തരൂരിന് മനംമാറ്റം, തിരുവനന്തപുരത്ത് നിന്ന് ലോക്സഭയിലേക്ക് ഇത്തവണയും മത്സരിക്കും, കാരണമുണ്ട്
തിരുവനന്തപുരം: അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് താത്പര്യമുണ്ടെന്ന തരൂരിന്റെ പ്രഖ്യാപനത്തോടെ കോൺഗ്രസിൽ ഉയർന്ന പ്രധാന ചോദ്യങ്ങളിൽ ഒന്ന് തരൂരില്ലെങ്കിൽ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ നിന്ന് ഇക്കുറി ആര് എന്നതായിരുന്നു. അതോടൊപ്പം തന്നെ തരൂർ ലക്ഷ്യം വെയ്ക്കുന്ന നിയമസഭ സീറ്റും. എന്നാൽ 2024 ൽ തത്കാലം താൻ തന്നെ ലോക്സഭയിലേക്ക് തിരുവനന്തപുരത്ത് മത്സരിക്കുമെന്നാണ് ഇപ്പോഴത്തെ തരൂരിന്റെ നിലപാട്. അതിന് കാരണവും ഏറെ

മുഖ്യമന്ത്രി കസേര ലക്ഷ്യം വെച്ചാണ് തരൂരിന്റെ കരുനീക്കങ്ങളെന്നത് നേരത്തേ തന്നെ വ്യക്തമാണ്. കഴിഞ്ഞ ദിവസം അദ്ദേഹം തന്നെ അക്കാര്യത്തിൽ വ്യക്തത വരുത്തി. എല്ലാവരും ആഗ്രഹിക്കുന്നുണ്ടെങ്കിൽ താൻ മത്സരിക്കാൻ തയ്യാറാണെന്നായിരുന്നു തരൂർ പ്രതികരിച്ചത്. ഇതോടെ തരൂർ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മാറിയാൽ ആരാകും കോൺഗ്രസിൽ നിന്നുള്ള അടുത്ത സ്ഥാനാർത്ഥി എന്ന ചർച്ചകളും ഉയർന്നു.

കോൺഗ്രസിനെ സംബന്ധിച്ച് തിരുവനന്തപുരം മണ്ഡലം എന്നത് ശക്തി കേന്ദ്രമാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും വമ്പൻ ഭൂരിപക്ഷത്തിലാണ് തരൂർ ഇവിടെ നിന്ന് വിജയിച്ച് കയറിയത്. ബി ജെ പിയും സി പി എമ്മും അട്ടിമറി തീർക്കുമെന്ന വിലയിരുത്തലുകളെ നിഷ്പ്രഭമാക്കി ഏഴ് നിയമസഭ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടിയായിരുന്നു തരൂരിന്റെ വിജയം. തരൂരിന് 4,14,057 വോട്ടുകളും ബി ജെ പിയുടെ കുന്നനം രാജശേഖരന് 3,13,925 വോട്ടുകളും സി പി ഐയുടെ സി ദിവാകരന് 2,56,470 വോട്ടുകളും ആണ് ലഭിച്ചത്.

തരൂർ പിൻമാറിയാൽ ഇക്കുറി മണ്ഡലം പിടിക്കാമെന്ന വിലയിരുത്തലുകളാണ് ബി ജെ പിയിൽ ഉള്ളത്. തരൂർ മത്സരിക്കുന്നത് കൊണ്ട് മാത്രമാണ് മണ്ഡലം പിടിക്കാനാകാത്തതെന്നായിരുന്നു കഴിഞ്ഞ തവണ ബി ജെ പി നേതാക്കൾ പറഞ്ഞത്. തരൂരിന്റെ അഭാവത്തിൽ സുരേഷ് ഗോപിയെ പോലൊരാൾ മണ്ഡലത്തിൽ ഇറങ്ങിയാൽ താമര വിരിയുമെന്ന് നേതൃത്വം കരുതുന്നു. സുരേഷ് ഗോപിയിലൂടെ പാർട്ടിക്ക് അതീതമായ വോട്ടുകളും തരൂരിന് ലഭിച്ചിരുന്ന സാമുദായിക വോട്ടുകളും സ്വന്തമാക്കാമെന്നാണ് ബി ജെ പി കരുതുന്നത്.

എന്നാൽ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കുന്നത് തിരിച്ചടിയാകുമെന്നാണത്രേ ഇപ്പോൾ തരൂർ ആശങ്കപ്പെടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പിന്നേയും രണ്ട് വർഷം കഴിഞ്ഞായിരിക്കും നിയമസഭ തിരഞ്ഞെടുപ്പ്. മത്സരിക്കാതിരുന്നാൽ അത് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതയെ ഇല്ലാതാക്കും. മാത്രമല്ല സജീവ രാഷ്ട്രീയത്തിൽ ഇല്ലെന്നുള്ള തോന്നലുണ്ടാക്കാനും കാരണമാകും. ലോക്സഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ തിരുവനന്തപുരത്ത് നിന്ന് വീണ്ടും തന്റെ പിന്തുണ ഊട്ടി ഉറപ്പിച്ച് ഹൈക്കമാന്റിനോട് വിലപേശുകയും ചെയ്യാം.

നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തരൂർ ലക്ഷ്യമിടുന്ന മണ്ഡലം വട്ടിയൂർക്കാവാണ്. 2019 ൽ ഇവിടെ നിന്ന് 53,545 വോട്ടുകൾ തരൂരിന് നേടാൻ സാധിച്ചിരുന്നു. അന്ന് ഇവിടെ ബി ജെ പപിക്ക് ലഭിച്ചത് 50,709 വോട്ടുകളാണ്. നിലവിൽ സി പി എമ്മിലെ വികെ പ്രശാന്താണ് ഇവിടെ നിന്നുള്ള സിറ്റിംഗ് എം എൽ എ. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഇവിട വികെ പ്രശാന്ത് -തരൂർ പോരാട്ടം നടക്കുമോയെന്ന് കാത്തിരുന്ന് കാണാം. തരൂർ നിയമസഭയിലേക്ക് ഇറങ്ങിയാൽ കെ മുരളീധരന്റെ പേരാണ് ലോക്സഭയിലേക്ക് പരിഗണിച്ചേക്കുകയെന്നാണ് കോൺഗ്രസിലെ ചർച്ചകൾ . തരൂരിനെ പിന്തുണച്ചുള്ള കെ മുരളീധരന്റെ പ്രസ്താവനകൾ ഇത്തരമൊരു സാധ്യത തളളികളയുന്നില്ല.












Click it and Unblock the Notifications