'ബാഹ്യശക്തികളാണ് അസോസിയേഷൻ നിയന്ത്രിക്കുന്നത്'; പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസ്
കൊച്ചി: സിനിമാ നിർമാതക്കളുടെ സംഘടനയ്ക്കെതിരെ നിർമ്മാതക്കളായ സാന്ദ്ര തോമസും ഷീല കുര്യനും. നിർമ്മാതാക്കൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചർച്ചകൾ പ്രഹസനമാണെന്നും സംഘടനയുടെ നേതൃത്വം മാറണമെന്നും ഇരുവരും നൽകിയ കത്തിൽ പറയുന്നു. നിലവിലെ കമ്മിറ്റിക്ക് നിക്ഷിപ്ത താല്പര്യങ്ങളാണെന്ന് സാന്ദ്ര തോമസും ഷീലയും ആരോപിച്ചു.
ഒരു യോഗം വിളിച്ചിരുന്നു. അതൊരു പ്രഹസനമായിരുന്നു. ഹേമ കമ്മിറ്റിക്ക് റിപ്പോർട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഒരു കത്ത് നൽകുകയുണ്ടായി. ഈ കത്തിന്റെ ഉള്ളടകത്തെക്കുറിച്ച് ചോദിച്ചപ്പോൾ സംഘടന വ്യക്തമായ ഒരു ഉത്തരം നൽകിയില്ല. കത്തിലെ ഉള്ളടക്കം എന്തെന്ന് അറിയാൻ അംഗങ്ങൾക്ക് അവകാശമില്ലേ? കത്തിൽ ചോദിക്കുന്നു.

ഈയിടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മ എന്ന സംഘടനയും ചേർന്ന് ഒരു സ്വകാര്യ ചാനലിൽ സ്റ്റേജ് ഷോ നടത്തിയിരുന്നെന്നും ഈ പരിപാടിയ്ക്ക് എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ 95 ശതമാനം അംഗങ്ങളെയും ക്ഷണിച്ചിരുന്നില്ലെന്നും പുറമെ പല അംഗങ്ങളും പറയുന്നത് പങ്കെടുത്തവരെ ഒഴിച്ച് ബാക്കിയുള്ളവരെ പങ്കെടുപ്പിക്കുന്നതിൽ അമ്മയുടെ ഭാഗത്ത് നിന്ന് വിലക്കുണ്ടായിരുന്നു എന്നുമാണെന്നും കത്തിൽ പറയുന്നു. അങ്ങനെ പറയാൻ അമ്മ സംഘടനയുടെ ഉപ സംഘടനയാണോ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നും ചോദിക്കുന്നു.
ബാഹ്യ ശക്തികളാണ് അസോസിയേഷൻ നിയന്ത്രിക്കുന്നത് എന്നാണ് ഈ ഇടപെടലുകളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതെന്നും ഈ സാഹചര്യത്തിന് മാറ്റം വന്നേ കഴിയൂവെന്നും അതിന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക എന്നല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും കത്തിൽ പറയുന്നു.
ഇപ്പോഴുള്ള കമ്മിറ്റി ചില വ്യക്തികളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. അതിന് മാറ്റം വന്നേ പറ്റൂവെന്നും അടിയന്തരമായ ജനറൽ ബോഡി വിളിച്ചുവരുത്തി വിഷയങ്ങളിൽ ചർച്ച ചെയ്യണമെന്നും കത്തിൽ പറയുന്നു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും പവർ ഗ്രൂപ്പ് ഉണ്ട്. അത് തുറന്നുപറയുന്നവർ സിനിമയിൽ ഇല്ലാതാവും സംഘടനയിൽ നിന്ന് നടപടി സ്വീകരിച്ചാലും താനിത് തുറന്നുപറയുമെന്നും സാന്ദ്ര പറയുന്നു. വിഷയങ്ങൾ ഉന്നയിക്കുന്നവരെ കേൾക്കാൻ തയ്യാറാകുന്നില്ലെന്നും സാന്ദ്ര പറയുന്നു.
15 വർഷമായി സംഘടനയിൽ ഉള്ളയാലാണ് താനെന്നും അസോസിയേഷന്റേതായ ഒരു പരിപാടിയിലും സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാവാറില്ലെന്നും സാന്ദ്ര പറഞ്ഞു. സംഘടന ഈ രീതിയിൽ മുന്നോട്ട് പോയാൽ പോരെന്നും കടുത്ത വിവേചനമാണ് സ്ത്രീകൾ നേരിടുന്നതെന്നും സാന്ദ്ര പറഞ്ഞു.
ഇക്കാര്യം വ്യക്തമാക്കിയാണ് കത്ത് നൽകിയിരിക്കുന്നതെന്നും സാന്ദ്ര പറയുന്നു. തന്റെ കുട്ടികളുൾപ്പെടെ ഈ മേഖലയിലേക്ക് കടന്നുവരേണ്ടതുണ്ടെന്നും അതുകൊണ്ട് ഒരു അമ്മയെന്ന രീതിയിൽ കൂടിയാണ് ഇക്കാര്യങ്ങൾ തുറന്നുപറയുന്നതെന്നും സാന്ദ്ര പറയുന്നു. സംഘടനക്കുള്ളിൽ നിന്ന് തിരുത്തലിന് ശ്രമിച്ചിട്ട് നടക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.












Click it and Unblock the Notifications