കുഞ്ഞാപ്പ ലൈനിലേക്ക് കോണ്‍ഗ്രസും.. ഇനി എംഎല്‍എയായി സേവിക്കാം; സംസ്ഥാനത്തേക്ക് മടങ്ങാന്‍ ഏഴ് എംപിമാര്‍
തിരുവനന്തപുരം: 2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എം പിയായ പല കോണ്‍ഗ്രസ് നേതാക്കളും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിനിപ്പുറം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ പല എം പിമാര്‍ക്കും വീണ്ടും മത്സരിക്കാന്‍ താല്പര്യമില്ല. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ശശി തരൂര്‍ വലിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടാന്‍ കരുനീക്ക നടത്തുന്നത്.
തിരുവനന്തപുരത്ത് മൂന്ന് ടേം പൂര്‍ത്തിയാക്കിയ ശശി തരൂരിനെ ഒരിക്കല്‍ കൂടി കോണ്‍ഗ്രസ് ലോക്സഭയിലേക്ക് അയക്കില്ല എന്ന് ഉറപ്പാണ്. അതിനാലാണ് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് ശശി തരൂര്‍ സംസ്ഥാനത്ത് അപ്രതീക്ഷിത നീക്കങ്ങള്‍ നടത്തുന്നത്. ഇതോടൊപ്പം കോണ്‍ഗ്രസിലെ ആറോളം എം പിമാര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ശശി തരൂരിന് പുറമെ ടി എന്‍ പ്രതാപനും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങും എന്ന് അറിയിച്ചിട്ടുണ്ട്. എം എല്‍ എയായി ജനങ്ങളെ സേവിക്കാനാണ് താന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്നാണ് ടി എന്‍ പ്രതാപന് ഇതിന് കാരണമായി പറയുന്നത്. ഇതോടൊപ്പം എം കെ രാഘവന്, കെ മുരളീധരന്, കെ സുധാകരന്, ആന്റോ ആന്റണി, അടൂര്‍ പ്രകാശ് എന്നിവരും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത്.
'ആര് എവിടെ മത്സരിക്കുമെന്ന് തീരുമാനിക്കുക പാർട്ടി'; തരൂരിനെതിരെ പടയൊരുക്കവുമായി നേതാക്കൾ
ഇതില്‍ കെ സുധാകരന് കെ പി സി സി അധ്യക്ഷന്റെ ചുമതല കൂടി പരിഗണിച്ചാണ് എം പി സ്ഥാനത്ത് നിന്ന് മാറാന്‍ തീരുമാനിക്കുന്നത്. മറ്റുള്ളവര്‍ക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ തിരിച്ചെത്താനുള്ള ആഗ്രഹത്തിന് പിന്നില്‍ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 2019 ല്‍ രാഹുല്‍ ഗാന്ധി പ്രഭാവത്തില്‍ കേന്ദ്രത്തില്‍ ഭരണം പിടിക്കാം എന്നായിരുന്നു സംസ്ഥാനത്തെ പല കോണ്‍ഗ്രസ് നേതാക്കളുടെയും കണക്കുകൂട്ടല്‍.
അങ്ങനെ വന്നാല്‍ കേന്ദ്രമന്ത്രി സ്ഥാനം പോലും സ്വപ്നം കണ്ടവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ ഒഴികെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ എം പി സ്ഥാനം കൊണ്ട് വലിയ കാര്യമില്ലാതായി. മാത്രമല്ല എം പി ഫണ്ടില്‍ ബി ജെ പി സര്‍ക്കാര്‍ നിയന്ത്രണം കൊണ്ട് വരിക കൂടി ചെയ്തതോടെ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യവുമുണ്ടായി. ഇത് മുന്നില്‍ കണ്ടാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പലരും മടക്കം ആസൂത്രണം ചെയ്യുന്നത്.
മാത്രമല്ല ഭാരത് ജോഡോ യാത്ര ആവേശപൂര്‍വം ജനങ്ങള്‍ സ്വീകരിച്ചെങ്കിലും 2023 ല്‍ ഭരണത്തിലെത്താം എന്ന പ്രതീക്ഷയും നേതാക്കള്‍ക്കില്ല. അതിനാല്‍ സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റും മന്ത്രിസ്ഥാനവും ഒക്കെയാണ് പല നേതാക്കളും സ്വപ്നം കാണുന്നത്. അതേസമയം രാജ്മോഹന്‍ ഉണ്ണിത്താന്, വി.കെ. ശ്രീകണ്ഠന്, രമ്യ ഹരിദാസ്, ബെന്നി ബെഹ്നാന്, ഹൈബി ഈഡന്, ഡീന്‍ കുര്യാക്കോസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ എം പി സ്ഥാനത്ത് തുടരുന്നതില്‍ മടിയില്ല.
കേരളത്തില്‍ കോണ്‍ഗ്രസിന് 15 എം പിമാരാണ് ഉള്ളത്. രാഹുല്‍ ഗാന്ധിയും കേരളത്തില്‍ നിന്നാണ് മത്സരിച്ച് ജയിച്ചത്. പുതിയ സാഹചര്യത്തില്‍ ഇതില്‍ ഏഴ് എം പിമാര്‍ക്കും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ല. മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം ലക്ഷ്യമിട്ട് എം പി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയിരുന്നു.
അതേസമയം ഇത്തവണയും കേരളത്തെ ദേശീയ കോണ്‍ഗ്രസ് നേതൃത്വം വലിയ പ്രതീക്ഷയോടെയാണ് നോക്കുന്നത്. 2019 ല്‍ ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് എം പിമാര്‍ കേരളത്തില്‍ നിന്നായിരുന്നു. 2014 ല്‍ ആകെ 44 സീറ്റിലായിരുന്നു കോണ്‍ഗ്രസിന് ജയിക്കാനായിരുന്നു. 2019 ല്‍ കേരളത്തിന്റെ കരുത്തില്‍ ഇത് 52 ആക്കി ഉയര്‍ത്തിയെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടമായിരുന്നു.