മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകം; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി; മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.ബിലാൽ, ഫാറുഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇവരടക്കം ഏഴ് പേരെയാണ് പോലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തത്. കണ്ടാലറിയാവുന്ന പതിനഞ്ച് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേസിൽ മുഖ്യപ്രതിയെന്ന് കരുതുന്ന വടുതല സ്വദേശി മുഹമ്മദ് ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
മഹാരാജാസ് കോളേജിൽ പുതുതായി അഡ്മിഷനെടുത്ത വിദ്യാർത്ഥിയാണ് അറസ്റ്റിലായ പത്തനംതിട്ട സ്വദേശി ഫാറൂഖ്. ആലുവയിലെ സ്വകാര്യ കോളേജിൽ എം ബി എ വിദ്യാർത്ഥിയാണ് ബിലാൽ. ഫോർട്ട് കൊച്ചി സ്വദേശിയാണ് 37കാരനായ ബിലാൽ. സംഭവശേഷം ഹോസ്റ്റലിലെ വിദ്യാർത്ഥികളാണ് ഫറൂഖിനെയും റിയാസിനെയും പിടികൂടി പോലീസിനെ ഏൽപ്പിച്ചത്.

കോളേജിലെ ചുമരെഴുത്തുമായി ബന്ധപ്പെട്ട അവകാശത്തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇരുപതോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കോളേജിൽ കയറിയാണ് ആക്രമണം നടത്തിയത്. കോളേജിലെ മൂന്നാം വർഷ അറബിക് വിദ്യാർത്ഥി മുഹമ്മദും അഭിമന്യുവുമായാണ് രൂക്ഷമായ വാക്കേറ്റം ഉണ്ടായത്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയായിരുന്നു ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യു. അഭിമന്യുവിനൊപ്പം കുത്തേറ്റ രണ്ടാം വർഷ ബി എ ഫിലോസഫി വിദ്യാർത്ഥിയും കൊട്ടാരക്കര സ്വദേശിയുമായ അർജുൻ കൃഷ്ണയുടെ നില ഗുരുതരമായി തുടരുകയാണ്.
കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കി.












Click it and Unblock the Notifications