Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരൂഹത ഒഴിയാതെ വീപ്പയിലെ മൃതദേഹം; അശ്വതിയെ ചുറ്റിപ്പറ്റി പോലീസ്, ശകുന്തളയെ കൊന്നത് എങ്ങനെ?

അശ്വതി പോലീസിനോട് പൂര്‍ണമായി സഹകരിക്കാത്തതും പോലീസിന് സംശയമുണ്ടാക്കിയിട്ടുണ്ട്.

കൊച്ചി: ഉദയംപേരൂര്‍ സ്വദേശി ശകുന്തളയുടെ മൃതദേഹം വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല. കൊലപാതകം നടത്തിയ വ്യക്തിയെന്ന് സംശയിക്കുന്ന എസ്പിസിഎ ഇന്‍സ്‌പെക്ടര്‍ എംടി സജിത്തിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടതും ചേര്‍ത്ത് വായിക്കുമ്പോള്‍ പോലീസ് ആശയക്കുഴപ്പിത്തിലാകുന്നു. ശകുന്തളയെ കൊലപ്പെടുത്താന്‍ കാരണം ഏകദേശം പോലീസിന് വ്യക്തമായിട്ടുണ്ടെങ്കിലും എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുന്ന വ്യക്തിയും മരിച്ചതോടെ പോലീസ് മറ്റൊരു നീക്കം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ മരണങ്ങളുടെ ദുരൂഹത നീക്കാന്‍ പോലീസ് ശകുന്തളയുടെ മകള്‍ അശ്വതിയെ നുണപരിശോധന നടത്തും. എന്താണ് പോലീസ് ഇങ്ങനെ ഒരു നിലപാടിലേക്ക് എത്താന്‍ കാരണം...?

ദുരൂഹതകള്‍ ഇങ്ങനെ

ദുരൂഹതകള്‍ ഇങ്ങനെ

ശകുന്തളയെ കൊലപ്പെടുത്തിയത് ജില്ലാ പഞ്ചായത്ത് എസ്പിസിഎ ഇന്‍സ്‌പെക്ടര്‍ എരൂര്‍ സ്വദേശി സജിത്താണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ, എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്ന കാര്യത്തിലാണ് സംശയം. മാത്രമല്ല, എന്തിനാണ് മൃതദേഹം വീപ്പയ്ക്കുള്ളില്‍ കോണ്‍ഗ്രീറ്റ് ചെയ്ത് അടച്ചതെന്നും വ്യക്തമല്ല. തെളിവ് നശിപ്പിക്കാനായിരിക്കുമോ? ഇക്കാര്യങ്ങള്‍ അറിയാവുന്ന ഏക വ്യക്തി സജിത്ത് മാത്രമാണെന്നാണ് ഇതുവരെ പോലീസ് കരുതുന്നത്. പക്ഷേ, ശകുന്തളയുടെ മൃതദേഹം കണ്ടുകിട്ടിയ ദിവസം തന്നെ സജിത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളും ചേര്‍ത്ത് വായിക്കുമ്പോള്‍ ദുരൂഹത ഏറുകയാണ്. അവിടെയാണ് ശകുന്തളയുടെ മകള്‍ അശ്വതിയെ പോലീസ് ചോദ്യം ചെയ്യുന്നത്.

അശ്വതി സഹകരിക്കുന്നില്ല

അശ്വതി സഹകരിക്കുന്നില്ല

അശ്വതി പോലീസിനോട് പൂര്‍ണമായി സഹകരിക്കാത്തതും പോലീസിന് സംശയമുണ്ടാക്കിയിട്ടുണ്ട്. അശ്വതിയുമായി സജിത്തിന് ബന്ധമുണ്ടെന്ന സൂചന പോലീസിന് ലഭിച്ചിരുന്നു. ഈ ബന്ധം സജിത്തിന്റെ വീട്ടുകാരെ അറിയിക്കുമെന്ന് ശകുന്തള ഇടക്കിടെ ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിന് കാരണമായി പറയപ്പെടുന്നത്. എന്നാല്‍ എങ്ങനെയാണ് കൊലപാതകം നടന്നത്. ശകുന്തള, മകള്‍ അശ്വതി, ഇവരുടെ രണ്ടു കുട്ടികള്‍ എന്നിവര്‍ ഒരുമിച്ച് താമസിച്ച വീട്ടിലായിരുന്നു കൊലപതാകം നടന്നത്. അതുകൊണ്ടുതന്നെ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അശ്വതിക്ക് അറിയാമെന്ന് പോലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് അശ്വതിയെ നുണപരിശോധന നടത്തുന്നത്.

സംശത്തിലുള്ളവര്‍ പറയുന്നത്

സംശത്തിലുള്ളവര്‍ പറയുന്നത്

സജിത്ത് പ്ലാസ്റ്റിക് വീപ്പ തൃപ്പൂണിത്തുറയില്‍ നിന്നാണ് വാങ്ങിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇത് വീട്ടിലെത്തിച്ചുനല്‍കിയ ഓട്ടോ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തിരുന്നു. വെള്ളം ശേഖരിച്ച് വയ്ക്കാനാണ് വീപ്പ വാങ്ങിയത് എന്നാണ് സജിത്ത് ഓട്ടോക്കാരനോട് പറഞ്ഞിരുന്നത്. ശകുന്തളയുടെ മൃതദേഹം വീപ്പയിലാക്കി കോണ്‍ഗ്രീറ്റ് ചെയ്ത ശേഷം ചിലരുടെ സഹായത്തോടെയാണ് കായലില്‍ ഉപേക്ഷിച്ചത്. സജിത്തിന്റെ സുഹൃത്തുക്കളായ ചിലരെ പോലീസ് ചോദ്യം ചെയ്തു. ഇവരാണ് വീപ്പ ഉപേക്ഷിക്കാന്‍ സഹായിച്ചത്. പക്ഷേ, വീപ്പയില്‍ മൃതദേഹമാണെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് ഇവര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. അന്വേഷണം സജിത്തിലേക്ക് എത്തുംമുമ്പ് ഇയാള്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുകയും ചെയ്തു. ഇനി വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ അശ്വതിയെ വിശദമായി ചോദ്യം ചെയ്യണം.

സൂക്ഷിച്ചുവച്ചു

സൂക്ഷിച്ചുവച്ചു

നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് അശ്വതി പോലീസിനെ അറിയിച്ചിട്ടുണ്ട്. കോടതിയുടെ അനുമതി ലഭിച്ചാല്‍ നുണപരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്. അശ്വതിയുമായി ബന്ധമുള്ള രണ്ട് പേരാണ് സംഭവത്തില്‍ മരിച്ചിരിക്കുന്നത്. ശകുന്തളയെ കൊലപ്പെടുത്തിയ ഉടനെ വീപ്പയിലാക്കി ഉപേക്ഷിച്ചിരുന്നില്ല. വീപ്പയില്‍ കോണ്‍ഗ്രീറ്റ് ചെയ്ത ശേഷം നാല് ദിവസം പൂജാമുറിയില്‍ സൂക്ഷിച്ചിരുന്നു. പിന്നീടാണ് സജിത്ത് സുഹൃത്തുക്കളുടെ സഹായത്തോടെ പിക്കപ്പില്‍ കയറ്റി കായലില്‍ തള്ളിയത്. അതേസമയം, സമാനമായ രീതിയില്‍ നെട്ടൂരില്‍ മൃതദേഹം കണ്ടെത്തിയ സംഭവവും പോലീസിന്റെ ഉറക്കം കെടുത്തുന്നുണ്ട്.

നെട്ടൂരില്‍ കണ്ട മൃതദേഹം

നെട്ടൂരില്‍ കണ്ട മൃതദേഹം

നെട്ടൂരിലും സമാനമായ രീതിയില്‍ തന്നെയാണ് കൊലപാതകം അരങ്ങേറിയത്. കഴിഞ്ഞ നവംബറിലാണ് യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കായലില്‍ കണ്ടെത്തിയത്. നെട്ടൂര്‍ ഷാപ്പുകടവില്‍ പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഈ മൃതദേഹത്തിന്റെ സാംപിളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രണ്ട് സംഭവങ്ങളും സാമ്യമുണ്ടെന്ന് തന്നെയാണ് പോലീസ് ഇതുവരെ സംശയിക്കുന്നത്. നെട്ടൂരില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ രാസപരിശോധനാ ഫലം കൂടി ലഭിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ശകുന്തളയുടെ കുടുംബ പശ്ചാത്തലം പോലീസ് അന്വേഷിച്ചിരുന്നു. ഭര്‍ത്താവ് ദാമോദരനുമായി പിണങ്ങി മകളുടെ വീടുകളില്‍ ആയിരുന്നു ശകുന്തള താമസിച്ചിരുന്നത്. ശകുന്തളയുടെ കൈവശം ലക്ഷക്കണക്കിന് രൂപായുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+