സെബാസ്റ്റ്യൻ പോളിന്റെ ലേഖനം സൗത്ത് ലൈവിന്റെ നിലപാട്; യോജിക്കുന്നില്ല, നടപടിയെടുക്കൂ എന്ന് ജീവനക്കാർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപരിനെ അനുകൂലിച്ച് സെബാസ്റ്റ്യന്‍ പോള്‍ സൗത്ത് ലൈവില്‍ എഴുതിയ ലേഖനം സൃഷ്ടിച്ച വിവാദം അവസാനിക്കുന്നില്ല. വെബ്‌സൈറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയ സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനത്തോടുള്ള വിയോജിപ്പ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ തന്നെ പരസ്യമാക്കിയിരുന്നു.
ലേഖനം പ്രസിദ്ധീകരിച്ചത് എഡിറ്റോറിയല്‍ ജീവനക്കാരുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു എന്നാണ് എക്‌സിക്യൂട്ടീവ് എഡിറ്റന്‍ എന്‍കെ ഭൂപേഷ് ഫേസ്ബുക്കില്‍ കുറിച്ചത്. സെബാസ്റ്റ്യന്‍ പോളിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
തന്റെ നിലപാടിനോട് വിയോജിപ്പുള്ളവര്‍ക്ക് പിരിഞ്ഞുപോകാം എന്നായിരുന്നു സെബാസ്റ്റിയന്‍ പോള്‍ ഇതിനോട് പ്രതികരിച്ചത്. അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സെബാസ്റ്റ്യന്‍ പോളിന്റെ പ്രതികരണം.
ഏറ്റവും ഒടുവില്‍ സൗത്ത് ലൈവ് അസോസിയേറ്റ് എഡിറ്ററും സിനിമ നിരൂപകനും ആയ മനേഷ് നാരായണന്‍ ആണ് സെബാസ്റ്റ്യന്‍ പോളിന്റേയും സൗത്ത് ലൈവ് മാനേജ്‌മെന്റിന്റേയും നിലപാടുകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ജീവനക്കാരുടെ കുറിപ്പ് എന്ന രീതിയിലാണ് മനീഷ് നാരാണന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സെബാസ്റ്റിയന്‍ പോളിന്റെ ലേഖനത്തിന്റെ നിലപാട് തന്നെയാണ് സൗത്ത് ലൈവ് മാനേജ്‌മെന്റിന് ഉള്ളത് എന്ന് അവര്‍ വ്യക്തമാക്കിയതും മനീഷ് നാരായണന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്. വിയോജിപ്പുള്ളവര്‍ പിരിഞ്ഞുപോകണം എന്ന സെബാസ്റ്റിയന്‍ പോളിന്റെ നിലപാട് തന്നെയാണ് മാനേജ്‌മെന്റിനുള്ളതും എന്നും അറിയിച്ചിട്ടുണ്ടത്രെ.
മാനേജ്‌മെന്റുമായുള്ള യോഗത്തില്‍ തങ്ങളുടെ നിലപാട് ശക്തമായി അറിയിച്ചതായി മനീഷ് നാരായണന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്. മാനേജ്‌മെന്റിന്റെ നിലപാടിനോട് യോജിക്കാത്തവര്‍ക്കെതിരെ നടപടിയെക്കൂ എന്ന് തങ്ങള്‍ ആവശ്യപ്പെട്ടതായും പറയുന്നുണ്ട്.
മാനേജ്‌മെന്റ് നയത്തെ അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും 14 എഡിറ്റോറിയല്‍ ജീവനക്കാരുടെ പേരില്‍ തയ്യാറാക്കിയ കുറിപ്പില്‍ പറയുന്നുണ്ട്. സൗത്ത് ലൈവ് മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ എന്ത് നിലപാടാണ് എടുക്കുക എന്നാണ് ഇനി അറിയേണ്ടത്