കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആർക്കൊപ്പം? നിലപാട് വ്യക്തമാക്കി ഉമ്മൻചാണ്ടി
കോട്ടയം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞതോടെ നേതാക്കളുടെ പിന്തുണ ആർക്കൊപ്പമെന്ന ചർച്ചകളും സജീവമാണ്. മുതിർന്ന നേതാക്കളിൽ പലരും ഖാർഗെയ്ക്കൊപ്പം എന്ന നിലപാട് സ്വീകരിച്ചപ്പോൾ യുവ നേതാക്കളിൽ പലരും ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം താൻ ഖാർഗെയ്ക്കൊപ്പമാണെന്ന് എകെ ആന്റണിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ പിന്തുണ ശശിതരൂരിനായിരുന്നു. ഇപ്പോഴിത ഉമ്മൻ ചാണ്ടിയും താൻ ആർക്കൊപ്പമാണെന്ന് പ്രഖാപിച്ച് രംഘത്തെത്തിയിരിക്കുകയാണ്.

പ്രതിസന്ധി നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ അനുഭവസമ്പത്തും പ്രാപ്തിയുമുള്ള ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ പ്രമുഖനാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പക്ഷം. ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാവെന്ന നിലയിലും കേന്ദ്രത്തിലും കര്‍ണാടകയിലും മന്ത്രിയായും സംഘടനാ പ്രവര്‍ത്തന രംഗത്തും മികവ് തെളിയിച്ച അദ്ദേഹം എല്ലാവരേയും യോജിപ്പിച്ചും ഐക്യത്തോടെയും കോണ്‍ഗ്രസ്സിനെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാവാണ്.
പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനും കൂട്ടായ്മക്കും ശ്രദ്ധേയമായ നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുന്നതിനെ ഉമ്മൻ ചാണ്ടി സ്വാഗതം ചെയ്തു. കോണ്‍ഗ്രസ്സ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരം നടക്കുന്നുവെന്നത് കോണ്‍ഗ്രസ്സിന്റെ ഉന്നതമായ ജനാധിപത്യ പാരമ്പര്യമാണ് വിളിച്ചറിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ മത്സരം പാര്‍ട്ടിക്ക് കൂടുതല്‍ കരുത്ത് പകരുക തന്നെ ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
അതിനിടെ ഒരാൾക്ക് ഒരു പദവി എന്ന പാർട്ടി തീരുമാനം മുൻ നിർത്തി രാജ്യസഭ പ്രതിപക്ഷ നേതൃപദവി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജി വെച്ചു. തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടി നേതാക്കളുടെയും പോഷക സംഘടന നേതാക്കളുടെയും സഹകരണം വേണമെന്ന് അഭ്യർത്ഥിച്ചു. എല്ലാ തീരുമാനങ്ങളും കൂടിയാലോചിച്ച് ആണ് എടുക്കാൻ പോകുന്നതെന്നും, മാറ്റം വേണമെങ്കിൽ ആലോചിച്ച് നടപ്പാക്കുമെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.
ഞാൻ ഒരു ദളിത് നേതാവായി അല്ല മത്സരിക്കുന്നത് ഒരു കോൺഗ്രസ് നേതാവായിട്ടാണെന്നും ഗാർഖെ പറഞ്ഞു. ഗാന്ധി കുടുംബം ഈ രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. ജീവൻ വരെ നൽകി. സോണിയ ഗാന്ധി രാഷ്ട്രീയത്തിലേക്ക് വരാൻ തയ്യാറായിരുന്നില്ല. ഞങ്ങൾ എല്ലാവരും നിർബന്ധിച്ച് ആണ് രാജ്യത്തിനായി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. പിന്നീട് 10 കൊല്ലം സർക്കാർ ഉണ്ടാക്കാൻ വരെ കഴിഞ്ഞു.
ഞാൻ കൂടിയാലോചന നടത്തി മാത്രമേ തീരുമാനമെടുക്കു .അതിന് അർത്ഥം ഒന്നും ചെയ്തില്ല എന്നല്ല. ഗാന്ധി കുടുംബവുമായി കൂടിയാലോചിക്കും. അവർ പറയുന്ന നല്ല കാര്യങ്ങൾ നടപ്പാക്കും.ഖാർഗെ പറഞ്ഞു. ശശി തരൂർ ഉയർത്തുന്ന പാർട്ടിയിലെ മാറ്റങ്ങൾ പ്രതിനിധികളും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയും തീരുമാനിക്കുമെന്നും അദേഹം വ്യക്തമാക്കി.












Click it and Unblock the Notifications