Get Updates
Get notified of breaking news, exclusive insights, and must-see stories!

'തിലകനോട് കാണിച്ചത് അനീതിയാണ്, തിലകന്‍ പറഞ്ഞതെല്ലാം ശരിയാണ്': ആ വിധി പഠിച്ചാല്‍ ഉത്തരമാകും: ഷമ്മി തിലകന്‍

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഷമ്മി തിലകന്‍ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധേയമായിരുന്നു. തിലകനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് 'ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ. ചിരിക്കണ ചിരി കണ്ടാ', എന്നായിരുന്നു ഷമ്മി തിലകന്‍ കുറിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

മലയാളത്തിലെ ഒരു പ്രമുഖ നടനെ സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും ചിലർ ചേർന്ന് ഒതുക്കിയെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശം. ' മലയാളത്തിലെ ഒരു പ്രമുഖ നടനെ പത്തോ പതിനഞ്ചോ പേർ ചേർന്ന് പുറത്താക്കി. സിനിമയില്‍നിന്ന് തഴയപ്പെട്ട അദ്ദേഹം സീരിയലിലേക്ക് പോയപ്പോള്‍ അവിടെയും പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. സീരിയല്‍ താരങ്ങളുടെ ആത്മ എന്ന സംഘടനയെയാണ്‌ ഇവര്‍ ഇതിനായി ഉപയോഗിച്ചത്. ആ സമയത്ത് ആത്മയുടെ അധ്യക്ഷന്‍ ഒരു സിനിമാ നടന്‍ കൂടിയായിരുന്നു." ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പറയുന്നു. ഈ പ്രമുഖ നടന്‍ തിലകനാണെന്ന അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.

shammi-thilakan

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് തനിക്ക് പ്രതികരിക്കാനുള്ളതെല്ലാം ഇന്നലത്തെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഉണ്ടെന്നാണ് ഈ വിഷയത്തില്‍ പ്രതികരണം തേടിയ വണ്‍ഇന്ത്യ മലയാളത്തോട് ഷമ്മി തിലകന്‍ വ്യക്തമാക്കിയത്. യഥാർത്ഥതത്തില്‍ ഹേമ കമ്മിറ്റി റിപ്പോർട്ടിന് മാധ്യമങ്ങള്‍ കൊടുക്കുന്ന പ്രധാന്യം സംവിധായകന്‍ വിനയന്റെ കേസുമായി ബന്ധപ്പെട്ട് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിധിക്കും നല്‍കണമായിരുന്നു. എന്നാല്‍ പലരും അതിനേക്കുറിച്ച് പഠിച്ചിട്ടില്ലെന്നും ഷമ്മി തിലകന്‍ പറയുന്നു.

'ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് അപ്പുറത്തുള്ള ഒരു പ്രതികരണം വേണമെന്ന് ഞാന്‍ കരുതുന്നില്ല. പുള്ളി ചിരിക്കുന്നത് കണ്ടോ എന്ന് ചോദിച്ചതില്‍ തന്നെ എല്ലാം ഉണ്ട്. ഹിന്ദു വിശ്വാസ പ്രകാരം അച്ഛന്‍ മരിച്ച് കഴിഞ്ഞാല്‍ മകന്‍ എല്ലാ വർഷവും കർമ്മം ചെയ്യുന്ന ചടങ്ങുണ്ടല്ലോ. ഞാന്‍ ഒരു യുക്തിവാദിയായതുകൊണ്ട് തന്നെ എനിക്ക് അതിനോട് താല്‍പര്യം ഉണ്ടായിരുന്നില്ല. എങ്കിലും അച്ഛന്റെ മരണ ശേഷം മറ്റുള്ളവർ പറഞ്ഞത് കാരണം ഞാന്‍ അദ്ദേഹത്തിന് വേണ്ടി കർമ്മം ചെയ്തു.' ഷമ്മി തിലകന്‍ വ്യക്തമാക്കുന്നു.

2018 വരെ ഞാന്‍ ഈ കർമ്മങ്ങള്‍ ചെയ്യുമായിരുന്നു. ആ വർഷം ക്രൌണ്‍ പ്ലാസയില്‍ ഞാന്‍ അടക്കമുള്ളവർ പങ്കെടുത്ത ഒരു യോഗം നടന്നത് നിങ്ങള്‍ക്ക് ഓർമ്മയുണ്ടാകും. ആ യോഗത്തില്‍ വെച്ച് ഒരു കാര്യം ജോയി മാത്യു പറയുകയുണ്ടായി. 'സിനിമ സംഘടനകളുടേയെല്ലാം പ്രശ്നങ്ങള്‍ക്ക് കാരണം തിലകന്‍ സാറിന്റെ പ്രാക്ക് ആണ്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ ആറ് വർഷമായി കർമ്മം ചെയ്തിട്ടും ഒരു പ്രയോജനവും ഇല്ലാതായി പോയല്ലോയെന്ന് അപ്പോഴാണ് ഞാന്‍ കരുതുന്നത്. ഭൂമിയില്‍ കിടന്ന് അലഞ്ഞ് തിരിയാതെ ആത്മാവിന് നിത്യശാന്തി കിട്ടാന്‍ വേണ്ടിയാണല്ലോ കർമ്മം ചെയ്യുന്നത്. ഞാന്‍ ഇത്രയും കർമ്മം ചെയ്തിട്ട് ഒരു പ്രയോജനവും ഉണ്ടായില്ല, അച്ഛന്‍ ഇവിടെ തന്നെയുണ്ടെന്ന് മാത്രമല്ല, പലരേയും കൊണ്ടേ പോകുകയുള്ളു എന്ന രീതിയിലുള്ള ഒരു കാര്യം അവർ തന്നെ പറയുന്നു. അപ്പോള്‍ പിന്നെ ഞാന്‍ എന്തിനാണ് കർമ്മം ചെയ്യുന്നത്. അതോടെ ഞാന്‍ കർമ്മം ചെയ്യുന്നത് നിർത്തി.

ഞാന്‍ അല്ല ബ്രഹ്മാവ് നേരിട്ട് വന്ന് ഇറങ്ങി കർമ്മം ചെയ്താലും മൂപ്പർ പോകുമെന്ന് തോന്നുന്നില്ല. 2018 മുതലാണ് സംഘടനയുമായി ബന്ധപ്പെട്ട എന്റെ കാര്യങ്ങള്‍ സീരിയസ് ആയ വിഷയത്തിലേക്ക് പോയത്. അതിന് മുമ്പ് 2017 ല്‍ വിനയനുമായി ബന്ധപ്പെട്ട് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഒരുവിധി ഉണ്ടായിട്ടുണ്ട്. അതിന്റെ തുടർച്ചയായിരുന്നു അത്. മലയാള സിനിമ രംഗത്തെ ചില പ്രമുഖർക്ക് പിഴ ശിക്ഷ വരെ നല്‍കികൊണ്ടായിരുന്നു ആ വിധി.

ഹേമ കമ്മിറ്റിയുടേത് ഒരു റിപ്പോർട്ട് മാത്രമാണെങ്കില്‍ മറ്റേത് ഒരു വിധിയാണ്. ആ വ്യത്യാസം നമ്മള്‍ മനസ്സിലാക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ടിനേക്കാള്‍ വലുത്, അതായത് വ്യക്തമായ നിയമപരമായ തീരുമാനമാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഞാന്‍ അടക്കം ആ കേസില്‍ മൊഴി കൊടുത്തിട്ടുണ്ട്. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വിധി വായിച്ചാല്‍ ആരെയൊഴെക്കെയാണ് തഴഞ്ഞത്, അതിന് അകത്ത് ഷമ്മി തിലകന്‍ ഉണ്ടോ എന്നൊക്കെ വ്യക്തമാകും. സ്ത്രീ പീഡനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആ കേസിന് അകത്ത് വന്നിട്ടില്ലെന്നും ഷമ്മി തിലകന്‍ ചൂണ്ടിക്കാണിക്കുന്നു.

മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 അംഗ പവർ ഗ്രൂപ്പാണ് എന്നാണല്ലോ ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. അത് ആരാണെന്ന് അറിയാനും അവരെ വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാനുമാണ് നിങ്ങള്‍ എന്നേപ്പോലുള്ളവരെ വിളിക്കുന്നതും. അത് ഒരിക്കലും ഞാന്‍ പറയില്ല. പക്ഷെ വിനയന്റെ കേസുമായി ബന്ധപ്പെട്ട വിധി വായിക്കുന്നതിലൂടെ ആ പവർ ഗ്രൂപ്പ് ആരൊക്കെയാണെന്ന് നിങ്ങള്‍ക്ക് സ്വയം കണ്ടെത്താന്‍ സാധിക്കും.

കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വിധിക്കെതിരെ അവർ സുപ്രീം കോടതിയില്‍ പോയെങ്കിലും അത് തള്ളുകയായിരുന്നു. അതായത് ആ തീരുമാനം സുപ്രീംകോടതിയും ശരിവെച്ചു. യഥാർത്ഥത്തില്‍ മാധ്യമപ്രവർത്തകർ ചെയ്യേണ്ടത് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വിധി വായിച്ചതിന് ശേഷം അതിന് അകത്ത് പറയുന്ന ആളുകളോട് നിങ്ങള്‍ പ്രതികരണം തേടണം.

2018 ല്‍ ഈ വിഷയം ഉന്നയിച്ചാണ് ഞാന്‍ അവിടെ ശബ്ദം ഉയർത്തിയത്. അന്ന് മാധ്യമങ്ങള്‍ എന്നെ പിന്തുണിച്ചില്ല. അതായത് പലർക്കും ഇതേക്കുറിച്ച് അറിവില്ലായിരുന്നു. ഞാന്‍ ആരേയും കുറ്റം പറയുകയല്ല, അതിന്റെ വസ്തുതയാണ് വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നത്. തിലകന്റെ വിഷയമാണ് വിനയന് അങ്ങനെ ഒരു അനുകൂല വിധി ഉണ്ടാകാനുള്ള പ്രധാന കാരണം എന്നതാണ് ശ്രദ്ധേയം.

'തിലകനോട് കാണിച്ചത് അനീതിയാണ്, തിലകന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിയാണ്' എന്ന് ജഡ്ജമെന്റിന് അകത്ത് തന്നെ പറഞ്ഞിട്ടുണ്ട്. അത് മുന്‍ നിർത്തിയായിരുന്നു ഞാന്‍ സംഘടനയില്‍ സംസാരിച്ചത്. അതിനെ തുടർന്നാണ് പുറത്താക്കപ്പെടുന്നത്. യഥാർത്ഥത്തില്‍ ആ വിധി ആരും പഠിച്ചിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പല കാര്യങ്ങളും നമ്മള്‍ ചർച്ച ചെയ്യുന്നത് പോലെ ആ ജഡ്ജ്മെന്റ് വായിച്ച് പഠിക്കണമായിരുന്നുവെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+