പല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപിഐ തീരുമാനം നിര്‍ണായകമാവുമെന്ന് അബ്ദുല്‍ മജീദ് ഫൈസി
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ പലയിടത്തും മത്സരിച്ച് വന്‍ ജയം നേടാന്‍ എസ്ഡിപിഐക്ക് സാധിച്ചതായി സംസ്ഥാന പ്രസിഡന്റ് പി അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു. പല തദ്ദേശ സ്ഥാപനങ്ങളിലും ഭരണം നേടാന്‍ മുന്നണികള്‍ക്ക് എസ്ഡിപിഐയുടെ സഹായം ആവശ്യമായി വരുമെന്നും ഫൈസി വ്യക്തമാക്കി. 2015ല്‍ 47 സീറ്റിലാണ് എസ്ഡിപിഐ ജയിച്ചത്. ഇത്തവണ വമ്പിച്ച മുന്നേറ്റമാണ് പാര്‍ട്ടി നടത്തിയത്. 102 സീറ്റുകളില്‍ വിജയം നേടാനായെന്നും അദ്ദേഹം പറഞ്ഞു.
2015നെ അപേക്ഷിച്ച് ഇടതു-വലത് മുന്നണികള്‍ക്ക് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നും അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു. അതേസമയം തന്നെ യുഡിഎഫിനെ ന്യൂനപക്ഷങ്ങള്‍ കൈവിട്ടിരിക്കുകയാണ്. ജോസ് കെ മാണിയിലൂടെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണ എല്‍ഡിഎഫ് നേടിയതിന്റെയും സൂചന തിരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാണ്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച പത്തനംതിട്ട, ഷൊര്‍ണൂര്‍, ഇരിട്ടി മുനിസിപ്പാലിറ്റികളിലും മുഴുപ്പിലങ്ങാട്, പാവറട്ടി, ഓങ്ങല്ലൂര്‍, പോരുവഴി, പത്തനാപുരം തുടങ്ങി പല ഗ്രാമപഞ്ചായത്തുകളിലും ഭരണം തീരുമാനിക്കുന്നതില്‍ എസ്ഡിപിഐ നിര്‍ണായകമാകുമെന്നും അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു.
ഒരേസമയം വിവേചനമില്ലാതെ വികസനം സാക്ഷാത്കരിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അതേസമയം തന്നെ സംഘപരിവാര്‍ ഫാസിസത്തിലൂടെ അധികാരത്തിലെത്തുന്നത് തടയുക കൂടി എസ്ഡിപിഐയുടെ ലക്ഷ്യമായിരുന്നു. ഇത് രണ്ടും മുന്നില്‍ നിര്‍ത്തിയാണ് എസ്ഡിപിഐ തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഫൈസി വ്യക്തമാക്കി. എസ്ഡിപിഐ വിജയിക്കരുതെന്ന് കരുതി ബിജെപിയുമായി കൂട്ടുകൂടുകയും ബിജെപിക്ക് നേട്ടമുണ്ടാക്കി കൊടുക്കുകയും ചെയ്തു എന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്.
കാസര്‍കോട് ഉണ്ടായിരുന്ന ഒരു വാര്‍ഡ് മെമ്പര്‍ 54 വോട്ടിന് പരാജയപ്പെട്ടു. ഇവിടെ മുസ്ലീം ലീഗാണ് ജയിച്ചത്. ബിജെപിയെ പരാജയപ്പെടുത്തുന്നതിന് വേണ്ടിയാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആറ് സീറ്റിലാണ് എസ്ഡിപിഐ മത്സരിച്ചത്. മറ്റിടങ്ങളില്‍ ബിജെപിയുടെ മുന്നേറ്റം തടയുന്നതിന് വേണ്ട എല്ലാ കാര്യങ്ങളും അവിടെ ചെയ്തിരുന്നു. ബിജെപിയുടെ കോര്‍പ്പറേഷന്‍ പിടിക്കാനുള്ള മോഹം അങ്ങനെയാണ് ഇല്ലാതായത്. നിരവധി വാര്‍ഡുകളില്‍ ബിജെപിയെ പരാജയപ്പെടുത്താനായി. തിരുവനന്തപുരത്ത് ബാലരാമപുരം പഞ്ചായത്തിലെ വാര്‍ഡില്‍ 15 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചതായും അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു.