അശ്ലീല ഫോൺവിളിക്കേസിൽ നിന്നും തലയൂരി ശശീന്ദ്രൻ.. എല്ലാം ഒത്തുതീർന്നു.. ചാണ്ടി പോയാൽ ശശീന്ദ്രൻ?
കൊച്ചി: അധികാരത്തിലെത്തി ഒന്നാം വർഷം തികയും മുൻപാണ് ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രനെതിരെ ലൈംഗിക ആരോപണം ഉന്നയിക്കപ്പെട്ടത്. സ്വകാര്യ ചാനല്‍ പുറത്ത് വിട്ട അശ്ലീല ഫോണ്‍ സംഭാഷണം സര്‍ക്കാരിനെ നാണം കെടുത്തി. എന്‍സിപിയുടെ ഏക മന്ത്രിയായ ശശീന്ദ്രന്റെ കസേര തെറിക്കുകയും ചെയ്തു. ശശീന്ദ്രന് പകരം മന്ത്രിസ്ഥാനത്തേക്ക് എത്തിയ തോമസ് ചാണ്ടി പുറത്തേക്കുള്ള വഴിയിലാണ്. അതിനിടെ ശശീന്ദ്രന് തിരിച്ച് വരവിന് കളമൊരുങ്ങുകയാണ്. അശ്ലീല ഫോണ്‍വിളിക്കേസ് ഒത്തുതീര്‍പ്പാക്കിയതായാണ് റിപ്പോര്‍ട്ട്.
സരിതയുടെ ആദ്യ കത്തിൽ ഉമ്മൻ ചാണ്ടിയില്ല.. എഴുതിച്ചേർത്തതിന് പിന്നിൽ പ്രമുഖ നേതാവ്? വെളിപ്പെടുത്തൽ
മഞ്ജുവും കാവ്യയുടെ ജോലിക്കാരനും പോട്ടെ.. ദിലീപിന് എതിരെ പുതിയ ആളെ ഇറക്കി അന്വേഷണ സംഘം!
കേസ് ഒത്തുതീർപ്പാക്കി
മുന്‍ മന്ത്രി എകെ ശശീന്ദ്രന് എതിരെ നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരിയായ യുവതി ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയെന്നും അതുകൊണ്ട് തന്നെ കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. പ്രത്യേക സാഹചര്യത്തിലാണ് പരാതി നല്‍കിയത്. തികച്ചും വ്യക്തിപരമായ കേസാണിത്.
കേസ് പിൻവലിക്കണമെന്ന്
എകെ ശശീന്ദ്രന് എതിരായ കേസ് പിന്‍വലിക്കാന്‍ കോടതി അനുവദിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. ശശീന്ദ്രന്‍ മന്ത്രിയായിരിക്കെ സ്ഥിരമായി ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുമായിരുന്നു എന്നാണ് യുവതി പരാതിപ്പെട്ടത്. നേരിട്ട് കാണാന്‍ ചെന്നപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ടായിരുന്നു.
മന്ത്രിക്കസേര പോയി
സ്വകാര്യ ചാനല്‍ ലോഞ്ചിംഗിനോട് അനുബന്ധിച്ചാണ് ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടത്. സഹായം തേടിയെത്തിയ വീട്ടമ്മയോട് മന്ത്രി അശ്ലീലം പറഞ്ഞു എന്ന തരത്തിലായിരുന്നു ചാനല്‍ വാര്‍ത്ത പുറത്ത് വിട്ടത്. ഇത് വലിയ കോളിളക്കമുണ്ടാക്കുകയും ചെയ്തു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ദിവസങ്ങള്‍ക്കകം ശശീന്ദ്രന് മന്ത്രിക്കസേര നഷ്ടപ്പെടുകയും ചെയ്തു.
ചാനലിന് രൂക്ഷ വിമർശനം
ഈ വാര്‍ത്തയുടെ പേരില്‍ ചാനല്‍ നിശിതമായി വിമര്‍ശിക്കപ്പെട്ടു. ചാനലിനെതിരെ വലിയ പ്രതിഷേധം മാധ്യമ രംഗത്ത് നിന്ന് തന്നെ ഉണ്ടായി. ഒടുവില്‍ തങ്ങള്‍ നടത്തിയത് സ്റ്റിംഗ് ഓപ്പറേഷനാണ് എന്ന് ചാനല്‍ തന്നെ സമ്മതിക്കുകയുണ്ടായി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശശീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിരുന്നു. ഹണിട്രാപ്പിന് ചാനല്‍ സിഇഒ അടക്കമുള്ളവര്‍ക്കെതിരെയും കേസെടുത്തിരുന്നു.
ജുഡീഷ്യല്‍ അന്വേഷണവും
ഫോണ്‍വിളി വിവാദത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.മന്ത്രിക്കെതിരായ കേസ് ഹൈക്കോടതി ഡിസംബര്‍ ആറിന് പരിഗണിക്കാനിരിക്കുകയായിരുന്നു. അതിനിടെയാണ് കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്. കായല്‍ കയ്യേറ്റ വിവാദത്തില്‍ തോമസ് ചാണ്ടിയുടെ രാജി ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് ശശീന്ദ്രന് തിരിച്ച് വരവിന് വഴിയൊരുക്കിക്കൊണ്ട് കേസ് ഒത്തുതീര്‍പ്പിലേക്ക് എത്തുന്നത്.
ചാണ്ടി പോയാൽ ശശീന്ദ്രനോ?
ശശീന്ദ്രന് എതിരായ ലൈംഗിക ആരോപണ കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് യുവതി നേരത്തെ തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി കോടതി തള്ളി. സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പുള്ളതിനാല്‍ ശശീന്ദ്രന് എതിരായ കേസ് പിന്‍വലിക്കാന്‍ സാധിക്കില്ല എന്നായിരുന്നു കോടതി നിലപാട്. തുടര്‍ന്നാണ് യുവതി ഹര്‍ജിയുമായി ഹൈക്കോടതിയിലേക്ക് എത്തിയത്.