പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍.. നെഹ്റു കോളേജ് പ്രിൻസിപ്പലിന് എസ്എഫ്ഐയുടെ യാത്രയയപ്പ് ഇങ്ങനെ!
കാഞ്ഞങ്ങാട്: പാലക്കാട് വിക്ടോറിയ കോളേജിലെ പ്രിന്‍സിപ്പല്‍ ആയിരുന്ന പ്രൊഫസര്‍ ടിഎന്‍ സരസുവിന് വിരമിക്കുന്ന ദിവസം എസ്എഫ്‌ഐ നല്‍കിയ സമ്മാനം ഒരു ശവകുടീരമായിരുന്നു. അതുപോലൊരു യാത്രയയപ്പ് തന്നെയാണ് കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പലായ പിവി പുഷ്പജയ്ക്കും വിരമിക്കുന്ന ദിവസം എസ്എഫ്‌ഐ നല്‍കിയിരിക്കുന്നത്. പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും പടക്കം പൊട്ടിച്ചുമാണ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ വിരമിക്കല്‍ ആഘോഷിച്ചത്.
വിരമിക്കലിന് മുന്നോടിയായി പിവി പുഷ്പജയ്ക്ക് കോളേജില്‍ യാത്രയയപ്പ് പരിപാടി ഒരുക്കിയിരുന്നു. അന്നേ ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാമ്പസ്സില്‍ പതിച്ച പോസ്റ്ററില്‍ എഴുതിയത് വിദ്യാര്‍ത്ഥി മനസ്സില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍ എന്നായിരുന്നു. ഒരു ദുരന്തം ഒഴിയുന്നുവെന്നും ക്യാമ്പസ്സ് സ്വതന്ത്രമായി എന്നും നെഹ്രുവിന് ശാപമോക്ഷം എന്നും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

എസ്എഫ്‌ഐയും പ്രിന്‍സിപ്പലും തമ്മില്‍ കോളേജില്‍ ശീതയുദ്ധം തന്നെ നടന്നിരുന്നു. കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. പതിവായി ക്ലാസ്സില്‍ കയറാത്ത കുട്ടികള്‍ക്ക് അറ്റന്‍ഡന്‍സ് നല്‍കണം എന്ന ആവശ്യം പുഷ്പജ അംഗീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നുള്ള ശത്രുതയാണ് വിരമിക്കല്‍ ദിവസം ആഘോഷമാക്കാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്. പോസ്റ്ററുകള്‍ പതിച്ചതിന് പിന്നാലെ കോളേജില്‍ പിരിവെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മിഠായിയും ലഡുവും എസ്എഫ്‌ഐ വിതരണം ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications