കോടതികളിൽ ഒത്തുകളി; മാധ്യമ പ്രവർത്തകർ സർജിക്കൽ സ്ട്രൈക്കിന് ഒരുങ്ങണമെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ
കോഴിക്കോട്: കേരളത്തിലെ മാധ്യമ പ്രവർത്തകർ കോടതി വിലക്കിനെതിരെ സർജിക്കൽ സ്ട്രൈക്കിന് ഒരുങ്ങണമെന്ന് ഡോ സെബാസ്റ്റ്യൻ പോൾ. ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന, രാജ്യചരിത്രത്തിലില്ലാത്ത മാധ്യമ വിലക്കിന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ജഡ്ജിമാർ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിഭാഷകൻ കൂടിയായ ഡോ സെബാസ്റ്റ്യൻ പോൾ.
ഒരു അഭിഭാഷകൻ ഒരു സ്ത്രീയെ സന്ധ്യാസമയത്ത് നടുറോഡിൽ കടന്നുപിടിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെതിരെ പൊലീസ് കേസെടുത്തു. പെലീസിനെതിരെ അഭിഭാഷക അസോസിയേഷൻ പ്രമേയം ഇറക്കാനൊരുങ്ങി. എന്നാൽ, യോഗത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായി. ഈ അഭിപ്രായ വ്യത്യാസം ഡെക്കാൻ ക്രോണിക്കിൾ പത്രം റിപ്പോർട്ട് ചെയ്തു. ഇവിടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഇതിന്റെ ചുവടുപിടിച്ച് അഭിഭാഷകർ നിലവിട്ട് പെരുമാറുകയാണ്. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഇതിന് കൂട്ടുനിൽക്കുകയാണെന്നും സെബാസ്റ്റ്യൻ പോൾ ആരോപിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങള്‍ക്ക് കടിഞ്ഞാണിടാൻ വ്യാപകമായ ശ്രമമുണ്ടായിരുന്നു. എന്നാൽ, അതിലേറെ ഗുരുതരമാണ് ഇപ്പോഴത്തെ സാഹചര്യം. വാർത്തകളെ അവയുടെ സ്രോതസിൽ തന്നെ തടയുകയാണ്. സംസ്ഥാനത്ത് ജുഡിഷ്യൽ എമർജൻസി നിലനിൽക്കുകയാണ്. ജഡ്ജിമാർ അതിന് കൂട്ടുനിൽക്കുകയാണ്. വക്കീലൻമാർക്കും പത്രക്കാർക്കും ഇതുകൊണ്ട് ഒരു കുഴപ്പവും പറ്റിയിട്ടില്ല. ഒരാളുടെയും ശമ്പളം കുറയുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. കോടതി വാർത്തകൾ ഇല്ലാത്തതിനാൽ ഒറ്റ പത്രത്തിന്റെയും കോപ്പി കുറഞ്ഞിട്ടില്ല. ഒരു ചാനലിന്റെയും റേറ്റിങ്ങ് ഇടിഞ്ഞില്ല. അതേസമയം, നഷ്ടം മുഴുവൻ ജനങ്ങൾക്കാണെന്നും ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
ഇപ്പോൾ കോടതികളിൽ ജനങ്ങൾക്കു വേണ്ടി നിരീക്ഷിക്കാൻ മാധ്യമങ്ങളില്ല. അതിനാൽ കോടതിമുറികളിൽ നിശബ്ദമായ ഒത്തുകളികൾ അരങ്ങേറുകയാണ്. ഏത് ഒത്തു കളിക്കും കൂട്ടുനിൽക്കുന്ന ജഡ്ജിമാരുണ്ട്. സമൂഹത്തിന്റെ നിരീക്ഷണം ഭയന്നാണ് അവർ പലപ്പോഴും മാറിനിന്നത്. നിരീക്ഷിക്കാൻ മാധ്യമങ്ങൾ ഇല്ലാത്ത സ്ഥിതിക്ക് കോടതികളിൽ നിശബ്ദ ഒത്തുകളികൾ വ്യാപകമാണെന്നും അദ്ദേഹം ആരോപിച്ചു.