙ ശമ്പളം ഗഡുക്കളായി നൽകുമെന്ന് അസാധാരണ ഉത്തരവിറക്കി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. കെഎസ്ആർടിസിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെയാണ് പുതിയ ഉത്തരവ്. ഗഡുക്കളായി ശമ്പളം വേണ്ടാത്തവർ 25 മുൻപ് അപേക്ഷ നൽകണം. ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുൻപായി നൽകും. അക്കൗണ്ടിലുള്ള പണവും ഓവർഡ്രാഫ്റ്റും എടുത്താണ് ആദ്യഗഡു നൽകുക. രണ്ടാമത്തെ ഗഡു സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മുറയ്ക്ക് നല്‍കും.
കെഎസ്ആർടിസിയിൽ ജനുവരി മാസത്തെ ശമ്പളവിതരണം പൂർത്തിയായെങ്കിലും അടുത്ത ശമ്പളത്തിനു പുതിയ പദ്ധതിയുടെ ആലോചനയുമായി മാനേജ്മെന്റും അംഗീകൃത യൂണിയൻ പ്രതിനിധികളുമായി നടന്ന ചർച്ച കഴിഞ്ഞ ദിവസം അലസിപ്പിരിഞ്ഞിരുന്നു. ഓരോ ഡിപ്പോയും ലാഭത്തിലാക്കിയാൽ മാത്രം അവിടെയുള്ള ജീവനക്കാർക്കു പൂർണ ശമ്പളം അഞ്ചിനു മുൻപു ലഭ്യമാക്കുന്ന വരുമാനലക്ഷ്യ (ടാർഗറ്റ്) പദ്ധതിയാണു ഗതാഗത സെക്രട്ടറിയും സിഎംഡിയുമായ ബിജു പ്രഭാകർ മുന്നോട്ടുവച്ചത്.

ഉറപ്പ്...
ഡിപ്പോകൾ ചെലവിനെക്കാൾ വരുമാനം ഉണ്ടാക്കിയാൽ മാത്രമേ പൂർണശമ്പളം അഞ്ചിനു മുൻപ് നൽകാനാകു. ടാർഗറ്റ് എത്താത്ത ഡിപ്പോകളിലും എല്ലാവർക്കും പൂർണ ശമ്പളം കിട്ടും. പക്ഷേ അഞ്ചിനു മുൻപ് ലഭിക്കില്ലെന്നതാണ് മാനേജ്മെന്റ് മുന്നോട്ടുവച്ച നിർദേശം. സർക്കാർ പണം കൈമാറുന്ന മുറയ്ക്ക് പൂർണ ശമ്പളം ലഭ്യമാക്കും. 5ന് മുൻപ് 50 കോടി കൈമാറുമെന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉറപ്പു നൽകിയ ധനവകുപ്പ് 10നു ശേഷമാണ് എല്ലാമാസവും ഇപ്പോൾ പണം കൈമാറുന്നത്. ഇതാണു ശമ്പളം വൈകാനും കാരണമെന്നും യോഗത്തിൽ അറിയിച്ചു. ചർച്ചയ്ക്ക് പിന്നാലെയാണ് ശമ്പളം ഗഡുക്കളായി നൽകുമെന്ന് സിഎംഡി അറിയിച്ചത്

വരുമാനത്തിന്റെ 10 ശതമാനം മാറ്റിവയ്ക്കണം
അതേസമയം, കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യത്തിന് തുക മാറ്റിവയ്ക്കാത്തതിനെ കോടതി വിമർശിച്ചിരുന്നു.
വരുമാനത്തിന്റെ 10 ശതമാനം മാറ്റിവയ്ക്കണമെന്നത് കോടതി ഉത്തരവാണെന്ന് ഓർമിപ്പിച്ച കോടതി, അത് നിർത്തിയത് ആരോട് ചോദിച്ചിട്ടെന്ന് ചോദിച്ചു. ഏപ്രിൽ മുതൽ വീണ്ടും മാറ്റിവയ്ക്കാമെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു. എന്നാൽ, മാർച്ച് മുതൽ നിർബന്ധമായും മാറ്റിവയ്ക്കണമെന്ന് കോടതി നിർദേശിച്ചു. വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യവിതരണ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ശതമാനം ആനുകൂല്യം നൽകാൻ 8 കോടി
ഹർജിക്കാർക്ക് 50 ശതമാനം ആനുകൂല്യം നൽകാൻ 8 കോടി രൂപ വേണമെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു. പക്ഷേ വരുമാനത്തിന്റെ 10 ശതമാനം മാറ്റിവയ്ക്കണമെന്ന ഉത്തരവ് ഇറക്കരുതെന്ന് അപേക്ഷിച്ച കെഎസ്ആർടിസി, ശമ്പളം നൽകാൻ ഇപ്പോഴും സർക്കാർ സഹായം ലഭിക്കേണ്ട അവസ്ഥയെന്ന് പറഞ്ഞു.

10 മാസംകൊണ്ട് മുഴുവൻ പേർക്കും..
എന്നാൽ, 10 മാസംകൊണ്ട് മുഴുവൻ പേർക്കും ആനുകൂല്യം നൽക്കൂടെയെന്ന് ചോദിച്ച കോടതി, വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ സ്വത്ത് വിൽക്കൂവെന്ന് പറഞ്ഞു. ആനുകൂല്യം നൽകാൻ പറ്റിയില്ലെങ്കിൽ വിരമിക്കാൻ അനുവദിക്കാതെ നിലനിർത്തൂവെന്നും കോടതി പറഞ്ഞു. വിരമിച്ചവർക്ക് ഒരു ലക്ഷം രൂപ വീതം 45 ദിവസത്തിനകം കെഎസ്ആർടിസി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ബാക്കി തുക മുൻഗണന അനുസരിച്ച് അതിനുശേഷം നൽകണമെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications